തിരുവനന്തപുരം: കർഷകരും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ പരിഹാരമുണ്ടാകുമെന്നും ഭൂമി കൈമാറ്റം, പട്ടയഭൂമിയിലെ മരം മുറിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് എൻഒസി കിട്ടേണ്ട അപേക്ഷകളിൽ സമയബന്ധിതമായി എൻഒസി കിട്ടുന്നതിന് നടപടിയെടുക്കുമെന്നും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ പരിഗണിക്കുന്നില്ലങ്കിൽ എൻഒസി കിട്ടിയതായി കണക്കാക്കുന്നതിന് ആവശ്യമായ ഉത്തരവിറക്കുമെന്നും വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി വനംവകുപ്പുമായി ബന്ധപ്പെട്ട് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തരമായി വിളിച്ചു ചേർത്ത കർഷക നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വനത്തിന്റെ വാഹകശേഷി പഠിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ വയനാട്ടിലും കൊട്ടിയൂരിലും സർവേ നടത്തുമെന്നും ആറുമാസത്തിനകം സർക്കാരിന്റെ വനനയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ദീർഘകാലം കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളും ഭാവിയിൽ ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാതലായ മാറ്റത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ചേർന്ന യോഗത്തിൽ ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പുറമെ പ്രത്യേക ക്ഷണിതാക്കളായി കർഷക നേതാക്കളായ റസാഖ് ചുരവേലിൽ (ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്), അഡ്വ. ബിനോയ് തോമസ് (രാഷ്ട്രീയ കിസാൻ മഹാ സംഘ് ), മഞ്ജുഷ് മാത്യു (കർഷക കോൺഗ്രസ്), ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് (ഇൻഫാം), അലക്സ് ഒഴുകയിൽ (കിഫ), ഡോ. ജോസുകുട്ടി ഒഴുകയിൽ (മലനാട് കർഷക രക്ഷാ സമിതി), ജോൺ ചക്കിട്ടയിൽ (കർഷക മഹാ പഞ്ചായത്ത്), ഡോ. സിജുമോൻ ഫ്രാൻസിസ് (എഫ്എആർഎം ), അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ (വി ഫാം ), ജോയി നിലമ്പൂർ (ഇഎഫ്എൽ- പീഡിത കർഷക സമിതി), ജിന്നറ്റ് മാത്യു (ആർകെഎംഎസ്), ഡയസ് പുല്ലൻ തുടങ്ങിയവർ വിശദമായി കർഷക പ്രശ്നങ്ങൾ അവതരിപ്പിച്ചു.