കൊഴിഞ്ഞാമ്പാറ: കാളവണ്ടിയോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (24) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വടകരപ്പതി ലാലക്കാട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാളവണ്ടിയോട്ട മത്സരവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വീട്ടിൽനിന്നു കത്തിയുമായി എത്തിയ നെൽസൺ എന്നയാൾ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണു പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഷഫീഖ് ഇന്നലെ പുലർച്ചെ മരിച്ചു.
സിംസൺ മാർട്ടിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.