Kerala
കൊല്ലം: പുനലൂരിൽ യുഡിഎഫ് വിമതനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച സഞ്ജയ് ഖാൻ മത്സരരംഗത്തുനിന്നു പിൻമാറി. കെ.സി. വേണുഗോപാൽ നേരിട്ട് സംസാരിച്ചുവെന്നും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി.
പുനലൂർ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് നൽകിയതിനു പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടതോടെ നെൽസൺ മത്സരരംഗത്തുനിന്നു പിൻമാറുകയായിരുന്നു.
ഇതോടെയാണ് സഞ്ജയ് ഖാൻ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. ലീഗ് സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും നാമനിർദേശ പത്രിക നൽകുമെന്നുമായിരുന്നു സഞ്ജയ് ഖാന്റെ നിലപാട്. തുടർന്ന് കെ.സി.വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.
Kerala
കൊല്ലം: പുനലൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.
അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്.
District News
കുളത്തുപ്പുഴ: പുനലൂര്‍ താലൂക്കുതല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ കെഐപി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നീറായ്ക്കോട് എന്നിവിടങ്ങളിലായാണ് അനുവദിച്ചത്.
അരിപ്പയില്‍ 266 പട്ടയങ്ങളാണ് വിതരണംചെയ്തത്. ഇതില്‍ 47 എസ്ടി പട്ടയങ്ങളാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടം, 10 സെന്റ് നിലം, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും. 12 സെന്റ് വീതം 170 എസ് സി പട്ടയങ്ങളും 10 സെന്റ് വീതം മറ്റുള്ളവര്‍ക്ക് 49 പട്ടയങ്ങളും ലഭ്യമാക്കി.
കെ ഐപി ലേബര്‍ ഉന്നതിയില്‍ 200, അരിപ്പയില്‍ 266, മരോട്ടിത്തടത്തില്‍ 30, ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ 20, അറയ്ക്കല്‍ പഞ്ചായത്തില്‍ രണ്ട്, അലയമണ്‍, അഞ്ചല്‍ പഞ്ചായത്തുകളില്‍ ഓരോന്ന് വീതം പട്ടയങ്ങളാണ് നല്‍കിയത്. അഞ്ച് അകാല കൈമാറ്റ സാധൂകരണ പത്രികയും നല്കി. ഉദ്ഘാടനവും പട്ടയവിതരണവും കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് വില്ലേജുകള്‍ റവന്യൂ വില്ലേജുകളാക്കിയുള്ള ജില്ലാതല പ്രഖ്യാപനവും നടന്നു. ജില്ലാ കളലക്ടര്‍ എന്‍.ദേവിദാസ്, എഡിഎം ജി. നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.ജ്യോതി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സൈനബാ ബീവി, ആതിര പ്രവീണ്‍, ആനന്ദ്, ശോഭ, രമണി വിജയന്, തഹസില്‍ദാര്‍ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.
വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.
മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
കൊല്ലം: പുനലൂരിൽ ഗാന്ധിപ്രതിമയെ അവഹേളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പുനലൂർ ചെമ്മന്തൂരിൽ പുറമ്പോക്കിൽ താമസിക്കുന്ന ഹരിലാൽ (41) ആണ് അറസ്റ്റിലായത്.
ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. രജതജൂബിലി സ്മാരകമായി പുനലൂരിലെ ഭാരത മാതാ ഐടിഐ ഏതാനുംവർഷം മുൻപ് പുനലൂർ തൂക്കുപാലത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ സ്ഥാപിച്ച പ്രതിമയിലാണ് ഹരിലാൽ അതിക്രമം കാട്ടിയത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതിമ സ്ഥാപിച്ചിരുന്ന കൽകെട്ടിനുമുകളിൽ കയറിയ യുവാവ് പ്രതിമയുടെ ചെകിട്ടത്ത് അടിക്കുകയും അസഭ്യംവിളിക്കുകയും ചെയ്തു.
കണ്ടുനിന്നവർ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്നാണ് പുനലൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിങ്ക് പോലീസിന്റെ കാറിന്റെ കണ്ണാടിച്ചില്ല് തകർത്തതുൾപ്പടെ കേസുകളിൽ പ്രതിയാണ് പിടിയിലായ യുവാവ്. ഒരു വർഷം മുൻപ്, തൂക്കുപാലത്തിന്റെ ചങ്ങല ഘടിപ്പിച്ചിട്ടുള്ള കിണറ്റിലിറങ്ങി പരിഭ്രാന്ത്രി പടർത്തിയതിന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെമ്മന്തൂരിൽ നവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ കസ്റ്റഡിലായിരുന്നു.
Kerala
കൊല്ലം: പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്റെ അതിക്രമം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്.
കൂടാതെ, ഗാന്ധി പ്രതിമയുടെ മുഖത്തും ഇയാൾ അടിച്ചു. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
Kerala
കൊല്ലം: രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട് സ്വദേശി കണ്ണൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മൂന്നാം ഭർത്താവാണ് കണ്ണൻ.
കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കലാസൂര്യയും കണ്ണനും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിലേക്ക് വന്നതിന് പിന്നാലെയാണ് സംശയം തോന്നിയ അമ്മൂമ്മ പോലീസിനെ സമീപിച്ചത്.
പുനലൂർ പോലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി.
കലാസൂര്യയയുമായി മധുരയിലെത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തുടർന്ന് കണ്ണനെ പിടികൂടി. തമിഴ്നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.
വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാർഡിലെ എൻഡിഎ സ്ഥാനാർഥി മണിക്കുട്ടനെയും വെട്ടാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നിലവിൽ സംഘർഷാവസ്ഥ ഇല്ലെങ്കിലും മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Kerala
പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരൾച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.
25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.
ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.