ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ഫണ്ടിലേക്കും സംഭാവനകളിലേക്കുമുള്ള തുക മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പുതിയ എസ്ഐടി രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. കേസിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹർജിക്കാർക്ക് കോടതി കർശന മുന്നറിയിപ്പും നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പോലീസ് അന്വേഷണത്തിന്റെ മുദ്രവെച്ച റിപ്പോർട്ട് സമർപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിഷയം പരിശോധിച്ച എസ്ഐടിയെത്തന്നെ കേസിന്റെ അന്വേഷണം ഏൽപ്പിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
സംഭവം ഗൗരവമുള്ളതാണെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ചൂണ്ടിക്കാണിച്ച് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്ന് കോടതി ഓർമിപ്പിച്ചു. അതേസമയം, കേസിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്ഐടി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.