ചണ്ഡീഗഢ്: മൈതാനത്ത് കളിക്കുന്നതിനിടെ 750 കിലോ ഭാരമുള്ള പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസുകാരൻ മരിച്ചു. ബിഹാർ സ്വദേശി ആകാശ് കുമാർ ആണ് മരിച്ചത്. ഹരിയാനയിലെ ഐ.എം.ടി മാനസർ ക്രിക്കറ്റ് അക്കാദമിയിലാണ് സംഭവം.
മൈതാനത്ത് ആകാശും സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൈതാനം നിരപ്പാക്കാൻ ഉപയോഗിക്കുന്ന റോളറിന് മുകളിലേക്ക് കുട്ടികൾ കയറി. ഇതിനിടയിൽ കുട്ടികളിലൊരാൾ അബദ്ധത്തിൽ റോളറിന്റെ മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ ഓൺ ചെയ്തു.
റോളർ പ്രവർത്തിച്ചു തുടങ്ങി മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് ഇതിന്റെ അടിയിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് മറ്റ് കുട്ടികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. പിന്നീട് അക്കാദമിയിലെത്തിയ മറ്റ് കളിക്കാർ പരിക്കേറ്റ് കിടക്കുന്ന ആകാശിനെ കണ്ട് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾ റോളറിന് മുകളിൽ കയറി കളിക്കുമ്പോൾ മേൽനോട്ടം വഹിക്കാൻ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.