ഹൈൽബ്രോൺ: ജർമനിയിലെ ബാഡൻ-വ്യൂർട്ടൻബെർഗ് സംസ്ഥാനത്തിലെ ഓബർസുൽമിന് സമീപമുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ നാരായണൻ മാളക്കാരന്റെ (29) സംസ്കാരം ശനിയാഴ്ച രാത്രി 10ന് നടക്കും.
കോയമ്പത്തൂരിലെ ബോഷ് കമ്പനിയിൽ എൻജിനിയറായിരുന്ന രാഹുൽ, ഭാര്യ വർഷയോടൊപ്പം ജോലി സംബന്ധമായ ഡെപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയപ്പോഴാണ് ദുരന്തത്തിന് ഇരയായത്.
മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ബോഷ് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയും നടപടികൾ ഏകോപിപ്പിക്കുന്നതിൽ സഹകരിച്ചു.
വെള്ളിയാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് വസതിയിലെത്തിച്ച ശേഷം രാത്രി 10ന് സംസ്കാരം നടക്കും.
ഈ മാസം 24നാണ് ബ്രൈറ്റൻഔവർ തടാകത്തിൽ അപകടമുണ്ടായത്. തടാകത്തിലെ ആഴം കുറഞ്ഞ നോൺ-സ്വിമ്മർ മേഖലയിലാണ് നീന്തുന്നതിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.
സഹായത്തിനായി കൈ ഉയർത്തിയതിനെ തുടർന്ന് സുഹൃത്തും സമീപത്തുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയ ശേഷവും ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ബ്രൈറ്റൻഔവർ തടാകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മുങ്ങിമരണമാണിതെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അപ്രതീക്ഷിതമായിയുണ്ടായ ആരോഗ്യപ്രശ്നമാണോ അപകടത്തിന് കാരണമായതെന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
രാഹുൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനാണ്. ഭാര്യ: വർഷ പുല്ലൂർ (തൃശൂർ). സഹോദരൻ: ആദിത്യ.