Kerala
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വയ്ക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു.
സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Kerala
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽനിന്ന് 1.30 ലക്ഷം രൂപയുടെ മീൻ കവർന്നു. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി അബ്ദുറഹ്മാനും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന കടയിലാണ് മോഷണം നടന്നത്. ഫ്രീസറുകളിൽ ഫൈബർ ബോക്സിനകത്ത് സൂക്ഷിച്ച മത്സ്യമാണ് മോഷ്ടിച്ചത്.
ഫ്രീസറുകൾ തകർത്ത നിലയിലായിരുന്നു. .മത്സ്യം കൂടാതെ 5000 രൂപയും നാല് കത്തികളും മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. മോഷ്ടാക്കൾ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ ഇവ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസിലെ പ്രോസിക്യൂഷന് അനുമതി ചോദ്യം ചെയ്തുകൊണ്ട് കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷും നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡിവിഷന് ബെഞ്ചിലെ അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും ആര്. ചന്ദ്രശേഖരന് നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തു നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തതിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്. ചന്ദ്രശേഖരന് രണ്ടാം പ്രതിയുമാണ്. അഴിമതിക്കേസില്‍ പ്രോസിക്യൂഷന് നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഖാദി ബോര്‍ഡ് സെക്രട്ടറി പദവി രാജിവെച്ചത്.
Kerala
കൊച്ചി: അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള അവയവക്കടത്ത് കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
കുന്നത്തുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ എറണാകുളം സ്വദേശി മുഹമ്മദ് നജീബ് കല്ലത്രയുടെ ജാമ്യ ഹര്‍ജിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് തള്ളിയത്.
മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഹര്‍ജിക്കാരനെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
അവയവക്കടത്ത് മാനവികതക്കെതിരായ ഗുരുതരമായ കുറ്റകൃത്യമെന്നും സമൂഹത്തിന് മെഡിക്കല്‍ സംവിധാനങ്ങളിലുള്ള വിശ്വാസം ഇത് നഷ്ടമാക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ കൊലപാതക കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്റ്റീഫൻ, വിനീത് എന്നിവരാണ് അറസ്റ്റിലായത്.
വടകരപ്പതിയിൽ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലാലാക്കാട് സ്വദേശി മുഹമ്മദ് ഷെഫീഖിനെയാണ് കൊലപ്പെടുത്തിയത്. ആട്ടയാമ്പതി ലാലാക്കാട് സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചത്.
കുത്തേൽക്കുന്നതിന് മുമ്പ് ഷെഫീഖിനെ സംഘം ചേർന്ന് മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. നിലത്തിട്ട് നെഞ്ചിലടക്കം ചവിട്ടി ക്രൂരമായി മർദിച്ചെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
പുനലൂര്‍: ജീവനക്കാരനെ മര്‍ദിച്ച ശേഷം കടയില്‍നിന്നു 4000 രൂപ മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. മലപ്പുറം, എടവണ്ണ പുള്ളിപ്പാടം, മുണ്ടംപറമ്പത്ത് വീട്ടില്‍ സുധീഷ് (24) ആണ് തെങ്കാശിയില്‍നിന്നു പിടിയിലായത്.
പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ സുധീഷ് പണം അപഹരിച്ചത്. ജീവനക്കാരനോട് കടയുടമ പറഞ്ഞുവിട്ടതാണെന്ന് അറിയിച്ചുകൊണ്ട് സ്ഥാപനത്തിലുള്ള പണം ആവശ്യപ്പെടുകയായിരുന്നു. വിശ്വാസത്തിനായി സുധീഷിന്റെ ഫോണില്‍നിന്നു ജീവനക്കാരന്റെ ഫോണിലേക്ക് വിളിച്ച് നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാരന് കടയുടെ ഉടമസ്ഥനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ മര്‍ദിച്ചവശനാക്കിയ ശേഷം പൈസയുമായി കടന്നു കളയുകയായിരുന്നുവെന്ന വിവരം ലഭിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളുടെ ഫോണിലേക്ക് കടയുടമ എന്ന വ്യാജേന പുനലൂര്‍ എസ്ഐ എം.എസ്. അനീഷ് ബന്ധപ്പെടുകയും സൈബര്‍ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു.
സുധീഷ് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് മനസിലാക്കിയതോടെ തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും തെങ്കാശി ബസ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ സമയം ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ചു കൊണ്ടുപോയ പണത്തില്‍ 3900 രൂപ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ.
വിദേശത്തേക്ക് പോയ 27-ാം പ്രതി ആദർശാണ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദർശിനായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
Kerala
കൊച്ചി: കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി-32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) നെയാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു.
പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യങ്ങൾക്ക് മുൻപ് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ( ജിത്തു-31) വീട്ടിൽ നിന്നും പിടികൂടി പോലീസ്. നഗരത്തിലും പരിസരങ്ങളിലും എട്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കാൻ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയ പോലീസ്, ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അരശുപറമ്പിലെ വീട്ടിൽ നിന്നും പിടികൂടിയത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
Kerala
കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വച്ച് വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള രേഖകളും മൊബൈൽ ഫോണും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു.
ഒറിജിനൽ പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മൊബൈൽ ഫോൺ എന്നിവയാണ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെ സിസിടിവി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് തിരിച്ചറിഞ്ഞത്.
ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് കെ.സി.യുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ അഞ്ജന, സിപിഒ മാരായ ഉമേഷ് ഉദയൻ, പ്രജീഷ്, സബീർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ ബോർഡ് അംഗം അജികുമാറും പ്രതികൾ. വിജിലൻസ് ഇരുവരെയും പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രശാന്ത് ദേവസ്വം പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ അരവണനിർമാണത്തിനു വാങ്ങിയ നെയ്യിൽ ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
ശബരിമലയിലെ ആവശ്യത്തിന് 1.50 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽനിന്നു ദേവസ്വം ബോർഡ് വാങ്ങി. ഈ നെയ്യ് പന്പവരെ എത്തിയപ്പോൾ ശുദ്ധമായിരുന്നുവെന്നും പിന്നീട് സന്നിധാനത്തേക്ക് എത്തിച്ചപ്പോൾ തിരിമറി നടന്നുവെന്നും ഗുണമേന്മ കുറവായിരുന്നു എന്നുമായിരുന്നു കണ്ടെത്തൽ.
യഥാർഥ നെയ്യ് മറിച്ചുവിറ്റ ശേഷം ഗുണമേന്മ കുറഞ്ഞ നെയ്യ് സന്നിധാനത്തെത്തിച്ചെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. ഇടപാടിൽ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിർദേശാനുസരണം സംസ്ഥാന വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണം.
തമിഴ്നാട് കന്പനിയുടെ ടെൻഡറിൽ ലിറ്ററിന് 369 രൂപ
നെയ്യ് വാങ്ങുന്ന ഇടപാടിൽ ദേവസ്വം ബോർഡ് ഇ- ടെൻഡർ വിളിച്ചിരുന്നു. തമിഴ്നാട്ടിലെ ഒരു കന്പനി ലിറ്ററിന് 369 രൂപ നിരക്കിൽ നെയ്യ് നൽകാമെന്ന് ടെൻഡറിൽ പങ്കെടുത്ത് ദേവസ്വം ബോർഡിന് ഉറപ്പ് നൽകിയിരുന്നു. ടെൻഡറിൽ പങ്കെടുത്ത മിൽമ ഒരു ലിറ്റർ നെയ്യ് നൽകാൻ 510 രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കന്പനി നൽകാമെന്ന് പറഞ്ഞിരുന്ന നെയ്യുടെ ഗുണമേന്മ പരിശോധനയും നടത്തി.
ഏറ്റവും കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ളതുമായ നെയ്യ് നൽകാമെന്ന് ഉറപ്പു നൽകിയ കന്പനിയെ ഒഴിവാക്കി കൂടിയ വിലയ്ക്ക് ഇടപാട് മിൽമയ്ക്ക് നൽകുകയായിരുന്നു. ഈ ഇടപാടിൽ ദേവസ്വം ബോർഡിന് 2.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
മിൽമയിൽനിന്നും നെയ്യ് വാങ്ങാനുള്ള കരാറിനു പിന്നിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു ആയിരുന്നു. ഇദ്ദേഹത്തിന്റെ ശിപാർശയെ പിഎസ്. പ്രശാന്തും അജികുമാറും പിന്തുണച്ചു. എന്നാൽ ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ ഇടപാടിൽ മിൽമയിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ളക്കേസിലും പങ്ക്
മുരാരി ബാബുവും പി.എസ്. പ്രശാന്തും അജികുമാറും ശബരിമല സ്വർണക്കൊള്ളക്കേസിലും പ്രതികളാണ്. മുരാരി ബാബു സമീപകാലത്ത് രോഗബാധിതനായി മരണമടഞ്ഞിരുന്നു. പ്രശാന്തും അജികുമാറും നിലവിൽ ജയിലിലാണ്. നെയ്യ് ക്രമക്കേടിൽ ഇരുവരെയും വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും.
നെയ്യ് ക്രമക്കേട് വിവരം പുറത്തു വന്നതോടെ ഹൈക്കോടതി ഈ സംഭവത്തിൽ സ്വമേധയ ഇടപെടുകയും എസ്ഐടി രൂപീകരിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
വിജിലൻസ് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഹരിയും നാല് സിഐ മാരും ഉൾപ്പെട്ട സംഘത്തെയാണ് കേസ് അന്വേഷിക്കാൻ ഹൈക്കോടതി ദേവസ്വം ബഞ്ച് ചുമതലപ്പെടുത്തിയത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലും പുറത്തു വന്നിരുന്നു.
Kerala
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടുകാർ താമസിച്ചിരുന്ന വാടകകെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് കുട്ടി സ്വന്തം പിതാവിൽ നിന്നും പീഡനത്തിനിരയായത്. നിലവിൽ വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു.
സ്കൂളിൽ വച്ച് സഹപാഠികളോട് കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി (CWC) വഴി വിവരം പോലീസിന് ലഭിക്കുകയും കേസെടുക്കുകയുമായിരുന്നു.
മലയാലപ്പുഴ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ബാക്കി മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയാകും. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിനെയും കേസിൽ പ്രതി ചേർക്കും. എസ്ഐടി വിജിലൻസ് കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്.
അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണുള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്.
വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നൽകിയത്. ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്കുകൂടി ഹൈക്കോടതിയുടെ ജാമ്യം.
ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ജാമ്യം ഉപാധികളോടെ അനുവദിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഉത്തരവുകളിലായി 13 പേര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. അതേ ഉപാധികളോടെയാണ് ഇവര്‍ക്കും ജാമ്യം നല്‍കിയത്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു.
ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്.
ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവന് നായര്‍ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന് കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന് മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന് കാറിടിപ്പിച്ചത്.
ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന് കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ. നേമം വെള്ളായണി ശാന്തിവിള വാറുവിളാകത്ത് വീട്ടിൽ അഫ്സർ ( 30 ), നേമം ഇടയ്ക്കോട് ചാനൽക്കര ഷമീർ മൻസിലിൽ ഷമീർ ( 33 ) , വെങ്ങാനൂർ കട്ടച്ചൽക്കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് (35 ) , കട്ടച്ചൽക്കുഴി മേലെ ചരുവിള പുത്തൻവീട്ടിൽ അനന്തു (27 ), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് ( 36 )എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 29ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാപ്പനംകോട് തുലവിളയിലാണ് സംഭവം. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് കയറി നിരീക്ഷിച്ച ശേഷം പുറത്തുനിന്ന മറ്റുള്ളവരെ വിളിച്ചു വരുത്തിയാണ് പണം മോഷ്ടിച്ചതും മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോയതും. 4000 രൂപയും മാലയും ലോക്കറ്റും പിടിച്ചു പറിച്ചെന്നായിരുന്നു പരാതി.
പ്രതികൾ പിടിച്ചു പറിച്ച ആഭരണങ്ങൾ ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ അഫ്സറും രാകേഷും സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: തുമ്പോളിയിൽ റിട്ടയേർഡ് അധ്യാപിക ഏലിയാമ്മ(ചിന്നമ്മ)യെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലിയ്ക്ക്(39) ജീവപര്യന്തം തടവ് ശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം വേറെയും തടവ് ശിക്ഷ വിധിച്ചു.
2010 ഓഗസ്റ്റ് 12 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഏലിയാമ്മ ടീച്ചറിന്റെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണ് തുമ്പോളിയിലെ വീട്ടിൽ ഉണ്ടായിരുന്നത്. ജോലിക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ ഫ്രില്ലി, ഏലിയാമ്മയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
മുഖത്ത് മുളക് പൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ട ശേഷം കത്തി ഉപയോഗിച്ച് കൈകളിലും കഴുത്തിലും മുറിവ് ഉണ്ടാക്കുകയുമായിരുന്നു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. പിന്നീട് ഏലിയാമ്മയുടെ സ്വർണ വളകളും മാലയും മോഷ്ടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്രില്ലി ഇവിടെ നിന്ന് മടങ്ങിയത്.
ആലപ്പുഴ നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. തമിഴ് നാടോടി സംഘത്തെ ഏലിയാമ്മയുടെ വീട്ടിൽ കണ്ടതായി മൊഴി നൽകിയ ഫ്രില്ലിയെ ആദ്യം പോലീസ് വിശ്വസിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ ട്രെയിനിൽ നിന്ന് ഒരു നാടോടി സംഘത്തെ പിടികൂടിയെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പോലീസ് നിരീക്ഷണത്തിലായി.
തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബർ ആറിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിസിഐഡി ഇൻസ്പെക്ടർ എ. നസീർ കുറ്റപത്രം സമർപ്പിച്ച കേസിൽ 70 ഓളം സാക്ഷികളും നിരവധി തൊണ്ടി മുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു.
Kerala
വടകര: മൂന്ന് അധ്യാപികമാരടക്കം അഞ്ചു പേര് പിടിയിലായ വടകര എംഡിഎംഎ കേസിലെ പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്നും ഇടപാടുകളുടെ സ്രോതസ് കണ്ടെത്തുമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 28നാണ് വടകരയില്‍ ഓട്ടോ ഡ്രൈറായ സഫുവാന്‍ രണ്ടര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഈ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് അധ്യാപികമാരടക്കമുള്ള സംഘം അറസ്റ്റിലായത്. നിലവില്‍ അഞ്ചു പ്രതികളാണ് പിടിയിലായത്. ഇരിട്ടിയിലെ ജിജിനും വടകരക്കാരന് സഫുവാനും പുറമേ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വന്‍തുകയുടെ ഇടപാട് നടന്നതായാണു കണ്ടെത്തിയത്. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറു മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ ഇടപാടാണ്. ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇത്രയേറെ പണം എങ്ങനെ അക്കൗണ്ടിലെത്തിയെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ എന്‍ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി.
മറ്റ് പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിലൂടെയും ലക്ഷക്കണക്കിനു രൂപയുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. ആരാണ് ഇവര്‍ക്ക് പൈസ കൊടുത്തത്, ഇത് പോകുന്നത് എവിടെയാണ്, ലഹരി ഇടപാടിലൂടെ എത്ര രൂപ ഇവര്‍ സമ്പാദിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരി സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. പ്രതികള്‍ ലഹരിപാര്‍ട്ടി നടത്തിയതായുള്ള ആരോപണവും അന്വേഷണ വിധേയമാക്കും.
അറസ്റ്റിലായ അഞ്ചു പ്രതികളുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ക്ക് പരസ്പരം ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അക്കൗണ്ടുകള്‍ തുടങ്ങിയതായും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാര്‍ കാശിനു വേണ്ടി ഇടപാടില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
12,000 രൂപ ശമ്പളമേ അധ്യാപികമാര്‍ക്ക് ലഭിക്കുന്നുള്ളൂ. പക്ഷേ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പേര് കണ്ണികളായിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും അത്തരക്കാരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുമെന്നും ഡിഐജി പറഞ്ഞു. വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതും വിദേശയാത്ര നടത്തിയതിനെക്കുറിച്ചും പരിശോധിക്കും.
പിടിയിലായ അധ്യാപികമാരടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.
Kerala
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ മറവിൽ തട്ടിപ്പുകേന്ദ്രം നടത്തി വന്നിരുന്ന സംഘത്തിന്റെ സൂത്രധാരൻ അഹമ്മദാബാദ് സ്വദേശി ആകാശ് ദീപ് ചൗധരി. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
സംഘത്തിന്റെ ഓഫീസിൽനിന്നും പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ അരുണ്‍ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. ഈ സംഘത്തിലെ ഒരാളെക്കൂടി അഹമ്മദാബാദ് വിമാനത്താവളത്തിൽ പോലീസ് പിടികൂടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
പോങ്ങുംമൂട്ടിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. രാത്രികാലങ്ങളിൽ മാത്രമായിരുന്നു ഓഫീസ് പ്രവർത്തനം നടന്നിരുന്നത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന സംശയത്തെ തുടർന്നു നാട്ടുകാർ സിറ്റി ഡാൻസാഫ് സംഘത്തിനു വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡാൻസാഫ് സംഘവും ശ്രീകാര്യം പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
പോലീസിന്റെ പരിശോധനയിലാണ് ലോണ്‍ ആപ്പിന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശ്, ഗുജറാത്ത് സ്വദേശികളായ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ അൻപതോളം കംപ്യൂട്ടറുകളും നൂറിൽപരം സിംകാർഡുകളും പോലീസ് പിടിച്ചെടുത്തു.
ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ നമ്പരുകളിൽ വിളിച്ച് ലോണ്‍ തരപ്പെടുത്തി നൽകാമെന്ന് ഈ സംഘം വിശ്വസിപ്പിക്കും. പിന്നീട് ഇവർ പറയുന്ന അക്കൗണ്ടിലേക്കു പ്രോസസിംഗ് ചാർജെന്ന പേരിൽ തുക ആവശ്യപ്പെടും. വിദേശികളാണ് ഇവരുടെ തട്ടിപ്പിൽ കൂടുതലും ഇരയായിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അമേരിക്കൻ പൗരൻമാർ ഉൾപ്പെടെയുള്ളവരാണ് കൂടുതലും ഇരയാക്കപ്പെട്ടത്. ഡോളറായാണ് ആവശ്യപ്പെട്ടിരുന്നത്. ഇവർ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് നമ്പരുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ലെന്റ്ജെറ്റ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പുകളെന്ന് പോലീസ് സ്ഥിരീകരിച്ചു.
78 കോടിയുടെ തട്ടിപ്പ് തടഞ്ഞു
ശ്രീകാര്യത്തെ ലോൺ ആപ്പ് തട്ടിപ്പിൽ പത്തു പേരെ അറസ്റ്റ് ചെയ്തുവെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. 78 കോടി രൂപയുടെ തട്ടിപ്പ് പോലീസിന്റെ ഇടപെടലിലൂടെ തടയാൻ സാധിച്ചു. തട്ടിപ്പിനിരയായവർക്ക് അഞ്ച് കോടിയിൽപരം രൂപ വീണ്ടെടുത്ത് മടക്കി നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതികൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെും ഡിജിപി വ്യക്തമാക്കി.
Kerala
ചിറ്റൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘംചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയിരുന്ന രണ്ടു പ്രതികൾ പിടിയിലായി. കുന്നത്ത് പാളയം സ്വദേശി ശരൺ (26), കൊടുവായൂർ അബ്ദുൾ സലാം (30) എന്നിവരെയാണു ബംഗളൂരുവിൽനിന്നു ചിറ്റൂർ പോലീസ് പിടികൂടിയത്.
അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് വി. വിഷ്ണുവിനാണ് കഴിഞ്ഞദിവസം മർദനമേറ്റത്. വിഷ്ണുവിനെ തടഞ്ഞുനിർത്തി ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിന്റെ തലയിൽ 12 തുന്നലുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ചിറ്റൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘംചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയിരുന്ന രണ്ടു പ്രതികൾ പിടിയിലായി.
കുന്നത്ത് പാളയം സ്വദേശി ശരൺ (26), കൊടുവായൂർ അബ്ദുൾ സലാം (30) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് ചിറ്റൂർ പോലീസ് പിടികൂടിയത്. അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് വി. വിഷ്ണുവിനാണ് കഴിഞ്ഞദിവസം മർദനമേറ്റത്.
വിഷ്ണുവിനെ തടഞ്ഞുനിർത്തി ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിന്റെ തലയിൽ 12 തുന്നലുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
International
ഒട്ടാവ: 1985ലെ എയർ ഇന്ത്യ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്, മറ്റൊരു കൊലപാതകക്കേസിൽ കാനഡയിലെ കോടതി 15 വർഷംകൂടി കഠിനതടവ് വിധിച്ചു.
25 കാരനായ താനർ ഫോക്സ് എന്നയാൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡ് സ്വദേശിയായ ചാഡ് കോളിവസ് (41)നെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ലഭിച്ചത്.
മാലിക്കിന്റെ വധത്തിനു മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിവന്നത്. കവർച്ചാശ്രമത്തിനിടെ ആയുധമില്ലാതിരുന്ന ചാഡ് കോളിവസിനെ താനർ ഫോക്സ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2022 ജൂലൈ 14നാണ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപണവിധേയനായിരുന്ന വ്യവസായി റിപുദമൻ സിംഗ് മാലിക്കി(75)നെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വാടകക്കൊലയാളിയായ താനർ ഫോക്സും കൂട്ടാളിയും ചേർന്നു നടത്തിയ ആക്രമണത്തിലാണ് റിപുദമൻ സിംഗ് കൊല്ലപ്പെട്ടത്.
329 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാനദുരന്തക്കേസിൽ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ 2005ൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
Kerala
കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്കി. ഐപിസി 323 വകുപ്പ് (മനഃപൂര്‍വം പരിക്കേല്പിച്ചതിനുള്ള ശിക്ഷ) കൂടി ചുമത്താനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് കോടതി അപേക്ഷ പരിഗണിക്കും. അതിന് ശേഷമാകും വിചാരണ തീയതിയില്‍ തീരുമാനമുണ്ടാവുക.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അഡ്വ. ജി മോഹന്‍രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില്‍ 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ ഏറത്ത് വയല സ്വദേശി ഗോപി (57) എന്നയാളാണ് അറസ്റ്റിലായത്.
അടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ജീവനൊടുക്കാൻ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സമീപം ആംബുലന്‍സ് കണ്ടെത്തുകയായിരുന്നു.
അതേസമയം വിവാഹശേഷവും ബിനുവുമായുള്ള സൗഹൃദം തുടര്‍ന്ന യുവതി ഇയാളുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഒരുമിച്ചുള്ള ചിത്രം യുവതിയുടെ ഭര്‍ത്താവിന് ബിനു അയച്ചു. തുടര്‍ന്നാണ് യുവതി ബിനുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ബിനുവിന് കോടതി ജാമ്യം നല്‍കിയിരുന്നു.
Kerala
കൊച്ചി: അഭിമന്യു വധക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
വിചാരണ നീട്ടാനുള്ള നീക്കമായി മാത്രമേ ഇതിനെ കണക്കാക്കാനാവൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ജി. ഗിരീഷ് ഹര്‍ജി തള്ളിയത്.
ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് പ്രതികളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിന്‍ സലിം, ബിലാല്‍ സജി, ഫറൂഖ് അമാനി, പി.എം. രജീബ് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് തള്ളിയത്.
സമാന ആവശ്യമുന്നയിച്ച് ഒന്നാം പ്രതി നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്കി.
National
ചണ്ഡിഗഡ്: 2020ൽ നടന്ന ഗുരുദ്വാര ആക്രമണ കേസിൽ കുറ്റാരോപിതായ യുവാവ് വെട്ടേറ്റു മരിച്ചു.
തൂരാൻ ഗ്രാമത്തിലെ ലാദ്പുർ ഗുരുദ്വാര ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന മിവാ സിംഗ് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.
അർധരാത്രിയോടെ മണ്ഡി ഗോബിന്ദ്ഗറിനു സമീപം ലാദ്പുരിലെ വീട്ടിലെത്തിയ ആക്രമി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സിംഗിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കുടുംബാഗങ്ങളോടാപ്പമായിരുന്ന സിംഗിനെ മതിലുചാടിയെത്തിയാണ് ആക്രമി വെട്ടിയത്.
ഭീകരമായി ആക്രമിച്ച് മരണം ഉറപ്പാക്കിയ പ്രതി കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തകർക്കമോ, വ്യക്തിപരമായ വൈരാഗ്യമോ ആകാം കൊലയ്ക്കുപിന്നലെന്നാണു പോലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി തെളിവു ശേഖരണവും നടത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം മക്കളെ ഉൾപ്പെടെ ആറു പേരെ വകവരുത്തിയ സംഭവത്തിലെ പ്രതി പി.രാജ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.
രംഗറെഡ്ഡി ജില്ലയിലെ കോത്തൂരിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു രാജ്കുമാറാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിനു സമീപം കീടനാശിനി കുപ്പിയും ഉണ്ടായിരുന്നു. പ്രതി ജീവനൊടുക്കിയതാകാമെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ തരുണ്‍ ജോഷി അറിയിച്ചു.
ഭാര്യ പാര്‍വതി, നാലു വയസുള്ള മകൻ, 18 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയും പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ അമ്മ, മുത്തശി എന്നിവരെയുമാണ് രാജ്കുമാർ വെള്ളിയാഴ്ച രാത്രി കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: നെറ്റ് പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎയുടെ പക്കൽ മാത്രം ലഭ്യമാക്കേണ്ട നൂറോളം പേജ് വരുന്ന പിഡിഎഫ് വ്യാപകമായി പ്രചരിച്ചിരുന്നതായി ആരോപണം.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് ദേശീയ പരീക്ഷാ ഏജൻസിക്കും കേന്ദ്രസർക്കാരിനുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. യഥാർഥ സോഷ്യോളജി പരീക്ഷയിലെ ചോദ്യങ്ങളുമായി ഈ പിഡിഎഫിലെ 90നടുത്ത് ചോദ്യങ്ങൾ ഒത്തുപോകുന്നതായും രാഹുൽ ആരോപിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് ഈ പിഡിഎഫ് ഫയൽ വിറ്റതെന്നും, വരാനിരിക്കുന്ന മറ്റു പരീക്ഷകളുടെ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് ഇതേ ശൃംഖല അവകാശപ്പെട്ടതായും രാഹുൽ പറഞ്ഞു.
പ്രചരിച്ചതായി ആരോപിക്കുന്ന പിഡിഎഫിന്റെ ചിത്രമടങ്ങിയ മാധ്യമവാർത്ത ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. സമാന ആരോപണങ്ങളുമായി ചില വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് സംഭവിച്ചെന്നു വിദ്യാർഥികൾ ഉൾപ്പെടെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യം ചോർന്നതായി ആദ്യമായാണ് ആരോപണമുയരുന്നത്. ആരോപണങ്ങളിൽ എൻടിഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിലെ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടന്നത്.
ഇതിനായി ആദ്യഘട്ടം വിചാരണ നേരിടുന്ന 16 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി. ക്രിമിനല്‍ റൂള്‍സ് 19(4) പ്രകാരമുള്ള നടപടികള്‍ക്കായി കേസ് 24ലേക്ക് മാറ്റി.
ഇതുപ്രകാരം കുറ്റപത്രം തയാറാക്കാന്‍ ആശ്രയിക്കാതിരുന്ന രേഖകളും സാക്ഷിമൊഴികളുമടക്കം അന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.
എസ്എഫ്ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 2018 ജൂലൈ രണ്ടിന് അഭിമന്യുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളാണ് ആദ്യഘട്ടത്തില്‍ വിചാരണ നേരിടുന്നത്.
Kerala
തിരുവനന്തപുരം: സർക്കിൾ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ യദുകൃഷ്ണനാണ് പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി.
ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് സൈനികൻ. ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം.
ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെ അമിതവേഗതയിൽ വന്ന കാർ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
പിന്നീട് കൂടുതൽ പോലീസെത്തിയാണ് കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ ആക്രമിച്ചതിനും ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സ്വർണവും പണവും കൂടാതെ പ്രതികളിൽനിന്ന് ഡോളറും പിടിച്ചെടുത്തതായി വിവരം. കാണിക്കയിൽ വീണ ആയിരത്തിലധികം ഡോളറാണ് പ്രതികളുടെ ഇടങ്ങളിൽനിന്ന് റെയ്ഡിൽ പിടിച്ചത്. 11 ഗ്രാം സ്വർണവും കണ്ടെടുത്തു.
മുഖ്യപ്രതികളിലൊരാളായ അവിനാശ് ശുക്ളയുടെ യോഗ സെന്ററിൽ നിന്നാണ് കൂടുതൽ പണം കണ്ടെത്തിയത്. അയോധ്യയിൽ താമസിച്ചിരുന്ന മുറിയിൽനിന്ന് പണം സൂക്ഷിക്കുന്നെന്ന് കരുതുന്ന പെട്ടികൾ കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് സംഭാവന സ്വീകരിക്കുന്ന ക്യൂ ആർ കോഡ് പെട്ടിയിൽ ഒട്ടിച്ചിരുന്നു. അവിനാശിനെ മുറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വിറ്റഴിച്ചെന്ന നിഗമനത്തിൽ ശുക്ലയുടെ ജന്മനാടായ പ്രതാപ്ഗഡിലെ പ്രമുഖ ആഭരണശാലകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ജൂൺ അഞ്ചിന് അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നു ജുഡീഷൽ ഒന്നാംക്ലാസ് കോടതി നിരീക്ഷണം. ഇതിനായി ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ പാഞ്ഞു ചെന്ന് വാഹനങ്ങൾ തകർത്തു.
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിച്ചു കാണുന്നതു പോലെയാകുമെന്നും കോടതി വിലയിരുത്തി. തുടർന്നു മൂന്നു പ്രതികളുടെ ജാമ്യ ഹർജി തള്ളി.
വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്ന്‍ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ. വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലന്പള്ളി മനുവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
Kerala
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നുള്ള 2019ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ 2025ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു ശില്പം കടത്താനുള്ള ശ്രമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്.
ശില്പം കടത്താന്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്നു കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്തും തന്ത്രിയുമടക്കം ഇതുമായി ബന്ധപ്പെട്ട് ഏഴു പേര് കേസിലെ പ്രതികളാകും. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ മുരാരി ബാബു, സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാല്‍ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍.
മുന്‍ ബോര്‍ഡ് അംഗം സുന്ദരേശന്, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മീഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, ബെല്ലാരിയിലെ ജ്വല്ലറിയുടമ നാഗ ഗോവര്ധന്, 2000ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നും എസ്ഐടി വിശദീകരിച്ചു. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങളിൽ പൊതിഞ്ഞിരിക്കു ന്നത് ചെമ്പുതകിടുകള്‍ എന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി. ചെന്നൈയില്‍വച്ച് വിഗ്രഹങ്ങളിലെ സ്വര്‍ണം നീക്കി പകരം സ്വര്‍ണപ്പാളി മാത്രം പൂശി. ബാക്കി വന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തു. ഈ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പൂശിയ സ്വര്‍ണത്തിന് 40 വര്‍ഷത്തെ വാറന്റി ഉറപ്പുനല്‍കി.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണനിറം മങ്ങിയതോടെ ഇതു മറയ്ക്കാനായി വിഗ്രഹങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പുതിയ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്വാസം പിടിച്ചുപറ്റുകയും ഗൂഢാലോചനയില്‍ പങ്കാളിയാക്കുകയും ചെയ്തു. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകേസിലെ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്പി എസ്. ശശിധരന് അറിയിച്ചു. ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നും വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്നിന്നുമുള്ള ഏതാനും പരിശോധനാ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ടെന്നും അറിയിച്ചു.
2025ലെ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അധിക കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസ് ജി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതീവ ജാഗ്രതയോടെ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി, അന്വേഷണ കാലാവധി ജൂലൈ 20 വരെ നീട്ടുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും വിശ്വഹിന്ദു പരിഷത്തും നല്കിയ ഹര്‍ജികള്‍ ജൂലൈ 28ന് പരിഗണിക്കാന്‍ മാറ്റി.
National
പൂന: മൂന്നുവയസുള്ള പെൺകുട്ടിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ അറുപത്തിയഞ്ചുവയസുകാരന് കോടതി വധശിക്ഷ വിധിച്ചു.
നസ്രാപുർ ഗ്രാമത്തിൽ നടന്ന സംഭവം കൊടുംക്രൂരകൃത്യമാണെന്നും അപൂർവങ്ങളിൽ അപൂർവമാണെന്നും നിരീക്ഷിച്ച അഡീഷണൽ സെപ്ഷൽ ജഡ്ജി എസ്.ആർ. സലുംഖെ, പ്രതി ഭീംറാവു കാംബ്ലെയെ മരണംവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.
സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് വിധി പ്രസ്താവിക്കുന്നത്. 62 വയസുള്ള സ്ത്രീയെയും 17 വയസുള്ള പെൺകുട്ടിയെയും പീഡിപ്പിച്ചകേസിലെ പ്രതികൂടിയാണ് ഭീംറാവു.
District News
നീലേശ്വരം: കോട്ടപ്പുറം ശ്രീവൈകുണ്ഠ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും ഓഫീസ് ഷെൽഫും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി പാലക്കാട് വാളയാറിൽ വച്ച് പിടിയിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു (32) വിനെയാണ് എസ്ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ മേയ് 24നു രാത്രിയാണ് കവർച്ച നടന്നത്. പ്രതി വാളയാറിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പെട്ടെന്നുള്ള നീക്കത്തിലൂടെ പ്രതിയെ കുടുക്കിയത്. നീലേശ്വരം എസ്ഐ കെ. അജിത പ്രതിയുടെ അറസ്റ്റ് രേഖപ്പെുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
തൊടുപുഴ: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ 30ന് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്. സീന പ്രസ്താവിക്കും. തങ്കമണി ഈട്ടിക്കവല പ്ലാഞ്ഞവേലില് അപ്പച്ചന് എന്നുവിളിക്കുന്ന മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ഞാറയ്ക്കല്‍ ബെന്നിയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന ബിജു കെ. സ്റ്റീഫന്‍, ജി. ഹരിദാസ്, കെ.എം. ബിജുമോന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി. 2006 മുതല്‍ പ്രതി ഒളിവിലായിരുന്നു. കൃത്യത്തിനുശേഷം ജാമ്യത്തിലിറങ്ങി 2008 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡാണ് കഴിഞ്ഞ വര്‍ഷം പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: മാസപ്പടി കേസിലെ പ്രധാന പ്രതി പ്രതിപക്ഷനേതാവ് പിണറായി വിജയനാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വീണാ വിജയനെതിരേ നടക്കുന്ന അന്വേഷണത്തെയും നിയമ നടപടികളെയും സ്വാഗതം ചെയ്യുന്നു.
അതേസമയം അന്വേഷണം പിണറായി വിജയനിലേക്ക് എത്തുകയും കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് കേസിലെ പരാതിക്കാരന്‍കൂടിയായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്.
ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. സാമുദായിക ഐക്യം തകർക്കൽ, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മൂന്ന് പ്രധാന പ്രതികളെ ജയിലിനുള്ളിൽ ചോദ്യം ചെയ്യാൻ ഡൽഹിയിലെ കോടതി സിബിഐക്ക് അനുമതി നൽകി.
ജുഡീഷൽ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന പ്രതികളായ മനീഷ് സഞ്ജയ് വാഗ്മറെ, ധനഞ്ജയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു കാട്ടി സിബിഐ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി വൻ തുക കൈപ്പറ്റി ചോദ്യപേപ്പർ ചോർത്തുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കിയത് ഈ മൂന്ന് പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ വ്യക്തതയും വിവരങ്ങളും തേടുന്നതിന് ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി.
മേയ് 13 നാണ് ലോഖണ്ഡെ, ഖൈർനാർ എന്നിവർ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം മനീഷ വാഗ്മറെയും അറസ്റ്റിലായി. തുടർന്ന് ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Kerala
തൃശൂർ: സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമസ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനു കത്തു നൽകിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
കെ. ജയകുമാർ നിഷ്പക്ഷനാണെന്ന നിലപാടിലാണ് സർക്കാർ. നിയമനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ടു. ഉത്തരവു പിൻവലിച്ചില്ലെങ്കിൽ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോകും.
സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം മാത്രമേ ഇടപെടാൻ കഴിയൂ. തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിൽ വിട്ടത്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്
മേയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
Kerala
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവർത്തകരുടെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്റ്റേ ചെയ്തതു ചോദ്യം ചെയ്ത് 17 പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി.
സെഷൻസ് കോടതി ജഡ്ജിന്റെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തിരുന്നതിനാൽ പ്രതികൾ ജാമ്യത്തിലായിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
District News
വടക്കാഞ്ചേരി: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പോലീസിന്റെ പിടിയിൽ. പാർളിക്കാട് വീട്ടുമുറ്റത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതികൾ കുടുങ്ങിയത്. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ രണ്ടുപേരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.
കൊരണിപറമ്പിൽ വീട്ടിൽ ജിതിൻ(22), ചെറുപറമ്പത്ത് വീട്ടിൽ ശരത്ത്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമൻ ഒളിവിലാണ്. ഇയാളെ പിടികൂടാനായി അന്വേഷണം പോലീസ് ഊർജിതമാക്കി. ആദ്യഘട്ടത്തിൽ പിടികൂടിയ ജിതിൻ റിമാൻഡിലാണ്. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെയാണ് ശരത്തിനെ കഴിഞ്ഞ ദിവസം പറവൂരിൽനിന്നു അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അഞ്ച് പേരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പോലീസുകാർ ഒളിവിലല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
കെഎസ്യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പോലീസുകാർക്കെതിരെ പ്രത്യേകഅന്വേഷണസംഘം (എസ്ഐടി) വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ശനിയാഴ്ച ആലപ്പുഴ ജുഡിഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായി ഹർജി നൽകിയപ്പോഴാണ് പ്രത്യേകഅന്വേഷണ സംഘം ജാമ്യമില്ലവകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയുള്ള പുതിയ റിപ്പോർട്ട് കോടതിക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ വാഹത്തിന് അകമ്പടി സേവിച്ച മറ്റ് പ്രതികളും പോലീസുകാരുമായ അരുൺ, വിപിൻ, ഷൈജു, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.
ഗൺമാൻമാരായ അനിൽകുമാറും സന്ദീപും നേരത്തെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാനുള്ള നീക്കം നടത്തിയത്. ഇതറിഞ്ഞ് പോലീസ് സംഘവും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. കീഴടങ്ങി ജാമ്യം എടുക്കാനുള്ള നീക്കത്തെ തടയിടാൻ എസ്.ഐ.ടി കോടതിയിൽ പുതിയവകുപ്പുകൾ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചത്.
National
ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ലോണി ബോർഡർ സ്വദേശിയായ സിറാജ് (25) ആണ് ഗാസിയാബാദ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ സ്കൂട്ടർ നിർത്താതെ പോവുകയും കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് പോലീസിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ വലതുകാലിനു പരുക്കേറ്റ പ്രതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് തോക്കും ആയുധങ്ങളും പിടിച്ചെടുത്തെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഒമ്പതാംക്ലാസുകാരി പീഡനത്തിനിരയായ കേസിൽ പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.
മണ്ണന്തല സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയുടെ ഒരു ബന്ധുവീട്ടില്‍ വച്ചാണ് മനു പരിചയപ്പെടുന്നത്. ഈ പരിചയം തുടരുകയും പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം നിലനിര്‍ത്തുകയുമായിരുന്നു.
മേയ് 18ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതിയുടെ സുഹൃത്താണെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍വച്ച് മയക്കുഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുകയും ബോധരഹിതയായ ഇവരെ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
തനിക്ക് കുടിക്കാന്‍ നല്കിയ ജ്യൂസില്‍ പ്രതി ഗുളിക കലര്‍ത്തുകയായിരുന്നു. മനുവിനൊപ്പമുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവോയെന്നും അന്വേഷിക്കുന്നുണ്ട്. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.
പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയ പോലീസ് ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തിയാല്‍ മാത്രമേ സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴില്‍ രണ്ടുപേരുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. മനുവിന് വേറെ കേസുകള്‍ ഉണ്ടോ, ഇയാള്‍ക്കൊപ്പം എത്തിയത് സുഹൃത്താണോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
District News
ചാവക്കാട്: കോണ്‍ഗ്രസ് നേതാവും കാർഷിക സഹകരണബാങ്ക് പ്രസിഡന്റുമായ തിരുവത്ര എച്ച്.എം. നൗഫലിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടപ്പുറം തെരുവത്ത് റമളാൻ അനസിനെ(37)യാണ് എസ്ഐ. എ.പി. ആഷിഫ്, സിപിഒമാരായ വി.എം. നിഖിൽ, രതീഷ് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി തിരുവത്രയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ നൗഫലിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.
ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.
അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.
മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.
പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.
അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.
Kerala
കൊച്ചി: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് ആണ് ഇന്നലെ വിചാരണക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.
2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ. അസ്കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത്, നിലാവില് സി. നിജില്‍, പി.കെ. അഭിനാഷ്, എ. ജിതിന്, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, മുട്ടില്‍ എ.കെ. സുബിന്, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
Kerala
കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയ പ്രതി മൊട്ട വിഷ്ണു അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ രാജീവനെ ഞായറാഴ്ച രാത്രിയാണ് വിഷ്ണു ആക്രമിച്ചത്.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജീവൻ പറഞ്ഞു. ഫോട്ടോഗ്രാഫറായ രാജീവൻ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി അടുത്തമാസം രണ്ടുവരെ ജുഡീ ഷൽ കസ്റ്റഡിയിൽ വിട്ടു.
മറ്റൊരു പ്രതിയുടെ സിബിഐ കസ്റ്റഡി നീട്ടുകയും ചെയ്തു.ജയ്പുരിൽനിന്നു പിടിയിലായ മംഗിലാൽ ഖാതിക്, വികാസ് ബിവാൾ, ദിനേശ് ബിവാൾ, ഗുരുഗ്രാമിൽനിന്ന് അറസ്റ്റിലായ യാഷ് യാദവ്, മഹാരാഷ്ട്രയിൽനിന്നു പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അംഗീകരിക്കുകയായിരുന്നു.
മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.ചോദ്യപേപ്പർ ചോർത്തുന്നതിനുള്ള ഗൂഢാലോചന, ചോദ്യപേപ്പർ ചോർന്നവഴി തുടങ്ങിയവയെല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് സിബിഐ അവകാശപ്പെടുന്നത്.
Kerala
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപത്തുവച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
Kerala
മലപ്പുറം: കോട്ടയ്ക്കലിൽ സ്വകാര്യ ബസ് യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി നിസാർ (ജോയ് - 62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവച്ച തുകയായിരുന്നു ഇത്. കോട്ടയ്ക്കൽ സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് കൈയിലുണ്ടായിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് കീറി പണം മോഷ്ടിച്ച വിവരം യാത്രക്കാരൻ അറിയുന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. ബസ് സഞ്ചരിച്ച പാതയിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
എസ്ഐമാരായ അനീഷ് ചാക്കോ, സുരേഷ്, സിപിഒമാരായ സജീഷ്, സുജിത്, മുഹന്നതി, രതീഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ വിചാരണ തുടങ്ങി.
കൊലപാതകം നടക്കുന്ന സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇ. റിയാസിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നൽകി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറിൽ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവേ എടയന്നൂരിലെ ‘ഉറി’ എന്ന തട്ടുകടയിൽ കയറി ചായ കുടിച്ചു.
ചായയുടെ പണം നൽകാൻ നില്ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാർ മെല്ലെ വന്നു നിന്നുവെന്നും അതിൽ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു വെന്നും റിയാസ് മൊഴി നൽകി. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തേ നിർത്തിവച്ച സാക്ഷിവിസ്താരമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ജൂൺ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
Kerala
തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപ് (42) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ പോലീസ് ആണ് അനൂപിനെ അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്എച്ച്ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍ഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു.
തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്.
തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ശൈശവ വിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പലതവണ പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തൽ. പ്രധാന സാക്ഷികളിലൊന്നായ മുത്തശി വിചാരണവേളയിൽ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉൾപ്പെടെയുളള ശേഷിക്കുന്ന 26ലേറെ കേസുകളിൽ വിചാരണ അവസാന ഘട്ടത്തിലാണ്.