കണ്ണൂർ: ‘വൺ ചർച്ച് വൺ മൂവ്മെന്റ്’ എന്ന പേരിൽ ചിലർ തലശേരി അതിരൂപത ആസ്ഥാനത്ത് അതിക്രമിച്ചു കയറുകയും ആർച്ച്ബിഷപ്സ് ഹൗസിന്റെ ഭിത്തിയിൽ അസഭ്യവാക്യങ്ങൾ എഴുതിഒട്ടിക്കുകയും ചെയ്തതിൽ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
തലശേരി അതിരൂപതയുടെ കീഴിലുള്ള വിശ്വാസികളുടെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നു പാസ്റ്ററൽ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കും വ്യാജാരോപണങ്ങൾക്കും എറണാകുളം-അങ്കമാലി അതിരൂപതയിൽ യാതൊരുവിധ പിന്തുണയും ലഭിക്കുന്നുമില്ല.
യഥാർഥ വസ്തുതകൾ തിരിച്ചറിഞ്ഞ എറണാകുളത്തെ മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കു വേദിയൊരുക്കാത്ത സാഹചര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത കണ്ണൂരിൽ എത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പാസ്റ്ററൽ കൗൺസിൽ ആരോപിച്ചു.
അതിരൂപത ആസ്ഥാനത്ത് അക്രമം നടത്തുകയും തുടർന്ന് വാർത്താസമ്മേളനം വിളിച്ച് വ്യാജപ്രചാരണം നടത്തുകയും ചെയ്ത കുര്യാക്കോസ് പഴയമഠം, വിൽസൺ വടക്കാഞ്ചേരി, ജോസഫ് അമ്പലത്തിങ്കൽ, ബിജു പട്ടശ്ശേരി എന്നിവർക്കെതിരേ തലശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. ഇനിയും ഇത്തരം അക്രമങ്ങളും അപകീർത്തിപ്രചാരണങ്ങളും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.