ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അഴിമതി അവബോധ സൂചികയിൽ (സിപിഐ) ഇന്ത്യയുടെ റാങ്ക് 91. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജർമൻ ആസ്ഥാനമായ ട്രാൻസ്പാരൻസി ഇന്റർനാഷണൽ എന്ന സംഘടന 182 രാജ്യങ്ങളിലെ പൊതുമേഖലാ അഴിമതി വിലയിരുത്തി പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്കോർ 39 മാത്രമാണ്.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനെക്കാൾ ഒരു സ്കോർ കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ അഴിമതി സൂചികയിൽ പത്തു വർഷത്തിനിടയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ടനുസരിച്ച് അഴിമതി അവബോധ സൂചികയുടെ ആഗോള ശരാശരി സ്കോർ 42 മാത്രമാണ്. 0 മുതൽ 100 വരെയുള്ള സ്കോറിൽ 0 എന്നത് ഉയർന്ന അഴിമതിയുള്ളതും 100 എന്ന സ്കോർ പൂർണമായി അഴിമതിരഹിതവുമായാണു കണക്കാക്കുന്നത്. അഴിമതിയെന്നത് ലോകത്തിന്റെ എല്ലാ ഭാഗത്തും ഗുരുതരമായ ഭീഷണിയാണെന്നു പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 89 സ്കോറോടെ ഡെന്മാർക്കും 88 സ്കോറോടെ ഫിൻലൻഡും ഒന്നും രണ്ടും സ്ഥാനത്തെത്തി.
കഴിഞ്ഞ വർഷം 96-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും സ്കോറിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പാരൻസി ഇന്റർനാഷണൽ 1995 മുതൽ പ്രതിവർഷം പുറത്തിറക്കുന്ന റിപ്പോർട്ടിൽ 2015ൽ 38 എന്ന സ്കോർ നേടിയ ഇന്ത്യ ഒരു ദശകത്തിനപ്പുറം ഒരൊറ്റ സ്കോറാണു വർധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ ദുർബലമായ ഭരണനിർവഹണവും പരിമിതമായ ധാർമിക ഉത്തരവാദിത്വവും മൂലമുള്ള അതൃപ്തി 2025ൽ വ്യക്തമായി പ്രതിഫലിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകമെന്പാടുമുള്ള സംഘർഷേതര സോണുകളിൽ 2012 മുതൽ 829 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പ്രത്യേകിച്ച് അപകടകരമായ ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, പാക്കിസ്ഥാൻ, ഇറാക്ക് ഉൾപ്പെടെയുള്ള 50ൽ താഴെ സ്കോറുള്ള രാജ്യങ്ങളിലാണ് ഈ കൊലപാതകങ്ങളുടെ 90 ശതമാനത്തിലധികം നടന്നതെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.