അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സിഇഒയുടെ നിയമനം വൈകുന്നു.
നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചുവെങ്കിലും ഇവ പരിശോധിച്ചുകഴിഞ്ഞിട്ടില്ലെന്നാണ് ഇന്നലെ ചേർന്ന ശ്രീ രാംജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രത്യേക യോഗം വിലയിരുത്തിയത്. ഒരുമാസത്തിനുള്ളിൽ പുതിയ സിഇഒയെ നിയമിക്കാനും തീരുമാനമായി.
ക്ഷേത്രനഗരതിലെ മണി റാംദാസ് ചാവ്നിയിൽ ചേർന്ന യോഗം ട്രസ്റ്റിന്റെ പുതിയ സെക്രട്ടറിയെയും വക്താവിനെയും തെരഞ്ഞെടുക്കുകയും ചെയ്തു.
പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ട്രസ്റ്റിന് ലഭിച്ചില്ല എന്നതിനാൽ സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ ഉണ്ടായില്ല. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ വസതിയായ മണിറാംചവാനിയിൽ നടന്ന പതിവു യോഗത്തിനുശേഷമായിരുന്നു പ്രത്യേക യോഗം.
ഭൂരിഭാഗം അംഗങ്ങളും അയോധ്യയിൽ എത്തിയിരുന്നു. അവശേഷിച്ചവർ ഡൽഹിയിൽ നിന്ന് ഓൺലൈനായി പങ്കെടുത്തു.