ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിനിടയിലൂടെ നഗ്നരാക്കി നടത്തിയശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയിൽ.
ആരോപണങ്ങൾ ഗുരുതരമാണെന്ന് വ്യക്തമാക്കിയാണ് സിബിഐ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ഉജ്ജൽ ഭുയാൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനെ സമീപിച്ചത്. കേസിലെ ഇരകൾക്ക് നിയമസഹായത്തിന് അഭിഭാഷകനെ നിയമിക്കുന്നത് ഉറപ്പാക്കണമെന്നു നിർദേശിച്ച കോടതി കേസിലെ കക്ഷികൾക്കും പ്രതികൾക്കും നോട്ടീസ് അയച്ചു.
കലാപത്തെ തുടർന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ മാസങ്ങൾക്ക് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. തുടർന്ന് ഈ കേസ് ഉൾപ്പെടെ കലാപവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറി.
സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ഗോഹട്ടി ഹൈക്കോടതിയിൽ നടത്തണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു നടപടി. എന്നാൽ സെപ്റ്റംബറിൽ ഈ കേസ് പരിഗണിച്ച ഹൈക്കോടതി വിചാരണയിൽ കാലതാമസം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ ഇപ്പോൾ വിചാരണ ആരംഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച രണ്ട് പ്രതികൾ ഉൾപ്പെടെ ആറു പേർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.
Tags : Manipur riots CBI Supreme Court cancel bail accused