തിരുവനന്തപുരം: പിതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ സുഹൃത്തിനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു. മാരായമുട്ടം മാലക്കുളങ്ങര കല്ലംപൊറ്റ പുത്തന്‍വീട്ടില്‍ പ്ലാച്ചി എന്നുവിളിക്കുന്ന അഖില്‍ (39) ആണ് പിടിയിലായത്.
റോഡില്‍ തടസമായി ഇട്ടിരിക്കുന്ന കാര്‍ മാറ്റിക്കൊടുക്കാനായി ഹോണടിച്ചതിന്‍റെ പേരിൽ ശ്രീകണേ്ഠശ്വരം സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ രാജേഷ് (52), മകന്‍ അഭിനവ് (16) എന്നിവരെയാണ് ഇയാള്‍ മര്‍ദിച്ചത്.
ശ്രീകണേ്ഠശ്വരം സ്വദേശിയും നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയുമായ തകരപ്പറമ്പ് കുട്ടന്‍ എന്നറിയപ്പെടുന്ന ശ്യാംകുമാര്‍ (50) ആണ് സംഭവത്തിലെ ഒന്നാംപ്രതി. ഇയാളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു.
രാജേഷും അഭിനവും സ്‌കൂട്ടറില്‍ കൈതമുക്ക്-ശ്രീകണേ്ഠശ്വരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ശ്യാംകുമാറും അഖിലും കാര്‍ റോഡില്‍ തടസമായി പാര്‍ക്ക് ചെയ്തശേഷം ഇതിനുള്ളില്‍ ഇരിക്കുകയായിരുന്നു. കാര്‍ മാറ്റുന്നതിനായി രാജേഷ് സ്‌കൂട്ടറിന്‍റെ ഹോണ്‍ മുഴക്കി. ഇതില്‍ പ്രകോപിതരായ ഇരുവരും കാറില്‍ നിന്ന് പുറത്തിറങ്ങി പിതാവിനെയും മകനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
രാജേഷിന്‍റെ കൈകാലുകള്‍ക്കും വയറിലും തലയ്ക്കും പരിക്കേറ്റു. മകന്‍ അഭിനവിന്‍റെ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Tags : Father son beaten arrest