പത്തനംതിട്ട: തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന പത്തനംതിട്ട ജില്ലയിലെ നിലവിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി. സി. വിഷ്ണുനാഥ്. നിലവിൽ മഴയ്ക്ക് ശമനമുള്ളത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചില ദുരിതാശ്വാസ കാമ്പുകളിൽ പോലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. നിലവിൽ 4,600-ലധികം ആളുകളെ ജില്ലയിലെ വിവിധ കാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം കൂടുതൽ ജാഗ്രത വേണമെന്നും മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന നിർദേശം ആളുകൾ അനുസരിക്കണം. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അവ ലഭ്യമാക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.