പിറവം: കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായുള്ള പെരുവ-പിറവം-പെരുവംമുഴി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) കീഴിൽ കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായാണ് പെരുവംമുഴി റോഡിന്റെ നിർമാണം നടക്കുന്നത്.
പുനരാരംഭിച്ച നിർമാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പാലങ്ങളും കലുങ്കുകളും പൂർത്തിയാക്കാനാണ് തീരുമാനം. പിറവം-കക്കാട് റോഡിലുള്ള പടവെട്ടിപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കുപ്പിക്കഴുത്തു പോലുള്ള പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനം മാത്രമാണ് കടന്നുപോകാനാവുക. ഇവിടെ സമാന്തരപാത നിർമിച്ച ശേഷം പാലം പൊളിക്കും. പാലം പൊളിച്ചു പുനർനിർമിക്കുന്ന ഘട്ടത്തിൽ രണ്ടു ഭാഗത്തേക്കും ഗതാഗതം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമീപത്ത് സമാന്തര റോഡിന്റെ നിർമാണം ദ്രുതഗതിയിൽ ആരംഭിച്ചിട്ടുണ്ട്.
രണ്ടര മാസത്തിനുള്ളിൽ പെരുവ-പിറവം-പെരുവംമുഴി റോഡിൽ വരുന്ന എല്ലാ പാലങ്ങളുടെയും കലങ്കുകളുടെയും നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റീബിൽഡ് കേരളയിലുൾപ്പെടുത്തി തുക അനുവദിച്ച റോഡ് നിര്‍മാണം കഴിഞ്ഞ ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു. കുമരകത്തുനിന്നും കുറഞ്ഞ ദൂരത്തിൽ വളരെ വേഗത്തിൽ നെടുമ്പാശേരിയിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് റോഡിന്റെ നിർമാണം. നിർമാണം പുനരാരംഭിച്ച പടവെട്ടി പാലത്തിന്റെ സമാന്തര പാത നിർമിക്കുന്ന പ്രദേശം കഴിഞ്ഞ ദിവസം അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചിരുന്നു.