ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അഞ്ച് പേരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പോലീസുകാർ ഒളിവിലല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
കെഎസ്യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പോലീസുകാർക്കെതിരെ പ്രത്യേകഅന്വേഷണസംഘം (എസ്ഐടി) വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ശനിയാഴ്ച ആലപ്പുഴ ജുഡിഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായി ഹർജി നൽകിയപ്പോഴാണ് പ്രത്യേകഅന്വേഷണ സംഘം ജാമ്യമില്ലവകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയുള്ള പുതിയ റിപ്പോർട്ട് കോടതിക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ വാഹത്തിന് അകമ്പടി സേവിച്ച മറ്റ് പ്രതികളും പോലീസുകാരുമായ അരുൺ, വിപിൻ, ഷൈജു, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.
ഗൺമാൻമാരായ അനിൽകുമാറും സന്ദീപും നേരത്തെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാനുള്ള നീക്കം നടത്തിയത്. ഇതറിഞ്ഞ് പോലീസ് സംഘവും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. കീഴടങ്ങി ജാമ്യം എടുക്കാനുള്ള നീക്കത്തെ തടയിടാൻ എസ്.ഐ.ടി കോടതിയിൽ പുതിയവകുപ്പുകൾ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചത്.
Tags : Bail application accused police