യുവതിയെ ആക്രമിച്ചതിന്‍റെ സിസിടിവി ദൃശ്യത്തിൽനിന്ന്.
കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്‍ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്‍കാവ് ഭാഗത്തായിരുന്നു സംഭവം.
സ്‌കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്‍കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ അല്‍പദൂര മുന്നോട്ടു പോയ ശേഷം യു ടേണ്‍ എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്‍ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള്‍ സഞ്ചരിച്ച എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ നമ്പര്‍ വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വെളുത്ത നിറത്തിലുള്ള ഷോര്‍ട്‌സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്‍കാവിലേക്ക് എത്തിയത്. വാഹനത്തിന്‍റെ മുന്‍വശത്തെ മഡ് ഗാര്‍ഡ് കറുത്ത നിറത്തിലുള്ളതാണ്. 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980402, 9497932845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.
Tags : Footage attack young woman case police kochi