പേരൂർ ഓണേട്ട് ഒ.ആർ. രാജേഷിന്റെ വീടിന്റെ മുകൾ നിലയിൽനിന്നുള്ള പ്രളയ ദൃശ്യം.
ഏറ്റുമാനൂർ: ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ വിട്ടുപോകാൻ മനസു വരാതെ വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ രണ്ടാംനിലയിൽ കഴിയുകയാണ് പേരൂർ അരയത്തുകാവ് ക്ഷേത്രത്തിനു സമീപം ഓണേട്ട് ഒ.ആർ. രാജേഷും ഭാര്യ സുനിതയും.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ വീട് ഒറ്റപ്പെട്ട നിലയിലായി. വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. പോർച്ചിൽ ഉണ്ടായിരുന്ന കാറും ബൈക്കും സ്കൂട്ടറും പൂർണമായി വെള്ളത്തിൽ മുങ്ങി. ബിസിനസുമായി ബന്ധപ്പെട്ട ഒട്ടേറെ മെഷീനുകൾ സൂക്ഷിച്ചിരുന്നതും വെള്ളം കയറി നശിച്ചു.
മറ്റ് വീടുകളിൽ ഉള്ളവരെല്ലാം ബന്ധുവീടുകളിലേക്കും മറ്റും മാറിയെങ്കിലും വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ചു പോകാൻ മനസ് അനുവദിക്കാത്തതിനാൽ വീടിന്റെ രണ്ടാം നിലയിൽ കഴിയുകയാണ് ദമ്പതികൾ. രണ്ടു പട്ടികളും ഒരു പൂച്ചയുമാണ് ഇവർക്കുള്ളത്. പ്രളയജലം നിറഞ്ഞ് കിണർ ഉപയോഗശൂന്യമായി. ഇന്നലെ കുടിവെള്ളം തീർന്നതോടെ ചില സുഹൃത്തുക്കൾ നീന്തിയെത്തി വെള്ളം നൽകുകയായിരുന്നു. നല്ല ഒഴുക്കുള്ളതിനാൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ ദമ്പതികൾക്ക് സാധിക്കുന്നില്ല.
Tags : Nattuvishesham Local News house alone pets