കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയം വിതച്ച മഹാദുരന്തത്തിനിടയിൽനിന്നും പുറത്തുവരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ. വീടും ഉറ്റവരെയും നഷ്ടപ്പെട്ട മനുഷ്യർക്കൊപ്പം, അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ ഉടമകളെ തിരയുന്ന വളർത്തുനായ്ക്കളുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. പ്രളയം മനുഷ്യരെയും അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും എങ്ങനെ വേർപെടുത്തിയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ദുരന്തം വലിയ നാശംവിതച്ച ധുംഗെ പ്രദേശത്തുനിന്നുള്ള ലില്ലി എന്ന നായയുടെ കാത്തിരിപ്പാണ് ഇതിൽ ഏറ്റവും വേദനജനകം. താൻ ജീവിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്ത് കഴുത്തിലൊരു ബെൽറ്റുമായി ലില്ലി ഇപ്പോഴും ഇരിപ്പുണ്ട്. പ്രദേശവാസികൾ അവൾക്കു ഭക്ഷണം നൽകുന്നുണ്ടെങ്കിലും തന്നെ ഊട്ടിയിരുന്ന ഹോട്ടൽ ഉടമയെ തിരയുകയാണ് അവളിപ്പോഴും. ലില്ലിയുടെ ഉടമയടക്കം നിരവധി പേരെയാണ് ഈ പ്രദേശത്തു കാണാതായിട്ടുള്ളത്.
അവശിഷ്ടങ്ങൾക്കിടയിൽ ഒരിലയനക്കം കാത്ത്
തകർന്നടിഞ്ഞ ഒരു വീടിനുള്ളിൽ ചെളിയിൽ കുളിച്ച് ക്ഷീണിതനായി ഇരിക്കുന്ന മറ്റൊരു നായയുടെ ദൃശ്യങ്ങളും വൈറലാണ്. വീടിന്റെ ഭൂരിഭാഗവും ഒലിച്ചുപോയിട്ടും, അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ഉടമസ്ഥർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണത്.
ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങളുണ്ടായ രസുവയിലും സമാനമായ കാഴ്ച കാണാം. തകർന്ന ഒരു വീടിനു പുറത്ത് തന്റെ യജമാനനെ അവസാനമായി കണ്ട സ്ഥലത്തുനിന്ന് മാറാൻ കൂട്ടാക്കാതെ ഇരിക്കുകയാണ് ഒരു നായ.
പ്രളയജലത്തിൽ ഒലിച്ചുപോയി കനത്ത ചെളിയിൽ കുടുങ്ങിയ ഒരു നായയെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവശനായ നായയെ ഇവർ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ആശ്വാസത്തിന്റെ പുനഃസമാഗമം
സങ്കടക്കാഴ്ചകൾക്കിടയിൽ ആശ്വാസമേകുന്ന ഒരു ദൃശ്യവുമുണ്ട്. പ്രളയത്തിൽപ്പെട്ട് മൂന്നോ നാലോ ദിവസമായി വേർപിരിഞ്ഞ തന്റെ പ്രിയപ്പെട്ട നായയെ സുരക്ഷിതനായി തിരികെ ലഭിച്ചപ്പോൾ ഒരു സ്ത്രീ അതിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ഏവരുടെയും കണ്ണ് നനയിക്കും. ചുറ്റുമുള്ള ദുരന്തങ്ങൾ മറന്ന്, നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ അരുമയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു അവർ.
നേപ്പാളിലെ ജനങ്ങൾക്ക് നായ്ക്കളോടുള്ള ആത്മബന്ധം വളരെ വലുതാണ്. 'കുക്കൂർ തിഹാർ' എന്ന വാർഷിക ഉത്സവത്തിൽ നായ്ക്കളെ മാലയിട്ടും കുങ്കുമം അണിയിച്ചും അവർ ആദരിക്കാറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ വലിയ സ്നേഹബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ ദുരന്തമുഖത്തും കാണാനാകുന്നത്.
ഉറ്റവരെ തേടിയുള്ള മനുഷ്യരുടെ അന്വേഷണം ഒരുവശത്ത് തുടരുമ്പോൾ, ഒരുപക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാത്ത യജമാനന്മാരുടെ കാൽപ്പെരുമാറ്റവും കാത്ത് ഈ വളർത്തുമൃഗങ്ങളും തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ കാവലിരിക്കുകയാണ്.