International
ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കത്തോലിക്കാ വൈദികനും.
കഴിഞ്ഞ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് തെക്കൻ ലബനനിലുണ്ടായ ബോംബാക്രമണത്തിൽ മാറോണൈറ്റ് കത്തോലിക്കാ വൈല്ലപ്പെട്ടത്.ദികനും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയർ എൽറാഹി(50) യാണു കൊ
ബോംബാക്രമണത്തിൽ വീട് തകർന്ന ഇടവകാംഗത്തെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെടുന്നത്.
ഇസ്രയേൽ സൈന്യത്തിൽനിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ പ്രദേശത്തു തുടർന്നുകൊണ്ട് ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്ക് മാനസിക പിന്തുണയും സഹായവും നൽകിവരികയായിരുന്നു ഫാ. പിയർ.
അതേസമയം, ലബനനിൽ തുടരുന്ന ഇസ്രേലി വ്യോമാക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധിപേർ ഭവനരഹിതരായി.
തലസ്ഥാനമായ ബെയ്റൂട്ടിൽ മാത്രം 5,00,000 പേരെയാണ് വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ഏകദേശം 3,00,000 ആളുകൾ തെക്കൻ ലബനൻ വിട്ടുപോയി. തെരുവുകളിലും കാറുകളിലുമാണ് ആളുകൾ അന്തിയുറങ്ങുന്നത്.
Kerala
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40) ആണ് അറസ്റ്റിലായത്.
അഞ്ചൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പ്രതി, ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ ജില്ലകളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും ഏതാനും മാസങ്ങൾ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചൽ ക്ഷേത്രത്തിലുണ്ടായ കവർച്ചയിൽ അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
Kerala
ന്യൂഡല്‍ഹി: റവ.ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയായ സി സിബിഐയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലാമതും നിയമിച്ചു. 2030 വരെയാണ് പുതിയ കലാവധി.
ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാലാം വട്ടം ഒരു വൈദികന് ഈ പദവിയിലെത്തുന്നത്. 2014ല്‍ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018ലും, 2022ലും 2026ലും മെത്രാന് സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു.
ഡല്‍ഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സിസിബിഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെസിബിസിയും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.
ഭാരത സഭയുടെ മിഷന് പ്രവര്‍ത്തനത്തെ സഹായിക്കുവാനുള്ള കമ്യൂണിയോ സ്ഥാപിച്ചത്, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ സഭാപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കാത്തലിക് കണക്ടിന്റെ തുടക്കം, സിസിബിഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി ആര്‍ക്ക് ലൈറ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ ആരംഭം എന്നിവ ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
സിസിബിഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തിസദന്‍, ഡല്‍ഹി ഫരീദാബാദിലെ ബഥാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കല്‍ മിഷന് സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം, ന്യൂഡല്‍ഹിയിലെ നവീകരിച്ച സിസിബിഐയുടെ കേന്ദ്രകാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്റെ, മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലെയും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരികളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവകാംഗമാണ്.
Kerala
ഇടുക്കി: പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽനിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരു സസ്യവർഗത്തെ ഗവേഷകർ കണ്ടെത്തി. ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്.
കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദരസൂചകമായാണ് സസ്യത്തിന്റെ പേര്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഗവേഷകർ ഈ പേര് തെരഞ്ഞെടുത്തത്.
സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഈ സ്പീഷിസിലെ ഏകദേശം 150 ചെടികൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ സസ്യത്തിന്റെ അപൂർവതയും സംരക്ഷണത്തിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നു.
ഏകദേശം 30 മുതൽ 80 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്. വെളുത്ത നിറത്തിലുള്ള സമമിതിയുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ സവിശേഷത. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ഈ ചെടിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കായ്കൾ കാണപ്പെടുന്നത്. കായ്കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളിൽനിന്നും ഇതിനെ വേർതിരിക്കുന്നത്.
ദേവഗിരി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി.രേഖ, എം.കെ പ്രശാന്ത്, ടി.പി. അശ്വിൻദാസ്, റിസർച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ. സ്വീഡനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേർണലായ നോർഡിക് ജേർണൽ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പുതിയ കണ്ടെത്തൽ. നിലവിൽ ലോകത്താകെ ടെട്രാറ്റേനിയം ജനുസിൽ 25 വർഗങ്ങളുണ്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്.
Leader Page
മലയാള ബൈബിൾ വിജ്ഞാനീയരംഗത്തെ കുലപതിയും ഗുരുശ്രേഷ്ഠനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റം ഇന്നലെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തലശേരി അതിരൂപതാംഗമായ അദ്ദേഹത്തെ സീറോ മലബാർ സഭ മല്പാൻ പദവി നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗാവസ്ഥയിലായിരുന്ന മൈക്കിൾ അച്ചൻ കരുവഞ്ചാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്പോഴാണ് മരണം സംഭവിച്ചത്. കേരളസഭ ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച അപൂർവ ശ്രേഷ്ഠനായ പുരോഹിതനാണ് വിടപറഞ്ഞിരിക്കുന്നത്.
റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയശേഷം 1968 ജൂണ്‍ 29ന് പ്രൊപ്പഗാന്താ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ടായിരുന്ന കർദിനാൾ അഗാജാനിയനിൽനിന്നാണ് ഫാ. കാരിമറ്റം പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1979ൽ വിശുദ്ധഗ്രന്ഥത്തിൽ ഉന്നതപഠനം പൂർത്തിയാക്കി. ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറൽ ബിരുദം നേടിയ അപൂർവ്വം ഇന്ത്യക്കാരിൽ ഒരുവനായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളത്തെ അജപാലന ശുശ്രൂഷകൾക്കുശേഷം 1980 മുതൽ പിഒസിയിൽ കത്തോലിക്കാ ബൈബിൾ വിവർത്തന സമിതിയുടെ മുഖ്യ സംശോധകരിൽ ഒരാളായി നിയമിതനായി.
കേരള സഭയുടെ അഭിമാനമായി ഇന്നും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതമായ പിഒസി മലയാളം ബൈബിളിന്റെ പിറവിയിൽ മൈക്കിളച്ചൻ സുപ്രധാനമായ പങ്കാണ് വഹിച്ചത്. വിശുദ്ധ ഗ്രന്ഥം മൈക്കിളച്ചന്റെ പാദങ്ങൾക്ക് വിളക്കും പാതയിലെ പ്രകാശവുമായി ജ്വലിച്ചുതുടങ്ങിയത് ഈ സംരംഭം മുതലാണ്. തുടർന്നുള്ള അച്ചന്റെ ജീവിതം മുഴുവനും വിശുദ്ധ ഗ്രന്ഥത്തെ ജനകീയമാക്കാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു. തലശേരി അതിരൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെ ഡയറക്ടറായി സേവനം ചെയ്ത 15 വർഷങ്ങൾ മലയാള ബൈബിൾ വിജ്ഞാനീയരംഗത്തെ ഐതിഹാസിക സംഭാവനകളുടെ കാലഘട്ടമായിരുന്നു. ഇടവകകൾ തോറും ബൈബിൾ കണ്‍വൻഷനുകൾ സംഘടിപ്പിച്ചും ബൈബിൾ സിനിമകൾ പ്രദർശിപ്പിച്ചും മലയോരത്തിന്റെ ഗ്രാമങ്ങളെ തിരുവചനത്തിന്റെ വിശുദ്ധ ഭൂമികകളാക്കി അച്ചൻ രൂപാന്തരപ്പെടുത്തി.
കുട്ടികളെ ബൈബിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1984ൽ ബൈബിൾ ചിത്രകഥകൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. 36 പേജുകൾ വീതമുള്ള 51 പുസ്തകങ്ങളാക്കി ബൈബിൾ മുഴുവൻ ചിത്രകഥകളിലൂടെ അവതരിപ്പിക്കുക എന്ന അദ്ഭുതാവഹമായ ദൗത്യം അസാധാരണമായ വൈഭവത്തോടെ അച്ചൻ പൂർത്തിയാക്കി. അമർ ചിത്രകഥകളുടെ കാലഘട്ടത്തിൽ ചിത്രകഥകളുടെ അനിതരസാധാരണമായ ആകർഷണശക്തി ഫലപ്രദമായി തിരിച്ചറിഞ്ഞു എന്നതായിരുന്നു മൈക്കിളച്ചന്റെ മഹത്വം.
ഭാരതത്തിലെ എല്ലാ പ്രധാന ഭാഷകളിലും ചൈനീസ് ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലും ഈ ബൈബിൾ ചിത്രകഥകൾ പ്രസിദ്ധീകരിക്കാനിടയായി എന്നത് അച്ചന്റെ സർഗാത്മകതയ്ക്കും ക്രാന്തദർശിത്വത്തിനും കാലം കരുതിവച്ച സാക്ഷ്യമാണ്. വിശുദ്ധ ഗ്രന്ഥത്തെയും സഭാ വിശ്വാസത്തെയും ആധാരമാക്കി രചിച്ച നൂറിലേറെ ഗ്രന്ഥങ്ങൾ അച്ചന്റെ വിജ്ഞാനവൈഭവത്തിനും വിശുദ്ധ ഗ്രന്ഥ ഉപാസനയ്ക്കും നിതാന്ത സാക്ഷ്യങ്ങളാണ്. മലയാളത്തിലെ ആദ്യ സന്പൂർണ ബൈബിൾ കമന്ററിയായ ആൽഫാ ബൈബിൾ വ്യാഖ്യാനത്തിന്റെ മുഖ്യസംശോധകനും മൈക്കിളച്ചൻ തന്നെയായിരുന്നു. 1998 ഏപ്രിൽ നാലു മുതൽ ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കോളജിന്റെ പ്രിൻസിപ്പൽ ആയി അച്ചൻ ശുശ്രൂഷ ചെയ്തുതുടങ്ങി. ആറാഴ്ചത്തെ ബൈബിൾ പഠന പരിപാടി ആരംഭിച്ചു. അല്മായർക്ക് ശാസ്ത്രീയമായി ദൈവവചനം പഠിക്കാനുള്ള ആദ്യസംരംഭമായി ഈ ബൈബിൾ കോഴ്സ് മാറി.
2000 മേയിൽ മൈക്കിളച്ചന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും ജീവൻ കൈവിട്ടുപോകുന്ന സാഹചര്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, അച്ചനിലൂടെ ഇനിയും അനേകം കാര്യങ്ങൾ നിറവേറ്റാനാഗ്രഹിച്ച ദൈവം അച്ചനെ കർമമണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടർന്നുള്ള കാൽ നൂറ്റാണ്ട് അച്ചന്റെ ജീവിതം ഈ ദൈവനിയോഗത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള സന്പൂർണ സമർപ്പണമായിരുന്നു.
തൃശൂർ മേരിമാതാ സെമിനാരിയിൽ ബൈബിൾ അധ്യാപകനായി മൈക്കിളച്ചൻ ചെയ്ത സേവനം കേരള സഭയ്ക്കു മുഴുവനും അനുഗ്രഹമായി. ഈ കാലഘട്ടത്തിൽ ജീവൻ ടിവിയിലും, മലയാളത്തിലും ഇംഗ്ലീഷിലുമായി ഡിവൈൻ ഗുഡ്നെസ് ടിവിയിലൂടെയും ശാലോം ടെലിവിഷനിലൂടെയും രണ്ടായിരത്തിലധികം ക്ലാസുകൾ അച്ചൻ സംപ്രേഷണം ചെയ്തു. ആയിരത്തോളം ലേഖനങ്ങൾ വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു.
2022ൽ സീറോ മലബാർ സഭയുടെ സിനഡ് മല്പാൻ പദവി നൽകി മൈക്കിളച്ചനെ ആദരിച്ചു. വിശ്രമജീവിതത്തിന്റെ നാളുകളിലും പുസ്തകരചനയിലും ബൈബിൾ പ്രഭാഷണങ്ങളിലും മൈക്കിളച്ചൻ തന്റെ സമയം ചെലവഴിച്ചു. ദൈവവചനത്തെ ധ്യാനിച്ചും പ്രാർഥിച്ചും തിരുവചനമായിത്തീർന്ന ജീവിതമാണ് മൈക്കിളച്ചന്റേത്.
“കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ എന്തു പകരം കൊടുക്കും, രക്ഷയുടെ പാനപാത്രമെടുത്ത് കർത്താവിന്റെ നാമം ഞാൻ വിളിച്ചപേക്ഷിക്കും” (സങ്കീ 116:12,13) എന്ന ദൈവവചനമായിരുന്നു മൈക്കിളച്ചന്റെ ആപ്തവാക്യം. കേരള സഭയെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ നടക്കാൻ പഠിപ്പിച്ച ശ്രേഷ്ഠനായ പുരോഹിതനായിരുന്നു മൈക്കിളച്ചൻ.
ദൈവവചനത്തെ ഇത്രത്തോളം ജനകീയമാക്കിയ ഒരു പുരോഹിതൻ കേരള സഭയിൽ ഉണ്ടായിട്ടില്ല. ബൈബിൾ കഥാപാത്രങ്ങൾ സാധാരണക്കാരന്റെ മനസിൽ മിഴിവാർന്ന ചിത്രങ്ങളായി വരയ്ക്കാൻ മൈക്കിളച്ചനു കഴിഞ്ഞു. മലബാറിലെ ദൈവജനത്തിന് ദൈവവചനത്തോട് ഇത്രത്തോളം അടുപ്പവും സ്നേഹവും ഉണ്ടാകാൻ ഇടയായത് മൈക്കിളച്ചന്റെ സേവനങ്ങളാണ്. വിശുദ്ധ ഗ്രന്ഥമാകുന്ന അക്ഷയനിധിയിലേക്ക് ദൈവജനത്തെ നയിക്കാൻ മൈക്കിളച്ചന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.
തലശേരി അതിരൂപതയുടെ അഭിമാനമായ മൈക്കിളച്ചന് ലോകം മുഴുവൻ വചനത്തിന്റെ പ്രകാശം ചൊരിയാൻ കഴിഞ്ഞു. ആഴമായ ആധ്യാത്മികജീവിതം കൈമുതലാക്കിയ അച്ചന്റെ വിയോഗം നീതിമാന്റെ അവസാനത്തെക്കുറിച്ച് തിരുവചനം നൽകുന്ന പ്രബോധനം അന്വർഥമാക്കുന്നതായിരുന്നു. തന്റെ ദിവസങ്ങൾ പരിമിതമാണെന്നറിഞ്ഞപ്പോൾ ശാന്തതയോടെ മരണത്തിനായി അദ്ദേഹം ഒരുങ്ങി.
വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ “എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” (ഫിലി 1:21) എന്ന തിരുവചനത്തിന്റെ അകപ്പൊരുൾ അദ്ദേഹം ഗ്രഹിച്ചിരുന്നു. കർത്താവു തന്റെ ഭവനത്തിലേക്ക് തന്നെ സ്വാഗതം ചെയ്യുന്ന സ്വർഗീയസ്വരം താൻ ശ്രവിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. മരണത്തോടടുത്ത നാളുകളിൽ വൈദികർക്കും ദൈവജനത്തിനും എഴുതിയ കൃതജ്ഞതാ കുറിപ്പ് അച്ചന്റെ ആത്മീയതയുടെ ആഴവും സൗന്ദര്യവും വ്യക്തമാക്കുന്നതായിരുന്നു.
ദൈവം ഭരമേൽപിച്ച ദൗത്യങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തതയും മൂല്യബോധങ്ങളിലുള്ള അടിയുറച്ച നിലപാടും സമാനതകളില്ലാത്ത അധ്വാന ശേഷിയും അച്ചനെ കേരള സഭയുടെ പ്രവാചകശബ്ദമാക്കി മാറ്റി. വ്യക്തിപരമായ നഷ്ടങ്ങൾ ഗൗനിക്കാതെ സുവിശേഷത്തോട് പുലർത്തിയ വിശ്വസ്തത അച്ചന്റെ ആത്മീയതയുടെ തനത് സവിശേഷതയാണ്. വൈദികർക്കും വൈദികവിദ്യാർഥികൾക്കും സ്വയം പാഠപുസ്തകമായി മാറിയ മൈക്കിളച്ചന്റെ ഓർമകൾക്ക് ദൈവം നിത്യതയുടെ ശോഭ നൽകുമെന്ന് ഉറപ്പാണ്. അച്ചൻ ജനഹൃദയങ്ങളിൽ വിതച്ച വചനത്തിന്റെ വിത്തുകൾ നൂറുമേനി ഫലംകൊയ്യുന്ന നാളുകൾ വിദൂരമല്ല.
Leader Page
ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട്
(കോട്ടയം അതിരൂപത മെത്രാപ്പോലീത്താ)
കോട്ടയം അതിരൂപതയ്ക്കും ക്നാനായ ജനതയ്ക്കും അവിസ്മരണീയ സംഭാവനകൾ ചെയ്ത രണ്ടു മഹാരഥന്മാരുടെ സ്മരണ ഒന്നിച്ചാചരിക്കുന്ന സവിശേഷ മുഹൂർത്തമാണിത്. കോട്ടയം വികാരിയാത്തിന്റെ പ്രഥമ മെത്രാനെന്ന നിലയിൽ രൂപതയ്ക്ക് ഒരു വിദഗ്ധ ശില്പിയെപ്പോലെ അസ്തിവാരമിട്ട പുണ്യചരിതനാണ് മാർ മത്തായി മാക്കീൽ. അദ്ദേഹത്തിന്റെ വീരോചിത സുകൃതങ്ങൾ അംഗീകരിച്ച് ധന്യൻ എന്ന നാമധേയത്തിന് അദ്ദേഹം അർഹനാണെന്ന് തിരുസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നാം അനുസ്മരിക്കുന്ന രണ്ടാമത്തെ വ്യക്തി ക്രാന്തദർശിയായ മാർ തോമസ് തറയിലാണ്. രൂപതയുടെ തൃതീയ മേലധ്യക്ഷനായിരുന്ന അദ്ദേഹം കാലംചെയ്തിട്ട് അര നൂറ്റാണ്ടു പൂർത്തിയാകുന്നു. മാക്കീൽ പിതാവും തുടർന്ന് ചൂളപ്പറന്പിൽ പിതാവും കണ്ട മഹാസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവർ ആരംഭമിട്ട രൂപതാസൗധം പടുത്തുയർത്താനും തറയിൽ പിതാവ് ചെയ്ത കഠിനാധ്വാനം ചരിത്രത്തിന്റെ ഭാഗമാണ്.
ഈ രണ്ടു പിതാക്കന്മാരും നേതൃത്വം കൊടുത്തതും തുടങ്ങിവച്ചതുമായ പ്രസ്ഥാനങ്ങൾ അവരുടെ ആദർശലക്ഷ്യങ്ങൾക്കനുസൃതം വളർത്തി വലുതാക്കുകയെന്നതാണ് നാമേവരുടെയും ദൗത്യം. അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന നമുക്ക് അവരോടു കൃതജ്ഞരായിരിക്കേണ്ടതു വെറും കടമ മാത്രമാണ്. രൂപതാ മെത്രാന്മാർ എന്ന നിലയിൽ അവർ ഇരുവരുടെയും പ്രഥമശ്രദ്ധ സ്വന്തം ജനതയുടെ ഉന്നമനമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ അതൊരിക്കലും സങ്കുചിതമായ ജാതിമത ചിന്തകൾകൊണ്ടു പരിമിതപ്പെടുത്തിയിരുന്നുമില്ല. കേരളവും ഭാരതവും പോലെയുള്ള ഒരു ബഹുസ്വരസമൂഹത്തിൽ അത്തരം വിഭാഗീയ പ്രവണതകൾകൊണ്ടു പൊതുസമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ സാധ്യമല്ലല്ലോ. ഓരോ ജനവിഭാഗത്തിന്റെയും ഉന്നമനവും പുരോഗതിയും സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിന് ആക്കം കൂട്ടുകതന്നെ ചെയ്യും, കാട്ടരുവികളും ചെറുനദികളും വ്യത്യസ്ത നീരൊഴുക്കുകളായി ഉത്ഭവിച്ച് ഒരു വൻനദിയായി ഒന്നിച്ചൊഴുകുംപോലെയാണത്.
മാക്കീൽ പിതാവ് കോട്ടയം രൂപതാധ്യക്ഷനാകുന്നതിനു മുന്‍പ് ഏതാണ്ട് 15 കൊല്ലം അവിഭക്ത ചങ്ങനാശേരി വികാരിയാത്തിന്റെ തലവനായിരുന്നു. അതിനു മുന്‍പുതന്നെ വിവിധ തലങ്ങളിൽ വികാരിയാത്തിനെ അടുത്തറിയാൻ അദ്ദേഹത്തിന് അവസരം കിട്ടി. അജഗണങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുക, സഭാത്മക ജീവിതം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവർത്തനപദ്ധതി. പിന്നീട് സീറോ മലബാർ സഭയിലാകമാനം രൂപതാ ഭരണത്തിന് ഉപാദാനമായി വർത്തിച്ച ദെക്രെത്തു പുസ്തകം അദ്ദേഹത്തിന്റെ അതുല്യ സംഭാവനയാണ്.
വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവും തുല്യപ്രാധാന്യമുള്ളതാണ്. സമർപ്പിത ചേതസുകളായ സന്യാസിനിമാരുടെ സഭാശുശ്രൂഷ അജപാലനരംഗത്തു മാത്രമല്ല, സാമൂഹ്യസേവന-ആരോഗ്യശുശ്രൂഷാ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെല്ലാം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളീയസമൂഹം സാക്ഷിയാണ്. സമൂഹനിർമിതിയിൽ സ്ത്രീജനങ്ങളുടെ പങ്കിനെപ്പറ്റി പറയുന്പോൾ അത് സ്ത്രീ-പുരുഷ സമത്വത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുക ശരിയല്ല. സ്ത്രീക്കും പുരുഷനൊപ്പം തുല്യതയും മഹത്വവുമുണ്ട്.
അതുകൊണ്ടുതന്നെ സ്ത്രീകളെ അവഗണിച്ചുകൊണ്ടുള്ള സാമൂഹ്യ പുരോഗതി അചിന്ത്യമാണ്. സ്ത്രീകളെ പൊതുജീവിതത്തിന്റെ വിവിധ ധാരകളുമായി സംയോജിപ്പിക്കുന്നതിനും അവരുടെ ആത്മാഭിമാനം ഉണർത്തി ഉത്തമപൗരരാക്കി പരിവർത്തിപ്പിക്കുന്നതിനും നമ്മുടെ സന്യാസിനീ സമൂഹങ്ങൾ നിസ്തുലമായ സംഭാവനകളാണു നല്‍കിയിട്ടുള്ളത്. സീറോമലബാർ സഭയിലെ മൂന്നാമത്തെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ മാക്കീൽ പിതാവിന്റെ ദീർഘവീക്ഷണത്തിനും നേതൃവൈഭവത്തിനും നാം ഏറെ കടപ്പെട്ടിരിക്കുന്നു.
മാക്കീൽ പിതാവിനെ ധന്യപദവിയിലേക്കുയർത്തിയതിന് കൃതജ്ഞതയർപ്പിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ സവിശേഷതകളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രൂപതാംഗങ്ങളുടെ ആത്മീയവളർച്ചയ്ക്കായി അദ്ദേഹം തയാറാക്കിയ ഇടയലേഖനങ്ങൾ ഇന്നും പ്രസക്തമാണ്. മദ്യവിപത്ത് പോലെയുള്ള സാമൂഹ്യതിന്മകൾക്കെതിരേ അക്കാലത്തുതന്നെ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. വിശ്വാസപരിശീലനത്തിന് വേദോപദേശഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതോടൊപ്പം സ്വയം ആത്മീയസപര്യ ഒരു യഥാർഥ ദൈവോപാസകനെപ്പോലെ ആചരിക്കുകയും ചെയ്തു. ഉപദേശിക്കുന്ന സുകൃതങ്ങൾ സ്വയം അനുഷ്ഠിച്ചു പരിശീലിച്ച അദ്ദേഹം അങ്ങനെയാണ് രൂപതാധ്യക്ഷൻ എന്ന ആത്മീയഗുരുവുമായി പരിണമിച്ചത്. ഭരണാധികാരിയായിരിക്കുന്പോൾതന്നെ തികഞ്ഞ ആത്മീയ മനുഷ്യനുമായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാർഥനയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഊർജം. ആ ഊർജമാണ് അദ്ദേഹത്തിൽ വിളങ്ങിയിരുന്ന സുകൃതങ്ങളുടെയെല്ലാം പ്രഭവസ്ഥാനം. നേരിടേണ്ട സഹനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും പ്രാർഥനയിൽനിന്നു കൈവന്ന ആത്മീയശക്തിയായിരുന്നു.
കോട്ടയം രൂപതയുടെയും ക്നാനായ ജനതയുടെയും ഭാഗധേയം നിർണയിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പ്രതിഭാധനനാണ് മാർ തോമസ് തറയിൽ പിതാവ്. വ്യക്തിപ്രഭാവവും ബുദ്ധിവൈഭവവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം. ദൈവശാസ്ത്ര-സെക്കുലർ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നേടാൻ വന്ദ്യ ചൂളപ്പറന്പിൽ പിതാവ് അദ്ദേഹത്തിന് അവസരം നല്‍കിയത്, അദ്ദേഹത്തിൽ തന്റെ പിൻഗാമിയെ ദർശിച്ചുകൊണ്ടായിരിക്കണം.
ആ ദീർഘദർശിത്വം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. തന്റെ നേതൃപാടവവും ഇച്ഛാശക്തിയും വ്യക്തിജീവിതത്തിൽ പുലർത്തിയ അച്ചടക്കവും നിസ്വാർഥതയുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു പരഭാഗശോഭപകർന്നു. ക്നാനായ സമുദായം ഉൾപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയുടെ അനന്യതയും വ്യക്തിത്വവും സാഭിമാനം അദ്ദേഹം ഉയർത്തിപ്പിടിക്കുകയുണ്ടായി. സഭയിലെ ഇതര മെത്രാന്മാരോട് അദ്ദേഹം പുലർത്തിയിരുന്ന സഹോദരനിർവിശേഷമായ ആദരവും സ്നേഹവും എടുത്തുപറയേണ്ടതാണ്.
മെത്രാന്റെ പ്രഥമ കർത്തവ്യം രൂപതയിലെ ദൈവജനത്തിന്റെ ആത്മീയാഭിവൃദ്ധിയാണെന്നുള്ള ഉറച്ച ബോധ്യം തറയിൽ പിതാവിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. അവരെ പഠിപ്പിക്കാൻവേണ്ടി അദ്ദേഹം പഠിച്ചു. വായനയും ധ്യാനവും അദ്ദേഹം മുടക്കിയിരുന്നില്ല. പഠനവും പ്രാർഥനയും വഴി കൈവന്ന ജ്ഞാനം, തികഞ്ഞ ഹൃദയപരമാർഥത, ദൈവജനത്തോടും സഭാ പ്രബോധനങ്ങളോടുമുള്ള വിശ്വസ്തത മുതലായവയൊക്കെ അദ്ദേഹത്തിന്റെ വാക്കിലും എഴുത്തിലും വിളങ്ങിനിന്നു. ഭക്തകൃത്യങ്ങളും കൂദാശകളും അനുഷ്ഠിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താൻ അദ്ദേഹം തന്നെത്തന്നെ അനുവദിച്ചിരുന്നില്ല.
വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും ആതുരസേവനത്തിന്റെയും സാമൂഹ്യശുശ്രൂഷയുടെയും പേരിലാണ് തറയിൽ പിതാവ് കൂടുതലായി ആദരിക്കപ്പെടുന്നത്. പതിനേഴു വർഷം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന പിതാവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയിരുന്നു. ഉത്തമവിദ്യാഭ്യാസമാണ് ഉത്തമതലമുറയെ സൃഷ്ടിക്കുന്നതെന്നുള്ള ബോധ്യമാണ് അദ്ദേഹത്തെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും ഉള്ളവ പരിപാലിക്കാനും പ്രചോദിപ്പിച്ചത്. ആതുര ശുശ്രൂഷയുടെയും സാമൂഹ്യസേവനത്തിന്റെയും ആത്മീയ ചൈതന്യവും കാലഘട്ടത്തിന്റെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ പിതാവ് തെള്ളകത്ത് ആശുപത്രിക്ക് തുടക്കംകുറിച്ചു. ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന ആതുരശുശ്രൂഷാ കേന്ദ്രമായി കാരിത്താസ് ആശുപത്രിയുംഅനുബന്ധ സ്ഥാപനങ്ങളും മാറിയിട്ടുള്ളതിൽ നമുക്ക് അഭിമാനിക്കാം.
കോട്ടയത്തെ ബിഷപ് ചൂളപ്പറന്പിൽ മെമ്മോറിയൽ കോളജും ഉഴവൂരെ സെന്റ് സ്റ്റീഫൻസ് കോളജും പിതാവിന്റെ അനശ്വര സ്മാരകങ്ങളാണ്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ആയിരങ്ങളിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ട്; അതുപോലെ ജോലിക്കാരിലും. ബിസിഎം കോളജിന്റെ സ്ഥാപനത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിൽ കോട്ടയത്തെ ഇതര മതസ്ഥരായ പൗരപ്രമുഖരെയും അദ്ദേഹം ക്ഷണിച്ചുവരുത്തിയത് ആ ചിന്താചക്രവാളത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങൾക്കുവേണ്ടി സധൈര്യം പോരാടാനും പിതാവിനു മടിയുണ്ടായില്ല. 1946ലും 1957ലും 1968ലും 1972ലുമുണ്ടായ വിദ്യാഭ്യാസപ്രശ്നങ്ങളിൽ പിതാവ് കാര്യക്ഷമമായി ഇടപെടുകയുണ്ടായി.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച തറയിൽ പിതാവ് പ്രസ്തുത കൗൺസിലിന്റെ ചൈതന്യം ഉൾക്കൊണ്ടാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിന്റെ സ്ഥാപനം സാധ്യമാക്കിയത്. യുവജനസംഘടനയായ കെസിവൈഎല്ലിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗമായ കെഎസ്എസ്എസിന്റെയും സമാരംഭം, മലബാർ കുടിയേറ്റത്തിനും വളർച്ചയ്ക്കും നല്കിയ പ്രോത്സാഹനം, വിവിധ പദ്ധതികളിലൂടെ നടത്തിയ സാധുജനോദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ അനുസ്മരണാർഹങ്ങളാണ്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അനന്യമായ സ്ഥാനം നേടിയ ചെറുപുഷ്പ മിഷൻലീഗ് ഉദ്ഘാടനം ചെയ്തത് പിതാവാണ്.
രണ്ടു മഹാപുരുഷന്മാരുടെ അനുഗ്രഹപ്രദമായ ഓർമകൾക്കു മുന്പിൽ ഇന്നു നാം തലകുനിക്കുകയാണ്. ഇന്നത്തെ കോട്ടയം അതിരൂപതയ്ക്ക് അടിസ്ഥാനമിടുകയും അതിനെ കെട്ടിപ്പടുക്കുകയും ചെയ്തവരാണ് അവർ. അവരുടെ നിസ്തന്ദ്രവും നിസ്വാർഥവുമായ സേവനചരിത്രവും ആത്മീയജീവിതവും നമ്മെ പ്രചോദിപ്പിക്കണം. ഈ മഹാത്മാക്കളെപ്പോലെയുള്ള ഉത്തമ മാർഗദർശികളെ പ്രദാനം ചെയ്യാൻ തിരുമനസായ ദൈവത്തിനു നാം കൃതജ്ഞത പറയുകയാണിന്ന്. അവരുടെ ജീവിതം തലമുറകൾക്ക് പ്രചോദനമാകട്ടെ. അതോടൊപ്പം ആ പുണ്യപുരുഷന്മാരുടെ മാധ്യസ്ഥ്യവും നമുക്കു നേടാം.