Kerala
തൃശൂർ: കൈയിൽ പിച്ചച്ചട്ടിയേന്തി ഗതാഗതമന്ത്രിയുടെ തിരുവനന്തപുരത്തുള്ള വസതിക്കുമുമ്പിൽ ഭിക്ഷയാചിച്ചു പ്രതിഷേധസമരത്തിനൊരുങ്ങി വാഹന പുകപരിശോധനാകേന്ദ്രം ഉടമകളും ടെക്നീഷന്മാരും.
നവംബർ ഒന്നിനാണു സമരം. ഇതിന്റെ തുടർച്ചയായി കെഎസ്ആർടിസി തുടങ്ങാനിരിക്കുന്ന വാഹന പുകപരിശോധനാകേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുകപരിശോധനാകേന്ദ്രങ്ങൾ ചെറുകിടവ്യവസായമായി കണക്കാക്കി സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, ഒരുവർഷം കാലാവധിയുള്ള പെട്രോൾ വാഹനങ്ങളുടെ വെട്ടിക്കുറച്ച ഫീസ് പുനഃക്രമീകരിക്കുക, വാഹൻ പിയുസി സൈറ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊലൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് വർക്കിംഗ് പ്രസിഡന്റ് ഗിരിഷ് പാലാഴി, ജനറൽ സെക്രട്ടറി ഷിബിൻ, വൈസ് പ്രസിഡന്റുമാരായ വിപിൻദാസ്, സജീവൻ പള്ളായിൽ, ലത സുരേഷ് എന്നിവർ പങ്കെടുത്തു.