നെടുങ്കണ്ടം: രാമക്കൽമേട് മേഖലയിലെ കാറ്റാടി, സൗരോർജ പദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി പുഷ്പക്കണ്ടത്ത് പുതിയ വൈദ്യുതി സബ്സ്റ്റേഷൻ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. സബ്സ്റ്റേഷൻ നിർമിക്കുന്നതിനായി പുഷ്പക്കണ്ടത്ത് അനെർട്ടിന്റെ 4.40 ഏക്കർ ഭൂമി വൈദ്യുതി ബോർഡിന് കൈമാറാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
രാമക്കൽമേട് മേഖലയിലെ കാറ്റാടിപ്പാടങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുഷ്പക്കണ്ടത്ത് എത്തിച്ച് അവിടെനിന്ന് നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനായി 33/110 കെ.വി. ശേഷിയുള്ള വൈദ്യുതി സബ്സ്റ്റേഷനാണ് നിർമിക്കുന്നത്. നിലവിൽ രാമക്കൽമേട് മേഖലയിൽ 19 കാറ്റാടി യന്ത്രങ്ങളിലായി 14.25 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. കാറ്റിന്റെ ലഭ്യത അനുസരിച്ച് ഉത്പാദനത്തിൽ വ്യത്യാസമുണ്ടാകും.
ശരാശരി പ്രതിദിനം ഏകദേശം 1.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. നിലവിലെ വൈദ്യുതി പ്രസരണ സംവിധാനത്തിന്റെ ശേഷിക്കുറവുമൂലം കാറ്റാടികളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. പുതിയ സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും.