ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം മൂന്നാം കക്ഷികൾ വ്യാജ പരാതികൾ നൽകുന്നതിനെതിരേ ആശങ്ക രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി. നിർബന്ധിത മത പരിവർത്തനം നടത്തിയെന്നാരോപിച്ച് മൂന്ന് മുസ്ലിം യുവാക്കൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരത്തിൽ വ്യാജ പരാതികൾ നൽകുന്നത് അസ്വസ്ഥത ജനിപ്പിക്കുന്നതായി ഹർജി പരിഗണിക്കുന്നതിനിടയിൽ ജസ്റ്റീസുമാരായ പ്രമോദ് കുമാർ ശ്രീവാസ്തവ, അബ്ദുൾ മോയിൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മകളെ പ്രണയിച്ച് പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയെന്നും തുടർന്ന് മതപരിവർത്തനത്തിനു ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് യുവാക്കൾക്കെതിരേ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം പരാതി നൽകിയത്.
എന്നാൽ, താൻ പ്രായപൂർത്തിയായ ആളാണെന്നും പരാതിയിലുള്ള യുവാവുമായി പ്രണയത്തിലാണെന്നും മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കി. തന്നെ ആരും നിർബന്ധിച്ചു മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ചില തീവ്ര മത സംഘടനകളിൽനിന്നു തനിക്ക് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി മൊഴി നൽകി.
തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. യുവതിയുടെ മൊഴിക്കു വിരുദ്ധമായി കേസ് മുന്നോട്ടുകൊണ്ടുപോകുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഇത്തരം വ്യാജ പരാതികൾ അധികൃതരുടെ വിലപ്പെട്ട സമയം പാഴാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ വ്യാജ പരാതികൾ തടയാൻ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നു വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. വ്യാജ പരാതി നൽകിയ പെണ്‍കുട്ടിയുടെ പിതാവിനോടു വിശദീകരണം തേടിയ കോടതി, കേസിൽ പ്രതികളെന്ന് ആരോപിക്കുന്ന യുവാക്കളുടെ അറസ്റ്റ് തടയുകയും ചെയ്തു.