Kerala
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നുള്ള 2019ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ 2025ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു ശില്പം കടത്താനുള്ള ശ്രമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്.
ശില്പം കടത്താന്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്നു കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്തും തന്ത്രിയുമടക്കം ഇതുമായി ബന്ധപ്പെട്ട് ഏഴു പേര് കേസിലെ പ്രതികളാകും. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ മുരാരി ബാബു, സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാല്‍ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍.
മുന്‍ ബോര്‍ഡ് അംഗം സുന്ദരേശന്, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മീഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, ബെല്ലാരിയിലെ ജ്വല്ലറിയുടമ നാഗ ഗോവര്ധന്, 2000ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നും എസ്ഐടി വിശദീകരിച്ചു. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങളിൽ പൊതിഞ്ഞിരിക്കു ന്നത് ചെമ്പുതകിടുകള്‍ എന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി. ചെന്നൈയില്‍വച്ച് വിഗ്രഹങ്ങളിലെ സ്വര്‍ണം നീക്കി പകരം സ്വര്‍ണപ്പാളി മാത്രം പൂശി. ബാക്കി വന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തു. ഈ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പൂശിയ സ്വര്‍ണത്തിന് 40 വര്‍ഷത്തെ വാറന്റി ഉറപ്പുനല്‍കി.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണനിറം മങ്ങിയതോടെ ഇതു മറയ്ക്കാനായി വിഗ്രഹങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പുതിയ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്വാസം പിടിച്ചുപറ്റുകയും ഗൂഢാലോചനയില്‍ പങ്കാളിയാക്കുകയും ചെയ്തു. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകേസിലെ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്പി എസ്. ശശിധരന് അറിയിച്ചു. ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നും വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്നിന്നുമുള്ള ഏതാനും പരിശോധനാ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ടെന്നും അറിയിച്ചു.
2025ലെ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അധിക കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസ് ജി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതീവ ജാഗ്രതയോടെ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി, അന്വേഷണ കാലാവധി ജൂലൈ 20 വരെ നീട്ടുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും വിശ്വഹിന്ദു പരിഷത്തും നല്കിയ ഹര്‍ജികള്‍ ജൂലൈ 28ന് പരിഗണിക്കാന്‍ മാറ്റി.
National
പൂന: മൂന്നുവയസുള്ള പെൺകുട്ടിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ അറുപത്തിയഞ്ചുവയസുകാരന് കോടതി വധശിക്ഷ വിധിച്ചു.
നസ്രാപുർ ഗ്രാമത്തിൽ നടന്ന സംഭവം കൊടുംക്രൂരകൃത്യമാണെന്നും അപൂർവങ്ങളിൽ അപൂർവമാണെന്നും നിരീക്ഷിച്ച അഡീഷണൽ സെപ്ഷൽ ജഡ്ജി എസ്.ആർ. സലുംഖെ, പ്രതി ഭീംറാവു കാംബ്ലെയെ മരണംവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.
സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് വിധി പ്രസ്താവിക്കുന്നത്. 62 വയസുള്ള സ്ത്രീയെയും 17 വയസുള്ള പെൺകുട്ടിയെയും പീഡിപ്പിച്ചകേസിലെ പ്രതികൂടിയാണ് ഭീംറാവു.
District News
നീലേശ്വരം: കോട്ടപ്പുറം ശ്രീവൈകുണ്ഠ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും ഓഫീസ് ഷെൽഫും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി പാലക്കാട് വാളയാറിൽ വച്ച് പിടിയിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു (32) വിനെയാണ് എസ്ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ മേയ് 24നു രാത്രിയാണ് കവർച്ച നടന്നത്. പ്രതി വാളയാറിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പെട്ടെന്നുള്ള നീക്കത്തിലൂടെ പ്രതിയെ കുടുക്കിയത്. നീലേശ്വരം എസ്ഐ കെ. അജിത പ്രതിയുടെ അറസ്റ്റ് രേഖപ്പെുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
തൊടുപുഴ: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ 30ന് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്. സീന പ്രസ്താവിക്കും. തങ്കമണി ഈട്ടിക്കവല പ്ലാഞ്ഞവേലില് അപ്പച്ചന് എന്നുവിളിക്കുന്ന മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ഞാറയ്ക്കല്‍ ബെന്നിയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന ബിജു കെ. സ്റ്റീഫന്‍, ജി. ഹരിദാസ്, കെ.എം. ബിജുമോന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി. 2006 മുതല്‍ പ്രതി ഒളിവിലായിരുന്നു. കൃത്യത്തിനുശേഷം ജാമ്യത്തിലിറങ്ങി 2008 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡാണ് കഴിഞ്ഞ വര്‍ഷം പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: മാസപ്പടി കേസിലെ പ്രധാന പ്രതി പ്രതിപക്ഷനേതാവ് പിണറായി വിജയനാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വീണാ വിജയനെതിരേ നടക്കുന്ന അന്വേഷണത്തെയും നിയമ നടപടികളെയും സ്വാഗതം ചെയ്യുന്നു.
അതേസമയം അന്വേഷണം പിണറായി വിജയനിലേക്ക് എത്തുകയും കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് കേസിലെ പരാതിക്കാരന്‍കൂടിയായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്.
ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. സാമുദായിക ഐക്യം തകർക്കൽ, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മൂന്ന് പ്രധാന പ്രതികളെ ജയിലിനുള്ളിൽ ചോദ്യം ചെയ്യാൻ ഡൽഹിയിലെ കോടതി സിബിഐക്ക് അനുമതി നൽകി.
ജുഡീഷൽ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന പ്രതികളായ മനീഷ് സഞ്ജയ് വാഗ്മറെ, ധനഞ്ജയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു കാട്ടി സിബിഐ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി വൻ തുക കൈപ്പറ്റി ചോദ്യപേപ്പർ ചോർത്തുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കിയത് ഈ മൂന്ന് പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ വ്യക്തതയും വിവരങ്ങളും തേടുന്നതിന് ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി.
മേയ് 13 നാണ് ലോഖണ്ഡെ, ഖൈർനാർ എന്നിവർ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം മനീഷ വാഗ്മറെയും അറസ്റ്റിലായി. തുടർന്ന് ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Kerala
തൃശൂർ: സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമസ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനു കത്തു നൽകിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
കെ. ജയകുമാർ നിഷ്പക്ഷനാണെന്ന നിലപാടിലാണ് സർക്കാർ. നിയമനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ടു. ഉത്തരവു പിൻവലിച്ചില്ലെങ്കിൽ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോകും.
സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം മാത്രമേ ഇടപെടാൻ കഴിയൂ. തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിൽ വിട്ടത്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്
മേയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
Kerala
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവർത്തകരുടെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്റ്റേ ചെയ്തതു ചോദ്യം ചെയ്ത് 17 പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി.
സെഷൻസ് കോടതി ജഡ്ജിന്റെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തിരുന്നതിനാൽ പ്രതികൾ ജാമ്യത്തിലായിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
District News
വടക്കാഞ്ചേരി: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പോലീസിന്റെ പിടിയിൽ. പാർളിക്കാട് വീട്ടുമുറ്റത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതികൾ കുടുങ്ങിയത്. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ രണ്ടുപേരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.
കൊരണിപറമ്പിൽ വീട്ടിൽ ജിതിൻ(22), ചെറുപറമ്പത്ത് വീട്ടിൽ ശരത്ത്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമൻ ഒളിവിലാണ്. ഇയാളെ പിടികൂടാനായി അന്വേഷണം പോലീസ് ഊർജിതമാക്കി. ആദ്യഘട്ടത്തിൽ പിടികൂടിയ ജിതിൻ റിമാൻഡിലാണ്. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെയാണ് ശരത്തിനെ കഴിഞ്ഞ ദിവസം പറവൂരിൽനിന്നു അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അഞ്ച് പേരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പോലീസുകാർ ഒളിവിലല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
കെഎസ്യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പോലീസുകാർക്കെതിരെ പ്രത്യേകഅന്വേഷണസംഘം (എസ്ഐടി) വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ശനിയാഴ്ച ആലപ്പുഴ ജുഡിഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായി ഹർജി നൽകിയപ്പോഴാണ് പ്രത്യേകഅന്വേഷണ സംഘം ജാമ്യമില്ലവകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയുള്ള പുതിയ റിപ്പോർട്ട് കോടതിക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ വാഹത്തിന് അകമ്പടി സേവിച്ച മറ്റ് പ്രതികളും പോലീസുകാരുമായ അരുൺ, വിപിൻ, ഷൈജു, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.
ഗൺമാൻമാരായ അനിൽകുമാറും സന്ദീപും നേരത്തെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാനുള്ള നീക്കം നടത്തിയത്. ഇതറിഞ്ഞ് പോലീസ് സംഘവും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. കീഴടങ്ങി ജാമ്യം എടുക്കാനുള്ള നീക്കത്തെ തടയിടാൻ എസ്.ഐ.ടി കോടതിയിൽ പുതിയവകുപ്പുകൾ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചത്.
National
ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ലോണി ബോർഡർ സ്വദേശിയായ സിറാജ് (25) ആണ് ഗാസിയാബാദ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ സ്കൂട്ടർ നിർത്താതെ പോവുകയും കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് പോലീസിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ വലതുകാലിനു പരുക്കേറ്റ പ്രതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് തോക്കും ആയുധങ്ങളും പിടിച്ചെടുത്തെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഒമ്പതാംക്ലാസുകാരി പീഡനത്തിനിരയായ കേസിൽ പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.
മണ്ണന്തല സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയുടെ ഒരു ബന്ധുവീട്ടില്‍ വച്ചാണ് മനു പരിചയപ്പെടുന്നത്. ഈ പരിചയം തുടരുകയും പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം നിലനിര്‍ത്തുകയുമായിരുന്നു.
മേയ് 18ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതിയുടെ സുഹൃത്താണെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍വച്ച് മയക്കുഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുകയും ബോധരഹിതയായ ഇവരെ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
തനിക്ക് കുടിക്കാന്‍ നല്കിയ ജ്യൂസില്‍ പ്രതി ഗുളിക കലര്‍ത്തുകയായിരുന്നു. മനുവിനൊപ്പമുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവോയെന്നും അന്വേഷിക്കുന്നുണ്ട്. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.
പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയ പോലീസ് ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തിയാല്‍ മാത്രമേ സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴില്‍ രണ്ടുപേരുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. മനുവിന് വേറെ കേസുകള്‍ ഉണ്ടോ, ഇയാള്‍ക്കൊപ്പം എത്തിയത് സുഹൃത്താണോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
District News
ചാവക്കാട്: കോണ്‍ഗ്രസ് നേതാവും കാർഷിക സഹകരണബാങ്ക് പ്രസിഡന്റുമായ തിരുവത്ര എച്ച്.എം. നൗഫലിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടപ്പുറം തെരുവത്ത് റമളാൻ അനസിനെ(37)യാണ് എസ്ഐ. എ.പി. ആഷിഫ്, സിപിഒമാരായ വി.എം. നിഖിൽ, രതീഷ് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി തിരുവത്രയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ നൗഫലിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.
ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.
അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.
മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.
പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.
അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.
Kerala
കൊച്ചി: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് ആണ് ഇന്നലെ വിചാരണക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.
2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ. അസ്കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത്, നിലാവില് സി. നിജില്‍, പി.കെ. അഭിനാഷ്, എ. ജിതിന്, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, മുട്ടില്‍ എ.കെ. സുബിന്, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
Kerala
കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയ പ്രതി മൊട്ട വിഷ്ണു അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ രാജീവനെ ഞായറാഴ്ച രാത്രിയാണ് വിഷ്ണു ആക്രമിച്ചത്.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജീവൻ പറഞ്ഞു. ഫോട്ടോഗ്രാഫറായ രാജീവൻ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി അടുത്തമാസം രണ്ടുവരെ ജുഡീ ഷൽ കസ്റ്റഡിയിൽ വിട്ടു.
മറ്റൊരു പ്രതിയുടെ സിബിഐ കസ്റ്റഡി നീട്ടുകയും ചെയ്തു.ജയ്പുരിൽനിന്നു പിടിയിലായ മംഗിലാൽ ഖാതിക്, വികാസ് ബിവാൾ, ദിനേശ് ബിവാൾ, ഗുരുഗ്രാമിൽനിന്ന് അറസ്റ്റിലായ യാഷ് യാദവ്, മഹാരാഷ്ട്രയിൽനിന്നു പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അംഗീകരിക്കുകയായിരുന്നു.
മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.ചോദ്യപേപ്പർ ചോർത്തുന്നതിനുള്ള ഗൂഢാലോചന, ചോദ്യപേപ്പർ ചോർന്നവഴി തുടങ്ങിയവയെല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് സിബിഐ അവകാശപ്പെടുന്നത്.
Kerala
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപത്തുവച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
Kerala
മലപ്പുറം: കോട്ടയ്ക്കലിൽ സ്വകാര്യ ബസ് യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി നിസാർ (ജോയ് - 62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവച്ച തുകയായിരുന്നു ഇത്. കോട്ടയ്ക്കൽ സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് കൈയിലുണ്ടായിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് കീറി പണം മോഷ്ടിച്ച വിവരം യാത്രക്കാരൻ അറിയുന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. ബസ് സഞ്ചരിച്ച പാതയിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
എസ്ഐമാരായ അനീഷ് ചാക്കോ, സുരേഷ്, സിപിഒമാരായ സജീഷ്, സുജിത്, മുഹന്നതി, രതീഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ വിചാരണ തുടങ്ങി.
കൊലപാതകം നടക്കുന്ന സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇ. റിയാസിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നൽകി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറിൽ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവേ എടയന്നൂരിലെ ‘ഉറി’ എന്ന തട്ടുകടയിൽ കയറി ചായ കുടിച്ചു.
ചായയുടെ പണം നൽകാൻ നില്ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാർ മെല്ലെ വന്നു നിന്നുവെന്നും അതിൽ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു വെന്നും റിയാസ് മൊഴി നൽകി. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തേ നിർത്തിവച്ച സാക്ഷിവിസ്താരമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ജൂൺ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
Kerala
തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപ് (42) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ പോലീസ് ആണ് അനൂപിനെ അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്എച്ച്ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍ഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു.
തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്.
തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ശൈശവ വിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പലതവണ പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തൽ. പ്രധാന സാക്ഷികളിലൊന്നായ മുത്തശി വിചാരണവേളയിൽ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉൾപ്പെടെയുളള ശേഷിക്കുന്ന 26ലേറെ കേസുകളിൽ വിചാരണ അവസാന ഘട്ടത്തിലാണ്.
Kerala
പെരുമ്പാവൂർ: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖിനെ (39) ആണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 2ന് ആയിരുന്നു മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയിണ കമ്പനി തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
പ്രതിയുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിച്ചതിൻ്റെ വിരോധത്താലാണ് തീവച്ചതെന്ന് എന്നാണ് പോലീസിന് നൽകിയ മൊഴി. ബൈക്ക് കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പ്രതി പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ്.എൽ അർജുൻ, അബ്ദുൾ ജലീൽ , എഎസ്ഐമാരായ രതീശൻ, സുബൈർ എം.ബി., സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്.
Kerala
കായംകുളം: അയൽവാസികളായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം കന്നത്തേരിൽ വീട്ടിൽ ഷാജി (52) ആണ് പിടിയിലായത്.
പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. രാജേന്ദ്രന്റെ പുരയിടത്തിൽ ഷാജി കരിയില വാരിയിട്ടത് ഷീജ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിനൊടുവിൽ ഷാജി ഷീജയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രന് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഷാജിയെ കോടതി റിമാൻഡ് ചെയ്തു.
District News
കോഴിക്കോട്: മാവൂര്‍ റോഡ് പരിസരത്തു നിന്നു സ്കൂട്ടര്‍ മോഷ്ടിച്ച പ്രതി മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടില്‍ വീട്ടില്‍ അഖിലി (29)നെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 18നാണ് മോഷണം നടന്നത്. മാവൂര്‍ റോഡിലെ സെല്‍ഫോണിക്സ് മൊബൈല്‍ സര്‍വീസ് സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ഗുരുവായൂരപ്പന് കോളജ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കസബ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ജെ.ജിമ്മിയുടെ നേതൃത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിമിന്‍ കെ.ദിവാകരന്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.സജേഷ് കുമാര്‍, എസ് സിപിഒ കെ.രെജു, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അഖിലിനെതിരേ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോയതിനും പൊതുസ്ഥലത്ത് വച്ച് മദ്യപിച്ചതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതി റസലിനായി അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ചയാണ് കവര്‍ച്ച കേസ് പ്രതികളായ പത്തനംതിട്ട സ്വദേശി റസലിനെയും (20) ആലപ്പുഴ സ്വദേശി സൂരജിനെയും (20) മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വടക്കന്‍ പറവൂരില്‍ കൊണ്ടുപോയത്. അവിടെ നിന്നാണ് രണ്ടു പ്രതികളും ഓടിക്കളഞ്ഞത്. സൂരജിനെ അന്ന് രാത്രി തന്നെ ചേന്ദമംഗലത്ത് നിന്നും പിടികൂടിയെങ്കിലും റസലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
റസലിന് പരിചയമുള്ള ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. രണ്ടു ദിവസത്തിനകം റസലിനെ പിടികൂടുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.
റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, മറ്റ് പൊതു സ്ഥലങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, നിരവധി മോഷണ കേസുകളില്‍ പ്രതിയായ റസല്‍ മുമ്പും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിട്ടുണ്ട്.
Kerala
നെടുങ്കണ്ടം: നെടുങ്കണ്ടം തോട്ടുവാക്കടയില്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43) പോലീസില്‍ കീഴടങ്ങി.
കൃത്യം നടന്ന ഇവരുടെ വീടിനു സമീപത്തുള്ള കാട്ടില്‍നിന്നും ഇറങ്ങിവന്ന ഇയാള്‍ ഒരു കടയിലെത്തുകയും താന്‍ കീഴടങ്ങുകയാണെന്ന് നാട്ടുകാരോടു പറയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നെടുങ്കണ്ടം പോലീസിനു കൈമാറി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറംലോകം അറിഞ്ഞത്.
പൊന്നൂട്ടിയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനുമുന്നില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന മകള്‍ സിനിയുടെ പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിനെ കണ്ടതോടെ പ്രതിയും മേരിക്കുട്ടിയുടെ മകനുമായ സജി ഓടി രക്ഷപ്പെട്ടിരുന്നു.
സംശയം തോന്നിയ പോലീസ് പരിസരം നിരീക്ഷിച്ചപ്പോഴാണു മണ്ണ് ഇളകിക്കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇവിടം കുഴിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി.
പോലീസ് നാല് സ്ക്വാഡുകളായി തിരിഞ്ഞു ഡോഗ് സ്ക്വാഡ്, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെ പ്രതിക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരും പോലീസിനോടൊപ്പം തെരച്ചിലില്‍ സഹായിച്ചു.
ഇതിനിടെ വെള്ളവും ഭക്ഷണവും ലഭിക്കാതായതോടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സജി കാട്ടില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശരീരം മറവ് ചെയ്യുന്നതിനടക്കം ആരുടെയെങ്കിലും സഹായം സജിക്കു ലഭിച്ചിട്ടുണ്ടോയെന്നും പിതാവിന്റെ തിരോധനം സംബന്ധിച്ചും വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ.
National
ഗാസിയാബാദ്: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ജസീം (ഛോട്ടു) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
കഴിഞ്ഞ 11ന് ഇയാൾ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഇയാളുടെ ഒളിവിടത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം ഇയാളെ വളഞ്ഞതോടെ പ്രതി പോലീസിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിയേറ്റ ജസീം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
വെടിയേറ്റ രണ്ടു പോലീസുകാർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട ജസീം കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കിഴക്കേ അട്ടപ്പള്ളത്ത് വിനോദ്കുമാറിനെയാണ്(54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്കു നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കൾക്കു പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
കേസിൽ ആകെ ഒന്‍പതു പ്രതികളുണ്ട്. ഒരുമാസംമുന്‍പ് അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു.
ഇവർ റിമാൻഡിലാണ്. കഴിഞ്ഞദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു.
കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്നു ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കേസുമായി ബന്ധപ്പെട്ട് പാലക്കാട് അഗളി ഗൂളിക്കടവ് ധോണിയാകുണ്ട് ഊരില്‍ എം. അനീഷി(28)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലുള്ള പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളുമായി പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു.
കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലയും കവരുകയുമായിരുന്നു.
200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പോസ്റ്റിനു പിന്നിലെന്നും ഇയാൾ കാപ്പ കേസ് പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ പ്രതി ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മു ഈനലി തങ്ങളെയാണ് മുഹമ്മദ് റോഷൻ പണത്തിനായി സമീപിച്ചത്. ഇടനിലക്കാർ വഴിയായിരുന്നു ഭീഷണി.
റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐപി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ സെൽ വ്യക്തമാക്കി. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
കാപ്പാ കേസ് പ്രതിയായ റോഷൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾ വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
National
ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിനിടയിലൂടെ നഗ്നരാക്കി നടത്തിയശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയിൽ.
ആരോപണങ്ങൾ ഗുരുതരമാണെന്ന് വ്യക്തമാക്കിയാണ് സിബിഐ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ഉജ്ജൽ ഭുയാൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനെ സമീപിച്ചത്. കേസിലെ ഇരകൾക്ക് നിയമസഹായത്തിന് അഭിഭാഷകനെ നിയമിക്കുന്നത് ഉറപ്പാക്കണമെന്നു നിർദേശിച്ച കോടതി കേസിലെ കക്ഷികൾക്കും പ്രതികൾക്കും നോട്ടീസ് അയച്ചു.
കലാപത്തെ തുടർന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ മാസങ്ങൾക്ക് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. തുടർന്ന് ഈ കേസ് ഉൾപ്പെടെ കലാപവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറി.
സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ഗോഹട്ടി ഹൈക്കോടതിയിൽ നടത്തണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു നടപടി. എന്നാൽ സെപ്റ്റംബറിൽ ഈ കേസ് പരിഗണിച്ച ഹൈക്കോടതി വിചാരണയിൽ കാലതാമസം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ ഇപ്പോൾ വിചാരണ ആരംഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച രണ്ട് പ്രതികൾ ഉൾപ്പെടെ ആറു പേർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന പ്രതിയുടെ ലക്ഷ്യം യുവതിയെ ലൈംഗികമായി ഉപദ്രവിക്കല്‍ ആരുന്നുവെന്നു കൊച്ചി ഡിസിപി ഷഹന്‍ഷ. കൊച്ചിയില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
മാര്‍ച്ച് 15ന് ആയിരുന്നു കളമശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപം റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്കു പോയ കണ്ണൂര്‍ സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. എച്ച്എംടി ജംഗ്ഷനില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയ യുവതിയുടെ തലയില്‍ മുണ്ടിട്ട് മൂടി റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സ്വര്‍ണമാലയും ഫോണും കവര്‍ന്നു. 200ല്‍ ഏറെ സിസിടിവികള്‍ പരിശോധിച്ചും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ ടവറുകളും പരിശോധിച്ചാണ് അഗളി സ്വദേശിയിലേക്കു പോലീസ് എത്തിയത്. ഇന്നലെ പാലക്കാട് അഗളിയില്‍ എത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി പത്തടിപ്പാലത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയില്‍നിന്നു കവര്‍ന്ന ഒരു പവന് സ്വര്‍ണമാലയും കമ്മലും കണ്ടെത്താനായിട്ടില്ല. യുവതിയുടെ മൊബൈല്‍ കണ്ടെടുത്തു. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാല്‍ ഈ വകുപ്പുകള്‍ ചുമത്തിയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കുക.
Kerala
കൊച്ചി: വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കി ഹൈക്കോടതി. പ്രതികൾക്ക് ജാമ്യം നൽകിയ വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ജാമ്യം ലഭിച്ച പ്രതികളോട് മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 17ന് ആണ് ജാർഖണ്ഡുകാരനായ റാം നാരായൺ കൊല്ലപ്പെട്ടത്. മണ്ണാർക്കാട് എസ്സി–എസ്ടി സ്പെഷൽ കോടതിയാണ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടേക്കുമെന്നും എസ്ഐടി നൽകിയ ഹർജിയിൽ പറയുന്നത്. ഒളിവിൽ പോയ പ്രതികളെ ഏറെ ശ്രമകരമായാണ് പിടികൂടിയതെന്നും ജാമ്യം ലഭിച്ച ഇവർ വീണ്ടും കടന്നുകളയാൻ സാധ്യതയുണ്ടെന്നും എസ്ഐടി ഹർജിയിൽ പറയുന്നുണ്ട്. ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ ഹർജിയിലാണ് ഹൈക്കോടതി വിധി.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. ചെയ്ത കുറ്റങ്ങൾ മനപൂർവമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു.
താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു.
എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും സന്ദീപിന്റേതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
അതേസമയം, സന്ദീപ് ആശുപത്രിയിലെത്തിയത് വന്ദനയെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ട് എന്നും കേസിന്റെ വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിഭാഗം ആരോപിച്ചു.
ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകിയാണ് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചിരുന്നു.
District News
നിലന്പൂർ: യുവതിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയടക്കാനും നിലന്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.
തിരുവനന്തപുരം ചക്കിപ്പാറ പുനലാലിലെ ലെനിൻ രാജ്ഭവൻ വീട്ടിലെ ഷുഹൈബിനെ (23) യാണ് മൂന്ന് വർഷം തടവിനും 15,000 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കുന്നതിനും ശിക്ഷിച്ചത്.
2022 ജൂലൈ മുതൽ ഒന്നാം സാക്ഷിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, പിന്നീട് ജൂലൈ 25 ന് വൈകുന്നേരം ഏഴിന് നിലന്പൂർ കോടതിപ്പടിയിൽ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റികൊണ്ടുപോയിരുന്നു.
ഓട്ടോറിക്ഷയിൽ വച്ച് ലൈംഗിക അക്രമത്തിന് വിധേയമാക്കുകയും തുടർന്ന് ഫോട്ട ോകളും മറ്റും പ്രതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2000 രൂപ അപഹരിക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
നിലന്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ ഇരക്ക് നൽകാനും ഉത്തരവായി.
District News
അയർക്കുന്നം: വീടിന്റെ പിൻവാതിൽ തകർത്ത് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് അയർക്കുന്നം പോലീസ്. കൊങ്ങാണ്ടൂർ പോളയ്ക്കൽ ബെന്നിയുടെ വീട്ടിൽ നടന്ന മോഷണത്തിലെ പ്രതിയെയാണ് പിടികൂടിയത്. നെല്ലിയാർക്കോണം കട്ടുവിളൈ പത്മനാഥപുരം കന്യാകുമാരി സ്റ്റീഫൻ (38) ആണ് അറസ്റ്റിലായത്.
2025 ഒക്ടോബർ 19നു രാവിലെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപയും മുകളിലെ രണ്ടു മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് 9,78,000 രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയതെന്നു കണ്ടെത്തി. ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ടു കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.
മോഷണശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ലാ റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടറെടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയുമായിരുന്നു. നാലരമാസം പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിലും ക്രിമിനൽക്കേസുകളിലും പ്രതിയാണ് സ്റ്റീഫൻ. തമിഴ്നാട് ചിദംബരം ചിറ്റാലപ്പടിയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ ഇയാളെ തമിഴ്നാട് പോലീസ് വെടിവച്ച് പിടികൂടിയിട്ടുണ്ട്.
Kerala
പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജ് (33) ആണ് പിടിയിലായത്.
പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരമാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളജിലെ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു.
കിരൺ രാജിനെ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികൾ.
ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. പതിനാല് സംസ്ഥാനങ്ങളിൽ പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രിൽ 30നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ജോലിക്ക് പോയിരുന്ന മകൻ തിരികെ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിലും, നെഞ്ചിലും കഴുത്തിലുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19ഓളം മുറിവുകൾ കുഞ്ഞാമിനയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
ശരീരത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു സംഘം. ഇതര സംസ്ഥാനക്കാരായ പ്രതികൾ സംഭവ ദിവസം രാവിലെക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നു.
മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു നൽകിയിരുന്നത്. കൊലപാതകത്തിന് ശേഷം ഇവർ മഹാരാഷ്ട്രയിലേക്കായിരുന്നു ആദ്യം കടന്നത്. പിന്നീടാണ് മധ്യപ്രദേശിൽ എത്തിയത്.
Kerala
മലപ്പുറം: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ നിലമ്പൂര്‍ അകമ്പാടത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാക്കാലൂര്‍ സ്വദേശി പറക്കോടന്‍ അബ്ദുല്‍ അസീസിനെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അകമ്പാടം കണ്ണന്‍കുണ്ടിലെ കുറുവന്‍ പുഴയിലാണ് മൃതദേഹം കണ്ടത്. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
2010 ല്‍ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു മുന്‍പും ഇയാള്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ കൂടുതല്‍ ദുരൂഹതകളുണ്ടോ എന്നറിയാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: യുപിയിലെ മോഹനലാൽഗഞ്ചിൽ യുവതിയെയും കാഴ്ചപരിമിതിയുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സിസെണ്ടി സ്വദേശി കിഷൻ റാവത്ത് (35) ആണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മകനെയും കൊന്നത്.
പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കിഷൻ യുവതിക്ക് കുറച്ച് പണം കടം കൊടുത്തിരുന്നു. അത് തിരികെ നൽകാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്ത് വന്നത്. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് കിഷൻ യുവതിയെ സന്ദർശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് പിടികൂടുന്നതിനിടെ ഇയാൾ വെടിവയ്ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സ്വയ രക്ഷയ്ക്കായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ കാലിൽ വെടിവയ്ക്കുകയും ഇതേ തുടർന്ന് പരിക്കേറ്റ് വീഴുകയും ചെയ്തു.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.
വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
Kerala
ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പെരുമ്പായിക്കാട് പറാറത്ത് സുജി (52) എന്നയാൾക്ക് 20 വർഷം തടവും 10,000 രൂപ പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു. ജഡ്ജ് .എച്ച്. റോഷ്നിയാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ. ഷിജി ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.
Kerala
മൂവാറ്റുപുഴ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം വെള്ളൂർകുന്നം കാവുംകര മോളേക്കുടി ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അബിയെ (35) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ആണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അതിക്രമിച്ച് കടക്കൽ, കഠിന ദേഹോപദ്രവം, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അബി.
കഴിഞ്ഞ നവംബർ അവസാനം മൂവാറ്റുപുഴ കച്ചേരിത്താഴം ഭാഗത്തു വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ ബിനു വർഗീസ്, പോൾ മാത്യു, അസി. സബ്ബ് ഇൻസ്പെക്ടർ എം.കെ. ഗിരിജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. നിസാർ, എൻ.പി. സതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
പൂച്ചാക്കൽ: ഭർതൃവീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല കോർത്തുശേരി എസ്എൽപുരം ജി. ആതിരയെയാണ് (26) പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല തൈക്കാട്ടുശേരി കൊച്ചുപറമ്പിൽ വീട്ടിൽ രഘുനാഥന്റെ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു കടന്ന സംഭവത്തിലാണ് അറസ്റ്റ്.
മോഷണ ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽക്കഴിഞ്ഞ പ്രതിയെ ഇന്നലെ കോട്ടയത്തുനിന്ന് ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിന്റെ നിർദേശാനുസരണം എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ വീനസ്, എഎസ്ഐ ലിജിമോൾ, സിപിഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനെതിരെയാണ് ഗുരുതര ആരോപണം.
ബൈക്ക് മോഷണ കേസിൽ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് പോലീസിന് കൈമാറിയ ജിനു ബേബിയ്ക്കും ഉണ്ണിക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയിന്മേൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒളിവിലുള്ള പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പ്രതികളില്‍ ഒരാളായ ഫസലിന് വേണ്ടിയാണ് അന്വേഷണം തുടരുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് മറ്റു പ്രതികളെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ മര്‍ദനത്തില്‍ വാരിയെല്ലിന് അടക്കം പരിക്കേറ്റ കൊല്ലം സ്വദേശി അമല്‍ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിലെ മുഖ്യപ്രതിയായ പറവൂര്‍ സ്വദേശിയായ സഫ്ന (27), ഇരുമ്പനം സ്വദേശി അമല്‍ വേണുഗോപാല്‍ (32), വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍ (23), മരട് സ്വദേശി ആനന്ദ് മുരുകന് (29) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.
പരിക്കേറ്റ ശ്രവണ-സംസാര പരിമിതികളുള്ള യുവാവ് കൊച്ചിയില്‍ ഫുഡ് ഡെലിവറി ബോയ് ആയാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ സഫ്നയുമായി യുവാവ് പരിചയത്തിലാകുന്നത്.
സഫ്നയുടെ ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്തിരുന്നത്. പനമ്പിള്ളി നഗറിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പണം തട്ടാനായിരുന്നു സഫ്നയുടെയും സംഘത്തിന്റെയും ശ്രമം.
സഫ്നയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ഉപയോഗിച്ച് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ യുവാവ് ഇതിന് വിസമ്മതിച്ചതോടെ വിവസ്ത്രനാക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ പഴ്സും പണവും എടിഎം കാര്‍ഡും പ്രതികള്‍ കൈക്കലാക്കിയിരുന്നു.
Kerala
തിരൂർ: മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകുന്നേരം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് നിസാമുദ്ദീൻ. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവം. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
Kerala
കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവച്ചത്.
2019 ഏപ്രില്‍ നാലിന് പുലര്‍ച്ചെ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തില്‍ ഒളിച്ചുകയറിയ പ്രതി കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവതി മരിച്ചു. വിചാരണയ്ക്കുശേഷം തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് പ്രതി നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Kerala
ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്.
പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടി. അമ്പലപ്പുഴ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
ഹരിപ്പാട് കോടതിയിലാണ് നടകീയ സംഭവങ്ങൾ ഉണ്ടായത്. പിന്നീട് പ്രതിയെ പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവല്ല: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആലുവയിൽനിന്ന് ഞായറാഴ്ച അർധരാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വരുണിന്റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പോലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പോലീസിന് സംശയമുണ്ട്.
District News
കോഴിക്കോട്: നിരവധി മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി തോട്ടുക്കടവ് വീട്ടില്‍ ഷാജി എന്ന കണ്ണാടിക്കല്‍ ഷാജി (46)യെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കെഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പന്തീരങ്കാവ്, നല്ലളം, പന്നിയങ്കര, നടക്കാവ്, വെള്ളയില്‍, കൊണ്ടോട്ടി തുടങ്ങി പോലീസ് സ്റ്റേഷനുകളിലായി മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷണം നടത്തിയതിന് നിരവധി കേസുകളുണ്ട്. ചേവായൂര്‍ സ്റ്റേഷനില്‍ നിന്നും കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കാപ്പ നിയമ പ്രകാരം ഇയാളെ ജയിലിലടച്ചിരുന്നു. ഈ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പ്രതി മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞു.
2025 നവംബറില്‍ കോയമ്പത്തൂരില്‍ നിന്ന് 10.332 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി.തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന പ്രതിക്കെതിരെ ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതുപ്രകാരം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
നിലവില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചു.
Kerala
പത്തനംതിട്ട: എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്‍ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്‍ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ്‍ 22 നാണു ജോര്‍ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില്‍ വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മറ്റൊരു മയക്കുമരുന്നു കേസില്‍ തവന്നൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര്‍ വാങ്ങിയ ജോര്‍ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില്‍ ഫിറ്റ് ചെയ്തു. ഈ കാര്‍ തേനിയില്‍ കൊണ്ടുപോയി കാറിനടിയില്‍ രഹസ്യ അറ നിര്‍മിച്ചു. ഈ കാര്‍ ഉപയോഗിച്ചു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്‍നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില്‍ മഞ്ചേരി കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കേസില്‍ ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കര്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. ബിനു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മനീഷ് ഹാജരായി.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്.
ആത്മഹത്യ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു.
പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.