കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികദിനത്തിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, മതസാമൂഹിക നേതാക്കളും ഹൃദയഭൂമിയിൽ ഒത്തുകൂടി.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയഭൂമിയിൽ മേപ്പാടി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ അനുസമരണ സന്ദേശം നൽകി.
ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് ഇന്നലെ രാവിലെ മുതൽ പുത്തുമലയില ഓർമകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതൽ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമകളുമായി ജീവിക്കുന്ന സ്കൂൾ വിദ്യാർഥികൾ വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയിൽ ഒത്തുകൂടിയിരുന്നു.
ഒരു നാട്ടിൽ ഒരുമിച്ചു ജീവിച്ച് ഒരേ മണ്ണിൽ അന്തിയുറങ്ങുന്നവർക്കു മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിജോ, മേപ്പാടി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ് ബബിത, ഡോ. യൂസഫ് നദ്വി എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, ജയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മേപ്പാടി പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം നിലന്പൂർ പോത്തുകൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.