ന്യൂഡൽഹി: വിദ്യാർഥികൾ പാർലമെന്റിലേക്കു നടത്തിയ മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) പെല്ലറ്റ് വെടിവയ്പിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നു ഡൽഹി സർക്കാരിനോട് സുപ്രീംകോടതി.
പ്രതിഷേധക്കാർക്കു നേരേ ഡൽഹി പോലീസിന് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കാൻ അനുമതി നൽകുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വിദ്യാർഥികൾക്കുനേരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി അതു നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതി നടപടി.
എന്നാൽ പെല്ലറ്റ് തോക്കുകൾ നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംഭവദിവസം ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഗ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വെടിവയ്പിനെ പിന്തുണച്ച് സിആർപിഎഫ് മേധാവി
വിദ്യാർഥിസമരത്തിനു നേരേ സിആർപിഎഫിനു കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ പാർലമെന്റിലടക്കം പ്രതിഷേധം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിന്തുണച്ച് സിആർപിഎഫ് മേധാവി രംഗത്തെത്തി.
ഭയരഹിതമായി പ്രവർത്തിക്കണമെന്നും ജോലിക്കിടെയുണ്ടാകുന്ന നടപടികളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി എടുക്കുന്ന ഏതു തീരുമാനത്തിന്റെയും ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും ഉത്തരവാദിത്വമോ മറുപടിപറയലോ ആവശ്യമായി വരുന്നിടത്തെല്ലാം ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.