മാനന്തവാടി: മാനവികതയിലും അനുകന്പയിലും അധിഷ്ഠിതമായിരിക്കണം കത്തോലിക്കാ ആശുപത്രികളിലെ പരിചരണമെന്ന് കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല. സ്ഥാപനങ്ങൾ വളരുന്പോഴും എളിമ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റ 64-ാമത് വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദ്വാരക കോർപറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചായ് കേരള ഘടകം പ്രസിഡന്റ് ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ നാം ചരിത്രത്തിന്റെ ഏടുകളായി മാറുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചായ് ഡയറക്ടർ ജനറൽ ഡോ. സിസ്റ്റർ ഹെലൻ മേരി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സിഒഒ ഡോ. എം. ഗോപിനാഥ് ‘പ്രവർത്തനക്ഷമതയിലൂടെ സാന്പത്തികമികവ് നേടുക’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ചായ് കേരളയിൽ അംഗങ്ങളായ വിവിധ ആശുപത്രി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സന്തോഷ്, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, ചായ് കേരള ട്രഷറർ ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.