കൊച്ചി: മലയാളത്തിന്‍റെ പ്രിയതാരം സലിം കുമാറിന്‍റെ വിയോഗത്തില്‍ നാട് വിങ്ങിപ്പൊട്ടുമ്പോള്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ പ്രവണതകള്‍ക്കെതിരെ കനത്ത പ്രതിഷേധം. അച്ഛന്‍റെ ഭൗതികശരീരത്തിന് മുന്നില്‍ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കാമറക്കണ്ണുകള്‍ തിങ്ങിപ്പൊട്ടിയപ്പോള്‍ മകന്‍ ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
സിവിക് സെന്‍സ് തീരെയില്ലാത്ത കൂട്ടങ്ങളായി മലയാളികള്‍ മാറിയോ എന്ന് ചോദിച്ചു പോകും. ഒരു മനുഷ്യന്‍റെ അവസാന യാത്ര പോലും കണ്ടന്‍റ് ആക്കി വില്‍ക്കാനുള്ള ശ്രമം. കണ്ണീരും ദുഃഖവും നിസഹായതയും കാമറയില്‍ പകര്‍ത്തി വ്യൂസ് നേടാന്‍ അനേകം പേരാണ് ഫോണും കാമറകളുമായി ഇടിച്ചു കയറിയത്.
സംസ്‌കാര ചടങ്ങള്‍ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മരണം പോലും കണ്ടന്‍റ് ആക്കി വില്‍ക്കുന്ന സംസ്‌കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.
വാര്‍ത്തകള്‍ക്കും വ്യൂസിനും വേണ്ടി മാത്രം മരണവീടുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്ന ഉന്തും തള്ളും അതിരുകടക്കുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കാമറകളുമായി തള്ളിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ കാരണം തങ്ങളുടെ കൃത്യനിര്‍വഹണം നടത്താന്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.
ഏറ്റവും ദാരുണമായ സംഭവം ഉണ്ടായത് അച്ഛന്‍റെ ഭൗതിക ശരീരത്തിനടുത്ത് കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കാന്‍ ഒരുങ്ങിയപ്പോഴാണ്. മകന്‍ ചന്തുവിന് അച്ഛനരികില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാമറകളുമായി തിങ്ങിക്കൂടി.
ഒരു മകന്‍റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോള്‍ മാന്യമായ അകലം പാലിക്കാന്‍ ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്‍ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? മാറിനില്‍ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ഒരു മരണവീട്ടില്‍ പാലിക്കേണ്ട കുറഞ്ഞപക്ഷം മര്യാദ പോലും കാണിക്കാത്ത മാധ്യമങ്ങളോടുള്ള ഒരു മകന്‍റെ ആത്മാർഥമായ രോഷമായിരുന്നു അത്. 1997ല്‍ നടന്‍ സുകുമാരന്‍ അന്തരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ട് ആര്‍പ്പുവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. അതൊരു മരണവീടാണെന്ന ബോധം പോലുമില്ലാതെ ജനക്കൂട്ടം പെരുമാറിയപ്പോള്‍, അന്ന് കുട്ടിയായിരുന്ന പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു, "എന്താ ഇവര്‍ ഇങ്ങനെ?' എന്ന്.
ഈ സംഭവം നടന്ന് 30 വര്‍ഷത്തോളമാകാന്‍ പോകുമ്പോഴും മലയാളിയുടെ "മരണവീട്ടിലെ മര്യാദകേടുകള്‍ക്ക്' യാതൊരു മാറ്റവുമില്ലെന്നാണ് സലിം കുമാറിന്‍റെ സംസ്‌കാര ചടങ്ങിനിടയിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. പണ്ട് ജനക്കൂട്ടമായിരുന്നെങ്കില്‍ ഇന്നത് കൈയിലൊരു മൊബൈല്‍ ഫോണും മൈക്കുമായി ആരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് മാത്രം.
ആരൊക്കെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി, ഏതൊക്കെ സെലിബ്രിറ്റികള്‍ എത്തിയില്ല, ആരൊക്കെ കൂളിംഗ് ഗ്ലാസ് ധരിച്ചു എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു കൊണ്ടാണ് യൂട്യൂബ് ചാനലുകളില്‍ എത്തുന്ന വീഡിയോകളും. ആശുപത്രിയില്‍ നിന്നും സലിം കുമാറിന്‍റെ മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുന്നത് മുതലുള്ള കാര്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കാഷ്വാലിറ്റിക്ക് മുന്നില്‍ വരെ കാമറകളുമായി കാത്തു നിന്നവരുമുണ്ട്.
സലിം കുമാറിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഫോണില്‍ പകര്‍ത്താന്‍ മാത്രമല്ല, പ്രമുഖര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ചിലര്‍ എത്തിയിരുന്നു. നടന്‍ ദിലീപിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനും സലിം കുമാറിന്‍റെ മരണ വീഡിയോയിലെ കണ്ടന്‍റ് ആണ്.
ഇതിനിടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ഷാള്‍ അണിയിക്കാന്‍ പോയ പാര്‍ട്ടി പ്രവര്‍ത്തകനും മറ്റൊരു കണ്ടന്‍റ് ആയി. മുഖ്യമന്ത്രി കടന്നു വരുന്നതിനിടെ പ്രവര്‍ത്തകന്‍ ഷാള്‍ അണിയിക്കാന്‍ വന്നെങ്കിലും വി.ഡി അത് തട്ടിക്കളയുന്നതും വീഡിയോയില്‍ കാണാം.
കൂട്ടമായി തള്ളിക്കയറി വന്നവരോട് ദേഷ്യത്തോടെ മാറി നില്‍ക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ "സലിം കുമാറിനെ കാണാനെത്തിയ വി.ഡി. സതീശന്‍ ചെയ്തത് കണ്ടോ?' എന്ന ക്യാപ്ഷനോടെ ഈ കണ്ടന്‍റ് ഓണ്‍ലൈനില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
Tags : Salim kumar funeral content