മണ്ണുത്തി: പുതിയ കുടിവെള്ളപ്പൈപ്പ് ഇടാനായി കുത്തിപ്പൊളിച്ചിട്ട റോഡുകൾ ജനങ്ങൾക്ക് ദുരിതമായി മാറുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചതാണ് ദുരിതം ഇരട്ടിയാക്കിയത്.
പീച്ചി ജല സംഭരണിയിൽ നിന്ന് തേക്കിൻകാട് മൈതാനിയിലെ കുടിവെള്ള വിതരണ ടാങ്കിലേക്ക് പുതിയ പൈപ്പ് സ്ഥാപിക്കാനായാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടത്.
മുക്കാട്ടുകര നായരങ്ങാടി മുതൽ ബദ്ലഹേം കോൺവന്റ്് വരെയുള്ള 200 മീറ്റർ റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചിട്ടാണ് പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ചത്. എന്നാൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെയും റോഡ് പൂർവ സ്ഥിതിയിലാക്കാൻ കരാറുകാരനോ അധികൃതർക്കോ സാധിച്ചിട്ടില്ല. ശക്തമായ കാറ്റ് മൂലം പൊടി ശല്യം അതിരൂക്ഷമാണ്.
മണ്ണുത്തി മുക്കാട്ടുകര റോഡും സമാന രീതിയിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മൈലിപ്പാടം, ഈസ്റ്റ് പൈപ്പ്ലൈൻ റോഡും സഞ്ചാര യോഗ്യമല്ലാത്ത വിധം തകർന്നുകിടക്കുകയാണ്.