ന്യൂഡൽഹി: ഒരു വ്യക്തി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു മാർച്ച് 24ന് സുപ്രീംകോടതി കേസിൽ വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരായ പുനഃപരിശോധനാ ഹർജി പരിശോധിച്ച ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, മൻമോഹൻ എന്നിവരുടെ ബെഞ്ച് മുൻ വിധിയിൽ യാതൊരു പിഴവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും ബെഞ്ച് അംഗീകരിച്ചില്ല.
ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള അപ്പീലാണ് സുപ്രീംകോടതി മാർച്ചിൽ പരിഗണിച്ചത്.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിൽ നിര്‍ദേശിച്ചിട്ടില്ലാത്ത മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സുപ്രീംകോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു മതത്തിന് മാത്രമായിരുന്നു പട്ടികജാതി അവകാശം ലഭ്യമായിരുന്നത്. പിന്നീട് 1956ല്‍ സിക്ക് മതത്തിനും 1990ല്‍ ബുദ്ധമതത്തിനും പട്ടികജാതി അവകാശം നല്കി.