തീവണ്ടിയിൽ നിന്ന് കുട്ടി താഴെ വീണിട്ടും ട്രെയിൻ നിർത്താൻ അധികൃതർ തയ്യാറായില്ലെന്നും അടിയന്തര ആവശ്യങ്ങൾക്കുള്ള ചങ്ങല വലിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം.
റാണി നഗർ ന്യൂ ജൽപായ്ഗുരി സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ നടന്ന സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായാണ് ആരോപണം.
ട്രെയിനിൽ നിന്ന് കുട്ടി താഴെ വീണ ഉടൻ തന്നെ സഹയാത്രികർ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളിലും ട്രെയിനിലെ ജീവനക്കാരെയും വിവരം അറിയിച്ചെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ല.
കുട്ടി വീണ സ്ഥലത്തുനിന്ന് ട്രെയിൻ കിലോമീറ്ററുകൾ മുന്നോട്ട് പോയിട്ടും നിർത്താനോ അന്വേഷിക്കാനോ റെയിൽവേ തയ്യാറായില്ലെന്നത് യാത്രക്കാരിൽ വലിയ ആശങ്കയും പ്രതിഷേധവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കുട്ടിയുടെ സഹോദരി എന്ന് കരുതുന്ന യുവതിയുടെ നടുക്കവും സങ്കടവും വ്യക്തമാണ്.
അടിയന്തര സാഹചര്യത്തിൽ പോലും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലാണോ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന വലിയൊരു ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.
വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുമ്പോഴും സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകേണ്ട റെയിൽവേ അധികൃതർ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യമുയരുന്നത്.