കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.