തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസർഗോഡ് കുമ്പളയിൽ കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഞായറാഴ്ച തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
കനത്ത മഴയിൽ പട്ടം ഗവ.ഗേൾസ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണു.സ്കൂളിന് പിൻവശത്തെ ക്ലാസ് മുറികളോടു ചേർന്ന മതിലാണ് തകർന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നു. തൃക്കൊടിത്താനത്ത് വീടിൻറെ മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.
Tags : heavy rain alert kerala red orange yellow