ന്യൂഡൽഹി: സാമൂഹിക വിവേചനവും അസമത്വവും നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സംവരണ സംവിധാനം തുടരുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. എന്നാൽ, സംവരണത്തിന്റെ ആനുകൂല്യങ്ങൾ നേടി സമൂഹത്തിൽ സാമ്പത്തിക-സാമൂഹിക പുരോഗതി കൈവരിച്ച കുടുംബങ്ങൾ, അതേ വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്ന മറ്റുള്ളവർക്കായി ആനുകൂല്യങ്ങൾ സ്വമേധയാ ഉപേക്ഷിക്കാനോ വച്ചുമാറാനോ തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചരിത്രപരമായ നീതിനിഷേധങ്ങളും സാമൂഹിക അസമത്വങ്ങളും പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ സംവരണം അനിവാര്യമാണ്. ഇതിൽ ആർഎസ്എസിന് യാതൊരുവിധ എതിരഭിപ്രായവുമില്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. സംവരണത്തിന്റെ സഹായത്താൽ ഉന്നത നിലയിലെത്തിയവരും ഒന്നിലധികം തലമുറകളായി അതിന്റെ ആനുകൂല്യം അനുഭവിച്ചവരും സ്വന്തം വിഭാഗത്തിലെ കൂടുതൽ നിർധനരായവർക്കായി ആനുകൂല്യങ്ങൾ വിട്ടുനൽകാൻ മുന്നോട്ടുവരണം.
കേവലം നിയമപരമായ സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും, പൊതുസമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരികയും സാമൂഹിക സമത്വം കൈവരിക്കുകയും ചെയ്യുമ്പോഴേ വിവേചനങ്ങൾ പൂർണമായി ഇല്ലാതാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.