പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണം (1977-2011) സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.
സിപിഎം ആധിപത്യം പുലർത്തിയ, തടസമില്ലാത്ത ഭരണത്തിന്റെ ഈ കാലഘട്ടം ഭൂമി പരിഷ്കരണങ്ങൾ, വികേന്ദ്രീകരണം, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നൽ നൽകി കാർഷിക സമൂഹത്തിന്റെ വിപ്ലവകരമായ മാറ്റം വാഗ്ദാനം ചെയ്തു. വലിയ നേട്ടങ്ങളും ഒപ്പം പ്രകടമായ പരാജയങ്ങളും നിറഞ്ഞതായിരുന്നു അത്. ഒടുവിൽ ഇടതുമുന്നണിയുടെ നാടകീയമായ തെരഞ്ഞെടുപ്പ് പരാജയത്തിൽ കലാശിക്കുകയും ചെയ്തു.
കോൺഗ്രസ് ഭരണത്തിനെതിരേയുള്ള വ്യാപകമായ അതൃപ്തിയാണ് ഇടതുമുന്നണിക്ക് ഊർജം പകർന്നത്. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥാ കാലഘട്ടത്തിനുശേഷം രൂപപ്പെട്ട ജനകീയ കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ മൂശയിലാണ് 1977ൽ ഇടതുമുന്നണി അധികാരം വാർത്തെടുത്തത്.
ഓപ്പറേഷൻ ബർഗ എന്ന ഭൂമി പരിഷ്കരണ പദ്ധതിയായിരുന്നു അവരുടെ അജണ്ടയിലെ പ്രധാന ഇനം. മിച്ചഭൂമി പുനർവിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമീണ കർഷകർക്ക് വലിയ തോതിൽ അധികാരം നൽകുകയും ജന്മികളാൽ ചൂഷണം ചെയ്യപ്പെടാനുള്ള അവരുടെ സാധ്യത കുറയ്ക്കുകയും ചെയ്തു. ഇത് ദശലക്ഷക്കണക്കിനു പങ്കുകൃഷിക്കാർക്ക് സുരക്ഷിതത്വം നൽകി. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആദ്യവർഷങ്ങളിൽ ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുന്നതിനും കാരണമായി.
ശക്തമായ ത്രിതല പഞ്ചായത്തീരാജ് സംവിധാനം സ്ഥാപിച്ച് ഇടതുമുന്നണി വികേന്ദ്രീകരണത്തിനായി വാദിച്ചു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം വളർത്തുന്നതിനും ഗ്രാമീണ സമൂഹങ്ങൾക്ക് അധികാരം നൽകുന്നതിനും ഇത് കാരണമായി. ഇടതുമുന്നണി ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ കാർഷിക ഉത്പാദനത്തിലെ വൻ വർധന ശ്രദ്ധേയമായി. ഭൂമി പരിഷ്കരണങ്ങളും മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളുമായിരുന്നു കാരണം.
മതേതരത്വം, വർഗാടിസ്ഥാനത്തിലുള്ള ജനസമാഹരണം, ബൗദ്ധികമായ ആധുനികത എന്നിവയിലൂന്നിയുള്ള സവിശേഷമായ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. വർഗീയവിരുദ്ധത, തൊഴിലാളികളുടെ അവകാശങ്ങൾ, പുരോഗമന സാഹിത്യം എന്നിവയെല്ലാം അക്കാലത്തെ പൊതുചർച്ചകളുടെ കേന്ദ്രബിന്ദുവായി. ഇക്കാലത്തെ ബംഗാളി സ്വത്വം എന്നത് ബംഗാൾ നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുക്തിസഹവും മതേതരവുമായ ഒന്നായാണ് ഇതെല്ലാം ചർച്ച ചെയ്യപ്പെട്ടത്.
തകർച്ചയുടെ തുടക്കം
ഇടതു ഭരണത്തിന്റെ തുടക്കത്തിലെ പ്രഭാവം ക്രമേണ മങ്ങിത്തുടങ്ങി. മാറിവന്ന സാമ്പത്തിക സാഹചര്യങ്ങൾ വ്യവസായ വളർച്ചയെ തടസപ്പെടുത്തി. പുതിയ നിക്ഷേപങ്ങളില്ലാതെ നിരവധി ഫാക്ടറികൾ അടച്ചുപൂട്ടലിലെത്തി. ഇത് വ്യാപകമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി.
മാർക്കറ്റ് പരിഷ്കരണങ്ങളെ ഉൾക്കൊള്ളാനുള്ള ഇടതുമുന്നണിയുടെ വിമുഖതയും സ്വകാര്യ സംരംഭങ്ങളോടുള്ള ശത്രുതയും നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചു. ഭൂമി പരിഷ്കരണങ്ങളിലുള്ള ശ്രദ്ധ തുടക്കത്തിൽ ഗുണം ചെയ്തെങ്കിലും, വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതൽ വെല്ലുവിളിയായതോടെ വ്യവസായ വികസനം മുരടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ കിടന്നത് സാമ്പത്തിക വളർച്ച വീണ്ടും തടസപ്പെടുത്തി.
വർഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് നൽകിയ ഊന്നലും വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിച്ച നിയന്ത്രണവും സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കി. വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യപരമായ ഇടങ്ങൾ കുറഞ്ഞതും അതൃപ്തി വർധിപ്പിച്ചു. പ്രത്യയശാസ്ത്രപരമായ ആവേശങ്ങളില്ലാത്ത പുതിയ തലമുറയുടെ ഉദയം ഇടതുമുന്നണിയുടെ നയങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി.
വ്യവസായ പദ്ധതികൾക്കായി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ സിംഗൂർ, നന്ദിഗ്രാം സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. ഈ സംഭവങ്ങൾ കർഷകർക്കനുകൂലമായ സർക്കാർ എന്ന ഇടതുമുന്നണിയുടെ പ്രതിച്ഛായ തകർത്തു. ഒപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അവരിൽനിന്നകന്നു.
തിരിച്ചടികൾ കൂട്ടത്തോടെ
കാർഷിക മേഖലയിലുണ്ടായ ക്രമാനുഗതമായ തകർച്ച ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കി. സ്വത്വ രാഷ്ട്രീയവും തൃണമൂൽ കോൺഗ്രസുമെല്ലാം ഇടതുമുന്നണിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. കൂടാതെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ രാഷ്ട്രീയ അക്രമങ്ങൾ കൂടുതൽ വ്യാപകമായി മാറുകയും ചെയ്തു.
മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും കുതിപ്പ് 2011ൽ ഇടതുമുന്നണിയുടെ അടിതെറ്റിച്ചു. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമായി.
കൂടുതൽ കാലം തടസമില്ലാതെ ഭരണം കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പാഠവും മുന്നറിയിപ്പുമായിരുന്നു ഇടതുമുന്നണിയുടെ ഭരണകാലം. മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന പാഠം അവർ പഠിച്ചുകാണണം. ജനാധിപത്യതത്വങ്ങളെ ബലികഴിച്ചാലും ജനം പ്രതികരിക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കണം. പ്രത്യയശാസ്ത്രപരമായ കടുപ്പവും രാഷ്ട്രീയ നിശ്ചലാവസ്ഥയും ഇടതുമുന്നണിക്കു തിരിച്ചടിയായി.