International
വാർസോ: പോളണ്ടിൽ മഞ്ഞുവീഴ്ച കനത്തതിനെത്തുടർന്ന് 20 കിലോമീറ്റർ നീളത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തലസ്ഥാനമായ വാർസോയെയും ബാൾട്ടിക് തുറമുഖ നഗരമായ ഗഡാൻസ്കിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
മഞ്ഞുവീഴ്ച കനത്തപ്പോൾ വന്പൻ ട്രക്കുകൾക്ക് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചയോടെയാണ് കുരുക്ക് നീക്കാനായത്. കൊടുംതണുപ്പിൽ നൂറുകണക്കിനു പേർക്കാണ് വാഹനങ്ങൾക്കുള്ളിൽ കഴിയേണ്ടിവന്നത്. പോലീസും സന്നദ്ധ പ്രവർത്തകരും യാത്രക്കാർക്ക് ചൂടുപാനീയങ്ങൾ വിതരണം ചെയ്തു.
NRI
കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളീഷ് - ഇന്ത്യൻ സ്റ്റാർട്ടപ്പിലെ പാനീയ ബ്രാൻഡായ "മലയാളി' ആഗോള അംഗീകാരങ്ങൾ നേടി. ലാഗര് വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്.
യുകെയിലെ നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നല്ലൂരും സർഗേവ് സുകുമാരനും അവാർഡുകൾ സ്വീകരിച്ചു. ഈ മേഖലയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബ്രാൻഡുകളെ പിന്തള്ളിയാണ് മൂന്നു വർഷം മാത്രം പ്രായമുള്ള മലയാളി കമ്പനി ഈ നേട്ടം കൈവരിച്ചത്.
പോളണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ബ്രാൻഡുകളിലൊന്നായി മാറിയ "മലയാളി' ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളിൽ ഒന്നായിക്കൂടി വളർന്നു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ വിപണികളിൽ ഈ മലയാളി പാനീയം ലഭ്യമാണ്.
International
വാഴ്സാ: അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു.
റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനികവിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കി. റഡാര്‍ സംവിധാനങ്ങളും സജ്ജമാണ്.
സൈനിക നടപടി തുടരുകയാണെന്നാണ് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാവരും വീടുകളില്‍ തുടരണമെന്നും സൈന്യം അഭ്യര്‍ഥിച്ചു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോളിഷ് സായുധസേന അറിയിച്ചു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്.
ഡ്രോണ്‍ ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കും സ്ഥിരീകരിച്ചു. പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായും ഓപ്പറേഷന് തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകള് പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.