മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലുദിവസത്തെ നഷ്ടങ്ങൾക്കു ശേഷം ഇന്നലെ ലാഭത്തിലേക്കു കുതിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 363 പോയിന്റിന്റെ നേട്ടത്തോടെ 76,515.43ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ദേശീയ സൂചികയായ നിഫ്റ്റി 24 പോയിന്റ് ഉയച്ച രേഖപ്പെടുത്തി 23,897.70ൽ ക്ലോസ് ചെയ്തു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണികളും ഇന്നലെ മുന്നേറിയത്. സെപ്റ്റംബറിലെ അവലോകന യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കില്ല എന്ന പ്രതീക്ഷയും വിപണിയെ മുന്നോട്ടുനയിച്ചു. ഉയർന്ന ക്രൂഡ് വില, അമേരിക്ക-ഇറാൻ സംഘർഷം, ബോണ്ടുകളിലെ സാന്പത്തിക നേട്ടം എന്നീ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഓഹരിസൂചികകൾ നേട്ടത്തിലേക്ക് നീങ്ങിയത്.
ഒരുവേള കുതിച്ചുയർന്നു
ഇന്ത്യൻ ഓഹരിസൂചികകൾ വ്യാപാരം ആരംഭിച്ചതിന്റെ ആദ്യപകുതിയിൽതന്നെ വൻ മുന്നേറ്റമാണു കാഴ്ചവച്ചത്. ഒരുവേള 730 പോയിന്റിന്റെ വരെ നേട്ടം രേഖപ്പെടുത്തി 76,883 എന്ന ഉയരത്തിൽതൊട്ടാണ് സെൻസെക്സ് 76,515.43ൽ അവസാനിച്ചത്. 132 പോയിന്റ് നേട്ടത്തോടെ 24005ലേക്കു തിരിച്ചുകയറിയ നിഫ്റ്റി ഒടുവിൽ 24 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
ഫെഡറൽ റിസർവ് സൂചനകൾ
ആഗോള ഓഹരിവിപണികളെ ചൂടുപിടിപ്പിച്ചത് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാള്ളറിന്റെ വാക്കുകളാണ്. പലിശനിരക്കുകളിൽ മാറ്റംവരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന തരത്തിലുള്ള വാള്ളറിന്റെ അഭിപ്രായപ്രകടനം ആഗോള ഓഹരിസൂചികകളായ നിക്കി, കോസ്പി, ഹാംഗ്സെംഗ് എന്നിവയെ ഉയർത്തി. അടുത്തയാഴ്ചയോടെ പുറത്തുവരുന്ന ഓഗസ്റ്റിലെ പണപ്പെരുപ്പമാണ് പലിശ നിരക്ക് ഉയർത്തണമോ വേണ്ടയോ എന്ന തീരുമാനത്തെ സ്വാധീനിക്കുക എന്നാണ് വാള്ളർ പറഞ്ഞത്. അതോടെ നിരക്ക് ഉയരില്ലെന്ന നിഗമനം നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. അമേരിക്കൻ സൂചികകളായ ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ഡാക് എന്നിവയും നേട്ടമുണ്ടാക്കി.
ഇന്ത്യൻ ഓഹരിവിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം സ്ഥാനം സ്വന്തമാക്കി.