ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ തയറാക്കുന്ന സംഘത്തിന് കർശന നിയന്ത്രണങ്ങളുമായി എൻടിഎ. സംഘത്തെ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഫോണും ഇന്റർനെറ്റ് ഇല്ലാതെയാണ് അധ്യാപകർ ഇവിടെ കഴിയുന്നത്.
സഹായികൾക്കും പുറത്തുപോകാൻ അനുമതിയില്ല. 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവിടെ തുടരണം. ലാപ് ടോപ്, സ്മാർട്ട് വാച്ചടക്കം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. മറ്റ് ജീവനക്കാർ പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിക്കും.
മുൻവർഷങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി ഇത്രയും കടുത്ത സുരക്ഷാ വലയം തീർത്തിരിക്കുന്നത്. പെൻ-പേപ്പർ രീതിയിൽ പുനഃപരീക്ഷ നടത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എൻടിഎ ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയിൽ വിശദീകരിച്ചു.
അടുത്തവർഷം മുതൽ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടപ്പാക്കാൻ തീരുമാനിച്ചതായി എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പറഞ്ഞു. രണ്ട് പരീക്ഷാരീതികളുടെയും നേട്ടങ്ങളും പിഴവുകളും യോഗം വിശദമായി ചർച്ച ചെയ്തു.
Tags : neet exam question paper lockdown