തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സ്നേഹപൂർവം’ പദ്ധതികൾ
ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.