കൊച്ചി: ഐഎച്ച്ആര്‍ഡി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍നിന്ന് 60 ആക്കി ഉയര്‍ത്തിയ തീരുമാനം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള മന്ത്രിസഭാതീരുമാനത്തിനും ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനും ഇടയിലുള്ള കാലയളവില്‍ വിരമിച്ചവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളോടെയും സര്‍വീസ് നീട്ടി നല്കിയ ഉത്തരവാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
2025 മേയ് 28ന് ഐഎച്ച്ആര്‍ഡി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും 2025 ഓഗസ്റ്റ് 13 മുതലാണ് ഉത്തരവിലൂടെ ഇതു പ്രാബല്യത്തില്‍ വന്നത്. ഈ കാലയളവിനകത്ത് വിരമിച്ചവര്‍ക്ക് ഗുണകരമാകണമെന്നു നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
എന്നാല്‍ ഇവര്‍ വിരമിച്ച ഒഴിവില്‍ സ്ഥാനക്കയറ്റം ലഭിച്ച ചില ജീവനക്കാർ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതും എന്നു നടപ്പാക്കണമെന്നതും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവുപ്രകാരം ജോലിയില്‍ തിരികെ പ്രവേശിച്ചവരുടെ കാര്യത്തില്‍ മറ്റു സര്‍വീസ് ആനകൂല്യങ്ങള്ക്കു പരിഗണിക്കാതെ ജോലി ചെയ്ത കാലയളവിലെ ശമ്പളം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.