തൊടുപുഴ: വിദേശ മലയാളി ദമ്പതികളുടെ ആറും ഒന്നും വയസുള്ള കുട്ടികൾക്ക് അകാരണമായി ബോര്‍ഡിംഗ് പാസ് നിഷേധിച്ച ഖത്തർ എയര്‍വെയ്സ് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് ഉത്തരവ്. 45 ദിവസത്തിനുള്ളില്‍ തുക നല്‍കാത്തപക്ഷം പരാതി നൽകിയ തീയതി മുതൽ തുക നൽകുന്നതുവരെ ഒമ്പതു ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവില്പറയുന്നു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശി പുതുവീട്ടിൽ റോഷൻ ജോസും ഭാര്യ വിനയയുടെയും മക്കൾക്കാണ് ഖത്തർ എയർവെയ്സിൽ നിന്നും ദുരനുഭവം ഉണ്ടായത്. നാട്ടിൽ അവധി ആഘോഷിച്ച ശേഷം മടങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആറ് വയസുകാരൻ റോണിന് മതിയായ യാത്ര രേഖയില്ലെന്ന് കാട്ടി ഖത്തർ എയർവെയ്സ് ബോർഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ തടസമൊന്നുമില്ലായിരുന്നുവെന്നും ബോർഡിംഗ് പാസ് അനുവദിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
കുടുംബത്തെ യാത്രയാക്കാൻ വന്ന ബന്ധുക്കൾക്കൊപ്പം കണ്ണൂരിലേക്ക് കുട്ടിയെ തിരിച്ചയച്ച് ദമ്പതികൾ ഒരു വയസുകാരൻ റെയിനുമായി ദോഹയ്ക്ക് പറന്നു. ദോഹയിൽ എത്തി വെനീസിലേക്കുള്ള വിമാനത്തിൽ കയറാൻ യാത്രാ രേഖകൾ ഹാജരാക്കിയപ്പോൾ ഒരു വയസുകാരനും മതിയായ രേഖയില്ലെന്ന് ആരോപിച്ച് ബോർഡിംഗ് പാസ് നിഷേധിച്ചു.
കൊച്ചിയിൽ നിന്നും യാത്രയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തർക്കത്തിനൊടുവിൽ ബുക്ക് ചെയ്തിരുന്ന വെനീസ് വിമാനം ദമ്പതികളെയും കുട്ടിയെയും കൂട്ടാതെ പറക്കുകയും ചെയ്തു. പിന്നീട് റോഷനും ഒരു വയസുകാരൻ മകനും ദോഹയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ഭാര്യ വിനയ മറ്റൊരു വിമാനത്തിൽ വെനീസിലേക്ക് പോകുകയും ചെയ്തു.
നാട്ടിലെത്തി കുട്ടികൾക്ക് യാത്രാനുമതി നിഷേധിച്ച ഖത്തർ എയർവെയ്സിനെതിരേ റോഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അനാവശ്യ തർക്കങ്ങളുണ്ടാക്കി കുട്ടികൾക്ക് യാത്രാനുമതി നൽകാതിരുന്നത് നീതി നിഷേധമാണെന്നും ഖത്തർ എയർവെയ്സ് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഡി.ബി. ബിനു പ്രസിഡന്റും രാമചന്ദ്രൻ, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്‍, അഭിജിത് സി. ലാല്‍ എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.