വത്തിക്കാൻ സിറ്റി: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാറോണൈറ്റ് കത്തോലിക്കാ വൈദികൻ ഫാ. പിയറി എൽറാഹിയുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
നല്ലിടയനായ ഈശോമിശിഹായുടെ സ്നേഹവും ത്യാഗവും സ്വീകരിച്ച് എപ്പോഴും തന്റെ ജനത്തോടൊപ്പം നിന്ന ഒരു യഥാർഥ ഇടയനായിരുന്നു ഫാ. പിയറിയെന്ന് മാർപാപ്പ അനുസ്മരിച്ചു.
അദ്ദേഹം ചൊരിഞ്ഞ രക്തം പ്രിയപ്പെട്ട ലബനനിൽ സമാധാനത്തിന്റെ വിത്തു പാകട്ടെയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു. ബോംബാക്രമണത്തിൽ തന്റെ ചില ഇടവകാംഗങ്ങൾക്കു പരിക്കേറ്റതായുള്ള വിവരമറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ അവരെ സഹായിക്കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹമെന്നും മാർപാപ്പ അനുസ്മരിച്ചു.
മധ്യപൂർവേഷ്യയിൽ നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു. ഇരകളാക്കപ്പെടുന്ന എല്ലാവർക്കും, പ്രത്യേകമായി നിഷ്കളങ്കരായ കുട്ടികൾക്കും വേണ്ടി മാർപാപ്പ തന്റെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
തെക്കൻ ലബനനിലെ ക്ലായയിലെ ഇടവക വികാരിയായ ഫാ. പിയറി എൽറാഹി (50) കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികദേഹം നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇന്നലെ ഇടവക ദേവാലയത്തിൽ സംസ്കരിച്ചു.