കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.
ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്‍റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.
കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്‍റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.
മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.
പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.