നിരന്തരമായ ചോദ്യോത്തരങ്ങളും ആരോഗ്യകരമായ അന്വേഷണാത്മകതയുമാണ് ഏതെങ്കിലും തരത്തിലുള്ള പഠനം നേടുന്നതിന് ആദ്യം വേണ്ടതെന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓര്‍മപ്പെടുത്തിയിരുന്നു. ഏറ്റവും ദരിദ്രരായ ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന തരത്തില്‍ വിദ്യാഭ്യാസം വിപ്ലവകരമായി മാറണം. സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജനങ്ങളുടെ യഥാര്‍ഥ സേവകരായി മാറുകയാകണം. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ഈ ദര്‍ശനങ്ങള്‍ ഇന്ത്യക്കു മാര്ഗദര്ശകമാകേണ്ടതുണ്ട്.
ജനാധിപത്യം പ്രാവര്‍ത്തികമാകാന്‍ വേണ്ടതു ശരിയായ വിദ്യാഭ്യാസമാണെന്നു ഗാന്ധിജി ചൂണ്ടിക്കാട്ടി. നല്ല മണ്ണില്‍ വിതച്ച വിത്ത് സമൃദ്ധമായ വിളവു നല്കുന്നതുപോലെ, ഒരു ജനാധിപത്യ പദ്ധതിയില്‍, പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്ന പണം ജനങ്ങള്‍ക്കു പത്തിരട്ടി വരുമാനം നല്കുന്നു. ശിക്ഷകള്‍ കുട്ടികളെ ശുദ്ധീകരിക്കുന്നില്ല; മറിച്ച് അവരെ കൂടുതല്‍ കഠിനമാക്കുന്നു- ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഇക്കാലത്തു വളരെ പ്രസ്ക്തമാണ്.
ലോകത്തെ നയിച്ചൊരു ഇന്ത്യ
എണ്ണാന്‍ പഠിപ്പിച്ച ഇന്ത്യക്കാരോടു നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവരില്ലായിരുന്നെങ്കില്‍ അര്‍ഥവത്തായ ഒരു ശാസ്ത്രീയ കണ്ടുപിടിത്തവും സാധ്യമാകുമായിരുന്നില്ല. ഇന്ത്യയുടെ ഗണിതശാസ്ത്ര മികവിനെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞതാണിത്. 1921ല്‍ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഐന്സ്റ്റീന് പറഞ്ഞതുപോലെ, ലോകസംസ്കാരത്തിന് അറിവു പകരുന്നതില്‍ ഇന്ത്യക്കു ചരിത്രപരമായ പങ്കുണ്ട്. ഗണിതം, തത്വശാസ്ത്രം, ചിട്ടയായ പഠനരീതികള്‍ എന്നിവയിലെ ഇന്ത്യയുടെ അടിസ്ഥാനപരമായ സംഭാവനകള്‍ ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും പണ്ഡിതരും അംഗീകരിച്ചിട്ടുണ്ട്.
മാനവചരിത്രത്തിന്റെ സുപ്രധാനമായ ഒരു കലവറയായി ഇന്ത്യയെ എഴുത്തുകാരനായ മാര്‍ക്ക് ട്വയിന് വിശേഷിപ്പിച്ചു. ജീവിതത്തിന്റെ അഗാധമായ ചോദ്യങ്ങളെ ആരാഞ്ഞറിയുകയും പ്രധാനപ്പെട്ട ബൗദ്ധിക സംഭാവനകള്‍ വികസിപ്പിക്കുകയും ചെയ്ത ഇടമായി പണ്ഡിതനായ മാക്സ് മുള്ളര്‍ ഇന്ത്യയെ അടയാളപ്പെടുത്തി. വ്യാകരണം, തത്വശാസ്ത്രം, ചെസ്, സംഖ്യാവ്യവസ്ഥ തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെ പാശ്ചാത്യലോകത്തെ ഇന്ത്യ സ്വാധീനിച്ചുവെന്നു ചരിത്രകാരനായ വില്‍ ഡുറാന്റും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദ്യാര്‍ഥിപ്രക്ഷോഭം താക്കീത്
ലോകം അംഗീകരിച്ച ഇന്ത്യയുടെ വിദ്യാഭ്യാസ മികവ് സ്വതന്ത്ര ഭാരതത്തില്‍ പിന്നാക്കം പോയെന്നതാണു ദുഃഖകരം. ആഗോളമികവിന്റെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ല. അഞ്ചും ആറും നൂറ്റാണ്ടുകളിലെ നളന്ദ, തക്ഷശില തുടങ്ങിയവയൊക്കെ ലോകത്തിന് അറിവു നല്കിയ കാലം മറക്കരുത്. 1857ല്‍ സ്ഥാപിച്ച മദ്രാസ്, ബോംബെ, കല്‍ക്കട്ട സര്വകലാശാലകള്ക്കുപോലും ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, അമേരിക്കയിലെ സ്റ്റാന്‍ഫോഡ്, ഹാര്‍വാഡ് തുടങ്ങിയവയുടെ തലത്തിലേക്കുയരാനായില്ല.
സര്‍ക്കാരുകളുടെ അമിത ഇടപെടലുകളും രാഷ്ട്രീയക്കളികളും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചു. ഇതിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കസേര തെറിപ്പിച്ച ജെന്‍ സി പ്രക്ഷോഭം. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ ‘പാറ്റ’ പരാമര്ശത്തെത്തുടര്ന്നു വളര്‍ന്ന കോക്രോച്ച് ജനതാ പാര്‍ട്ടി നയിച്ച വിദ്യാര്‍ഥിപ്രക്ഷോഭം വലിയൊരു മുന്നറിയിപ്പും താക്കീതുമാണ്. ജനാധിപത്യത്തിനും വിദ്യാഭ്യാസത്തിനും യുവാക്കളുടെ ഭാവിക്കും വേണ്ടിയാണു പോരാടുന്നതെന്ന സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വാക്കുകള്‍ പ്രധാനമാണ്.
പാര്‍ലമെന്റിനെ അവഗണിക്കരുത്
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണു വിദ്യാര്‍ഥികള്‍ കേന്ദ്രസര്‍ക്കാരിനെ വിറപ്പിച്ചത്. ആഴ്ചകളോളം ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരായുധരായി സമരം ചെയ്ത വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെ ക്രൂരമായി പോലീസ് തല്ലിച്ചതച്ചതു പ്രശ്നം ഗുരുതരമാക്കി. എന്നിട്ടും വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്കാന് പോലീസ് ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയാറായില്ല.
പാര്‍ലമെന്റില്‍ വന്നു വിശദീകരിക്കാന്‍ അമിത് ഷാ എന്തുകൊണ്ടാണ് ഭയപ്പെടുന്നതെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരമില്ല. എന്തോ പ്രശ്നമുണ്ട്. വിദ്യാര്‍ഥികള്‍ക്കു നേരേ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഷെല്ലുകളും പെല്ലറ്റുകൊണ്ട് വെടിവയ്ക്കാനും പോലീസിന് ആരാണ് അനുമതി നല്‍കിയതെന്നു പറയാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. പോലീസ് നടപടികളുടെ ഉത്തരവാദിത്വത്തില്‍നിന്നു വകുപ്പുമന്ത്രിക്ക് ഒഴിയാനാകില്ല. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റ് മന്ദിരത്തിലെ മുറിയിലുണ്ടായിട്ടും ലോക്സഭയിലേക്കു വന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തീര്‍ത്തും തെറ്റായ സമീപനമാണിത്.
ഗോമൂത്ര വിദഗ്ധരല്ല വേണ്ടത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിക്കും അടക്കം ശരിക്കുള്ള വലിയ പരീക്ഷയാണ് ഇപ്പോഴത്തേത്. ചോദ്യം ചോരാതെ ശരിയുത്തരം നല്കി ആ പരീക്ഷ കേന്ദ്രം പാസാകുമോ എന്നതാണു പ്രധാനം. വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാന്‍ നന്ദന് നിലെകനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സമിതിതന്നെ വിവാദത്തിലാണ്. സമിതിയംഗമായ പ്രഫ. വി. കാമകോടി ഗോമൂത്ര വിദഗ്ധനാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരിഹാസത്തില്‍ പലതുമുണ്ട്. പശുത്തൊഴുത്തില്നിന്നു നേരിട്ടു ഗോമൂത്രം കുടിച്ച സന്യാസിയുടെ കടുത്ത പനി 15 മിനിറ്റുകൊണ്ടു മാറിയെന്നു പ്രസംഗിച്ചയാളാണ് കാമകോടി. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഗോമൂത്രം ദഹനത്തിന് ഉത്തമമാണെന്നുകൂടി ഇയാള്‍ തട്ടിവിട്ടിരുന്നു.
പ്രിയങ്കയുടെ പരാമര്‍ശം സംഘപരിവാറിനു പൊള്ളിയതു സ്വാഭാവികം. അക്കാദമിക് വിദഗ്ധരെന്നു പറയുന്ന 215 പേര് പ്രിയങ്കയ്ക്കു കത്തെഴുതിയതു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനംകൂടി ശരിവയ്ക്കുന്നതായി. രാജ്യത്തെ ഏതാണ്ടെല്ലാ സര്‍വകലാശാലകളിലും ആര്‍എസ്എസുകാരെയും അവരുടെ സഹയാത്രികരെയും കുത്തിനിറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കേന്ദ്രം നിഷേധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണ്.
പ്ലാസ്റ്ററല്ല, വേണ്ടത് ശസ്ത്രക്രിയ
രാഷ്ട്രീയത്തിനതീതമായി വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയക്കളികള്‍ അവസാനിപ്പിക്കുകയാണു മുഖ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ച നിയന്ത്രിക്കാനെന്ന പേരില്‍ ലോക്സഭയും രാജ്യസഭയും ഏകപക്ഷീയമായി പാസാക്കിയ പബ്ലിക് എക്സാമിനേഷന്- പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്-2026 ബില്ലിന്റെ ഫലം കണ്ടറിയണം. രണ്ടു വര്‍ഷം മുമ്പു പാസാക്കിയ നിയമത്തിലെ ശിക്ഷ കൂട്ടിയതും മെഡിക്കല്‍ കൗൺസിലിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളും ആശങ്കകള്‍ക്കു പരിഹാരമാകില്ല. ശസ്ത്രക്രിയ വേണ്ടിടത്തു പ്ലാസ്റ്റര്‍ ഒട്ടിക്കുന്നതുപോലെയാണു പുതിയ നിയമമെന്ന ആരോപണം നിസാരമല്ല.
നിയമഭേദഗതിയും വിദഗ്ധ സമിതിയും ഫാസ്റ്റ്ട്രാക്ക് കോടതികളും യഥാര്‍ഥ പരിഹാരങ്ങളല്ല. 2024ലെ നീറ്റ് പേപ്പര്‍ ചോര്ച്ചയ്ക്കുശേഷം പാസാക്കിയ നിയമം അനുസരിച്ച് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. പരീക്ഷകളുടെ തന്നെ എണ്ണം കുറയ്ക്കുകയും തൊഴില്‍ ലഭ്യത ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.