മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പോസ്റ്റിനു പിന്നിലെന്നും ഇയാൾ കാപ്പ കേസ് പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ പ്രതി ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മു ഈനലി തങ്ങളെയാണ് മുഹമ്മദ് റോഷൻ പണത്തിനായി സമീപിച്ചത്. ഇടനിലക്കാർ വഴിയായിരുന്നു ഭീഷണി.
റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐപി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ സെൽ വ്യക്തമാക്കി. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
കാപ്പാ കേസ് പ്രതിയായ റോഷൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾ വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Tags : blackmail sadiqali thangal police case accused identified