ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനു നേരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലും അതിക്രമങ്ങളിലും അന്വേഷണം ശക്തമാക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്).
കഴിഞ്ഞ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ സുരക്ഷാസേന അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന പരാതികളിന്മേലാണു പരിശോധന ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നശേഷം അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്കു പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായി മെഡിക്കൽ രേഖകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ക്രമസമാധാന പാലനത്തിനായി പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം ആയുധങ്ങൾ കൈവശമില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വാദം.
അന്നേദിവസം നടന്ന സംഭവങ്ങളുടെ പൂർണമായ പശ്ചാത്തലം പരിശോധിക്കാൻ ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന് സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധക്കാരിൽനിന്നുണ്ടായ ആക്രമണങ്ങളും പ്രത്യേകം അന്വേഷിക്കും.
പ്രതിഷേധസമയത്ത് നീല യൂണിഫോം ധരിച്ച ആർഎഎഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തുന്നതിന്റെയും തോക്കുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ പൂർണമായി പരിശോധിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും പുറമെ, ഓടിപ്പോകുന്ന വിദ്യാർഥിയെ കാലിട്ടു വീഴ്ത്തുന്നതും സ്റ്റൺ ഗൺ ഉപയോഗിച്ച് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വസ്തുതകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുക.