ന്യൂഡൽഹി: അവസാനത്തെ കമ്യൂണിസ്റ്റ് കോട്ടയും തകർന്നുവീണു. അഞ്ചു പതിറ്റാണ്ടിനുശേഷം ആദ്യമായി രാജ്യത്തൊരിടത്തും ഇടതുപക്ഷ ഭരണമില്ലാതായി. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി പോയിട്ട്, പേരിനൊരു മന്ത്രി പോലുമില്ലാത്ത സിപിഎമ്മിനെക്കുറിച്ച് സിപിഎം നേതാക്കൾപോലും അധികം ചിന്തിച്ചിട്ടുണ്ടാകില്ല. നിലനിൽപിനു വേണ്ടിയാകും ഇനിയുള്ള പോരാട്ടം. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനം കൂടിയാകുമിത്.
കമ്യൂണിസ്റ്റ് സഖാക്കളുടെ തലമുറകൾ കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ലാത്ത രാഷ്ട്രീയ ദുരവസ്ഥയാണു സംജാതമായിരിക്കുന്നത്. കമ്യൂണിസ്റ്റുകളുടെ സംഘടനാ പാരന്പര്യംപോലും അവഗണിച്ച് പിണറായി വിജയന്റെ താൻപ്രമാണിത്തത്തിനു കിട്ടിയ തിരിച്ചടി കൂടിയായി ജനവിധി.
ബിജെപിയുടെ മൂന്നിന് വലിപ്പമേറെ
കേരള നിയമസഭയിൽ ബിജെപിക്കു മൂന്ന് എംഎൽഎമാരെ കിട്ടിയത് കമ്യൂണിസ്റ്റുകളുടെ ഉറക്കം കെടുത്തും. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനും ചെറിയ നേതാക്കളല്ല. 10 മുതൽ 15 വർഷത്തിനകം ബിജെപിയും എൻഡിഎയും കേരളത്തിലെ പ്രബല മുന്നണികളിലൊന്നാകാൻ സാധ്യതയേറി. കേന്ദ്രത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും കണ്ടത് രാഷ്ട്രീയ എതിരാളികൾ മറക്കാനിടയില്ല.
പിണറായി വിജയന്റെ പത്തു വർഷത്തെ ഭരണത്തിൽ സിപിഎമ്മും സിപിഐയും മറ്റും വല്ലാതങ്ങ് അഹങ്കരിച്ചു. ജനങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും പുല്ലുവില കൊടുത്ത് ഏകാധിപതിയെപോലെ രാജകീയമായി വാണരുളിയവരെ ജനം തൂത്തെറിഞ്ഞു. സിപിഎമ്മിന്റെ കോട്ടകൾവരെ തകർന്നടിഞ്ഞു. കമ്യൂണിസ്റ്റുകളുടെ സംഘടനാപരമായ കെട്ടുറപ്പുപോലും പിണറായിക്കു മുന്നിൽ തകർന്നു. തിരുത്തലുകൾക്കും മാറ്റങ്ങൾക്കും തയാറാകാത്ത പാർട്ടികളെ ജനം തൂത്തെറിയുമെന്ന സന്ദേശം വ്യക്തം.
പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ
1977 മുതൽ അഞ്ചു പതിറ്റാണ്ടുകളായി ഒരു സംസ്ഥാനത്തിലെങ്കിലും സിപിഎം സർക്കാരുണ്ടായിരുന്നു. ജ്യോതിബാസുവിന് പ്രധാനമന്ത്രി സ്ഥാനംവരെ കൈയിലെത്തിയതു തട്ടിക്കളഞ്ഞ പാർട്ടിയാണു സിപിഎം. അന്നത്തെ ചരിത്രപരമായ മണ്ടത്തരം പാർട്ടിയുടെ ബലഹീനത കൂട്ടിയതേയുള്ളൂ.
ഡോ. മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാരിനെ പുറത്തുനിന്നു പിന്തുണച്ചു നിയന്ത്രിച്ചു ഞെളിഞ്ഞ സിപിഎമ്മിന്റെ നല്ല കാലവും മറക്കരുത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെക്കാലം വലിയ സ്വാധീനം ചെലുത്തിയ സിപിഎമ്മിനും സിപിഐക്കും ഇനി ചില പ്രാദേശിക പാർട്ടികളുടെ വില പോലുമില്ലാതായെന്നതാണു ദുരന്തം. കേരളത്തിൽ വീശിയടിച്ച യുഡിഎഫ് തരംഗത്തിലും എൽഡിഎഫിന്റെ തകർച്ചയിലും ഘടകകക്ഷികൾക്കും കനത്ത തോൽവി നേരിടേണ്ടി വന്നു. അഞ്ചു എംഎൽഎമാരുണ്ടായിരുന്ന കേരള കോണ്ഗ്രസ്-എം വട്ടപ്പൂജ്യമായി.
വഴിമാറിയതു ബിജെപിക്കായി
1997 മുതൽ 2011 വരെ പശ്ചിമ ബംഗാളിലും 1993 മുതൽ 2018 വരെ ത്രിപുരയിലും തുടർച്ചയായി ഭരിച്ചിരുന്ന പഴയ കാലം ഓർമ മാത്രമായി. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഗിന്നസ് റിക്കാർഡ് നേടിയ ഇടതുമുന്നണി ഭരണം 2011ൽ മമത ബാനർജിയും തൃണമൂൽ കോണ്ഗ്രസുമാണ് അവസാനിപ്പിച്ചത്. പതിനഞ്ചു വർഷം നീണ്ട മമതയുടെ തോരോട്ടം അവസാനിപ്പിച്ചാണു ബിജെപി ബംഗാളിൽ വിജയക്കൊടി പാറിച്ചത്.
പതിറ്റാണ്ടുകൾ അടക്കിഭരിച്ച ബംഗാളിൽ ഇത്തവണ സിപിഎം വെറും ഒരു സീറ്റിലൊതുങ്ങി. പൂജ്യത്തിൽനിന്നു ഒന്നിലേക്കു വളർന്നുവെന്നതാകും ഏക ആശ്വാസം. ത്രിപുരയിൽ 25 വർഷം നീണ്ട ഇടതുമുന്നണി ഭരണമാണ് 2018ൽ ബിജെപി അത്ഭുതകരമായി തകർത്തതോടെ അവസാനിച്ചത്. 2023ലും ബിജെപി ഈ നേട്ടം ആവർത്തിച്ചതോടെ സിപിഎമ്മിന്റെ പ്രതീക്ഷകൾപോലും കുറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു വേരുണ്ടായിരുന്ന ബിഹാറിലും പഞ്ചാബിലും അടക്കം പല സംസ്ഥാനത്തും മുന്പേ ക്ഷയിച്ചതാണ്.
വീഴ്ത്താനിറങ്ങി വീണുപോയവർ
1957ൽ ലോകത്തുതന്നെ രണ്ടാമതായി കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതും ചരിത്രം രചിച്ചതാണ്. പിന്നീടിങ്ങോട്ട് യുഡിഎഫിനൊപ്പം മാറിമാറി കേരളം ഭരിച്ചിരുന്ന ഇടതുപക്ഷം ചരിത്രത്തിലാദ്യമായി തുടർഭരണവും നേടി.
ബംഗാളിലെയും ത്രിപുരയിലെയും തെറ്റുകൾ ആവർത്തിക്കാൻ തുടർഭരണം കാരണമായി. അതോടെ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളവും കൈവിട്ടു. സിപിഎം കേഡർമാരും പ്രവർത്തകരും അനുഭാവികളും കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറിയതാണ് ബംഗാളിലും ത്രിപുരയിലും കണ്ടത്. കേരളത്തിലും ഇടതനുകൂല വോട്ടർമാരിൽ ഒരു വിഭാഗമെങ്കിലും ബിജെപിയിലേക്കു മാറിയിട്ടുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആദ്യ യുപിഎ ഭരണത്തിലും ദേശീയ തലത്തിൽ സ്വാധീനത്തിന്റെ കൊടുമുടിയിലെത്തിയശേഷം തുടർച്ചയായ പതനത്തിലേക്കാണു സിപിഎം വീണത്. 2004ൽ സിപിഎമ്മും സിപിഐയും അടക്കമുള്ള നാല് ഇടതുപക്ഷ പാർട്ടികൾ 59 ലോക്സഭാ സീറ്റുകൾ നേടി.
സിപിഎമ്മിന് മാത്രം 43 എംപിമാരുണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ ശിൽപിയായും നിയന്ത്രിക്കുന്ന പാർട്ടിയായും സിപിഎം ഉയർന്നിരുന്നു. ആദ്യ യുപിഎ സർക്കാരിലെ പ്രധാന രാഷ്ട്രീയ ചർച്ച ഇടതുപക്ഷ ഇടപെടലുകളെക്കുറിച്ചായിരുന്നു. ഇന്ത്യ- അമേരിക്ക ആണവോർജ കരാറിന്റെ പേരിൽ മൻമോഹൻ സിംഗ് സർക്കാരിനു പിന്തുണ പിൻവലിച്ചെങ്കിലും സർക്കാരിനെ വീഴ്ത്താനായില്ല.
കൊടുമുടിയിൽനിന്നു താഴേക്ക്
യുപിഎ സർക്കാരിനെ വീഴ്ത്താൻ നോക്കിയ ഇടതുപക്ഷം പക്ഷേ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കു കൂപ്പുകുത്തി. പിന്നീടിങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ക്ഷയിച്ചുകൊണ്ടേയിരുന്നു. സീറ്റ് 2014ൽ പത്തും 2019ൽ അഞ്ചും ആയി കുറഞ്ഞു. സിപിഎമ്മിനും സിപിഐക്കും ഇപ്പോൾ ലോക്സഭയിൽ ആറ് എംപിമാരുണ്ട്. ഇവരിൽ നാലുപേർ തമിഴ്നാട്ടിൽ ഡിഎംകെയുടെ തോളിലേറിയും ഒരാൾ രാജസ്ഥാനിൽ കോണ്ഗ്രസിന്റെ പിന്തുണയോടെയുമാണു വിജയിച്ചത്. ലോക്സഭയിൽ ഇപ്പോൾ സിപിഐ-എംഎൽ ലിബറേഷന് ബിഹാറിൽ നിന്നു രണ്ട് എംപിമാരുണ്ട്.
1951ൽ രാജ്യത്തു നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.
ചരിത്രം തിരുത്തി ചരിത്രമാകരുത്
ഇന്ത്യയിലും കേരളത്തിലും ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റുകൾ വെറും ചരിത്രമായി മാറാതിരിക്കണമെങ്കിൽ വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. വലിയ തിരുത്തലുകളും ഉടച്ചുവാർക്കലുകളും അനിവാര്യമാണ്. തിരുത്തൽ ശക്തിയായി ഇടതുപക്ഷ പാർട്ടികൾ സജീവമായുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തില്ലെന്നു കരുതാം.