അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. അറ്റ്ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിപ്പട ഈജിപ്ഷ്യൻ കരുത്തിനെ തറപറ്റിച്ചത്.
രണ്ടു ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. കളി കൈവിട്ടുപോയെന്ന് കരുതിയിടത്തുനിന്നും വെറും 12 മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ക്വാർട്ടർ ടിക്കറ്റെടുത്തത്. ക്രിസ്റ്റ്യൻ റൊമേറോ, ക്യാപ്റ്റൻ ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്.
79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു മെസി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്റീനയുടെ രണ്ടാം ഗോളും പിറന്നു.
ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസിയുടെ എട്ടാം ഗോളാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഈജിപ്ത് ലീഡെടുത്തിരുന്നു. പതിനഞ്ചാം മിനിറ്റിൽ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ടാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. 67-ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്തിന്റെ രണ്ടാം ഗോൾ നേടിയത്.