പാലക്കാട്: പ്രോസിക്യൂഷന് സാക്ഷികളുടേയും പോലീസിന്റേയും ശക്തമായ സഹകരണം പരമാവധി ശിക്ഷ പ്രതിക്ക് നേടിക്കൊടുക്കാന്‍ സഹായിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ പറഞ്ഞു.
സാക്ഷികളെ ഭയമില്ലാതെ കോടതിയിലെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. സാക്ഷികള്‍ക്ക് ചെന്താമരയെ അത്രമാത്രം ഭയമായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. പ്രതിയുടെ സ്വഭാവം, കൊല നടത്തിയ രീതി, മാനസാന്തരത്തിനുള്ള സാധ്യതയില്ലായ്മ എന്നിവ കോടതിക്ക് വ്യക്തമായി മനസിലാക്കിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
ശക്തമായ അന്വേഷണത്തിലൂടെ 56 ദിവസം കൊണ്ട് കുറ്റപത്രം നല്കാന് കഴിഞ്ഞത് അന്വേഷണസംഘത്തിന്റെ മികവാണെന്ന് കോടതി നിരീക്ഷിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സമൂഹത്തിന് ശക്തമായ ഒരു സന്ദേശമാണ് ഈ വിധിയെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സുധാകരന്റെ മകള്‍ക്ക് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതിക്ക് പരോള്‍ ലഭിച്ചാല്‍ സാക്ഷികളുടേയും സുധാകരന്റെ മക്കളുടേയും ബന്ധുക്കളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിവിധിയില്‍ സന്തോഷം: സുധാകരന്റെ പെണ്മക്കള്
പാലക്കാട്: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. കോടതിയില്‍ വിശ്വസമുണ്ടായിരുന്നു. എല്ലാവര്ക്കും നന്ദിയുണ്ട്. ഇനി ആ വീട്ടിലേക്ക് തിരിച്ചുപോവില്ല. പഴയ ഓര്‍മകള്‍ വേട്ടയാടുന്നു. അവിടെ ആരും ഇല്ലാത്തതിനാല്‍ പോകാന്‍ കഴിയില്ല. ചെന്താമരയ്ക്ക് ഇപ്പോഴും യാതൊരു കൂസലില്ലെന്നും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കുട്ടികള്‍ കണ്ണീരോടെ പ്രതികരിച്ചു.