മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ പുതിയ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ മുസ്ലിം ലീഗിൽ സജീവമായി.
തിങ്കളാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ മുസ്ലിം ലീഗ് സ്വന്തം മന്ത്രിമാരെ തീരുമാനിച്ചേക്കും. ഇതിനുള്ള സാധ്യതാ പട്ടിക ലീഗ് നേതൃത്വം തയാറാക്കിയതായാണ് സൂചന. പ്രഖ്യാപനം അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷമുണ്ടാകും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ മുസ്ലിം ലീഗും ഏറെ സന്തോഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു ലീഗ് നേതാക്കൾ ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും ലീഗിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണു ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വം ലീഗുമായി ചർച്ച നടത്തിയിരുന്നെന്ന് പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ കോണ്‍ഗ്രസ് നേതൃത്വം ആരാഞ്ഞിരുന്നതായി തങ്ങൾ പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം കേരള ജനതയ്ക്കൊപ്പമാണ്. ലീഗും പൂർണമായി അംഗീകരിക്കുന്നു. അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ മികച്ച ഭരണമായിരിക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിചേർത്തു. മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെതന്നെ തീരുമാനമുണ്ടാകുമെന്നു തങ്ങൾ വ്യക്താക്കി.
അതേസമയം, വിവാദങ്ങളിലേക്ക് മുസ്ലിംലീഗ് ഇല്ലെന്നും എല്ലാവരും സുഹൃത്തുക്കളാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.