ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ റിക്കാർഡ് വിജയവുമായി ഇന്ത്യ. ഒരു ഇന്നിംഗ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്ഗാൻ നിരയെ തകർത്തുതരിപ്പണമാക്കിയത്. റണ്ണുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.
2018ൽ രാജ്കോർട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 272 റൺസിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർത്താടിയ ഇന്ത്യൻ താരങ്ങൾ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും അഫ്ഗാനിസ്ഥാന് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. സ്കോർ ഇന്ത്യ: 564/8 (ഡിക്ലയർ). അഫ്ഗാനിസ്ഥാൻ: 152 & 112
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ 412 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത അഫ്ഗാന് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളിംഗ് കോട്ട തകർക്കാനായില്ല. രണ്ടാമത് ബാറ്റിംഗിനിറങ്ങിയ അവർ വെറും 112 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ തകർച്ച പൂർത്തിയാക്കി.
മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അഫ്ഗാൻ നിരയിൽ ഓപ്പണർ സെദിഖുള്ള അടൽ (42), റഹ്മാനുള്ള ഗുർബാസ് (24), റഹ്മത്ത് ഷാ (13) എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല.
നേരത്തേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചുറികളും ഋഷഭ് പന്ത് (81), വാഷിംഗ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചുറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
Tags : Test match India Afghanistan