കൊല്ലം: രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട് സ്വദേശി കണ്ണൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മൂന്നാം ഭർത്താവാണ് കണ്ണൻ.
കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കലാസൂര്യയും കണ്ണനും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിലേക്ക് വന്നതിന് പിന്നാലെയാണ് സംശയം തോന്നിയ അമ്മൂമ്മ പോലീസിനെ സമീപിച്ചത്.
പുനലൂർ പോലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി.
കലാസൂര്യയയുമായി മധുരയിലെത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തുടർന്ന് കണ്ണനെ പിടികൂടി. തമിഴ്നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.