അമൃത്ർ: പഞ്ചാബിൽ പൊലിസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഭഗവന്ത് മാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശിരോമണി അകാലിദൾ (സ്എഡി)അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്ന നിലയിലാണെന്ന് അദ്ദേഹം ആരോപിച്ചു.
അമൃത്സറിലെ ഹക്കീമ പൊലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഹർജിത് സിംഗാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. എഎസ്ഐ കൊല്ലപ്പെട്ട സംഭവവും സമീപകാലത്തുണ്ടായ ബോംബ് സ്ഫോടനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബാദൽ സർക്കാരിനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് മോഷണവും തട്ടിക്കൊണ്ടുപോകലും മയക്കുമരുന്ന് ഉപയോഗവും വർധിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസുകാർക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും പ്രതാപ് സിംഗ് ബജ്വയും വിമർശിച്ചു. കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു എഎസ്ഐ (ജസ്പ്രീത് സിംഗ്) വെടിയേറ്റു പരിക്കേറ്റ സംഭവവും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട എഎസ്ഐ ഹർജിത് സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ എക്സ് ഗ്രേഷ്യയും ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. വിഷയത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.